വരാൻ പോകുന്നത് ദുരിതകാലം; കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സഭ

കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സഭ. ബൈബിളിലെ പഴയ നിയമ കാലത്തുണ്ടായതു പോലുള്ള മഹാ ക്ഷാമത്തിനുള്ള സാധ്യതയാണ് 265 ദശലക്ഷം പേര്‍ നേരിടുന്നതെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വൈറസ് പ്രതിരോധത്തിനായുള്ള കടുത്ത നിയന്ത്രണങ്ങളുടെ ആഘാതത്താല്‍ ഈ വര്‍ഷം 130 ദശലക്ഷം പേര്‍ പട്ടിണിയിലായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ മൂലം പട്ടിണിയിലാണെന്ന് കൊറോണാ പ്രതിസന്ധിക്കുമുമ്പ് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വിലയിരുത്തിയിരുന്നു. ഇപ്പോഴാകട്ടെ, രോഗത്തില്‍ നിന്ന് മുക്തരാകുന്നവരെ കാത്തിരിക്കുന്നത് രൂക്ഷ വറുതിയുടെ കാലമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഉള്‍പ്പെടെ ഈ മേഖലയിലെ 14 സംഘടനകളുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
'രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി' വരുമെന്ന് കോവിഡ് -19 വരുന്നതിന് മുമ്പുതന്നെ ലോക നേതാക്കള്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലി പറഞ്ഞു.ഭക്ഷ്യ വിതരണ ശൃംഖലകള്‍ എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുന്നതില്‍ കനത്ത ആശങ്കയാണ് കോവിഡ് -19 നെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ നാലാമത്തെ വാര്‍ഷിക ആഗോള റിപ്പോര്‍ട്ടിലുള്ളത്. മഹാ ക്ഷാമം തടയാന്‍ ലോകരാജ്യങ്ങള്‍ സംയുക്തമായുള്ള നടപടികള്‍ക്കു തയ്യാറാകണം. വേഗത്തില്‍ വിവേകത്തോടെയുള്ള പ്രവര്‍ത്തനമാണാവശ്യം
ഭക്ഷ്യവിതരണക്കാരായ രാജ്യങ്ങള്‍ ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നാണ് യുഎന്‍ ആവശ്യപ്പെടുന്നത്. വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചതിനാല്‍ കയറ്റുമതി നിലവില്‍ പ്രായോഗികമല്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആഗോളാടിസ്ഥാനത്തില്‍ ഭക്ഷ്യമേഖല പ്രതിസന്ധിയിലായി. പാലും കാര്‍ഷികോത്പന്നങ്ങളും വില്‍ക്കാനാകാതെ വിഷമിക്കുന്നു കര്‍ഷകര്‍. അതേസമയം, ആഹാരമില്ലാതെ പട്ടിണിയിലാണ് ദശലക്ഷക്കണക്കിനു പേര്‍. പല വന്‍കിട കമ്പനികളും ഭക്ഷ്യോത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് ഉത്പാദിപ്പിച്ചവ വിതരണം ചെയ്യാനാകുന്നുമില്ല.
കൊറോണ വൈറസ് മഹാമാരിയേക്കാള്‍ വലിയ ദുരന്തമായി ലോകത്തിനുമേല്‍ പതിക്കാന്‍ പോകുന്നത് വിശപ്പാണ്. പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറിയാലും ലോകം സാധാരണനിലയിലേക്കാത്താന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം. തകര്‍ന്ന ഭക്ഷ്യമേഖലയുടെയും തിരിച്ചുവരവിന് സമയമെടുക്കും. വന്‍കിട കമ്പനികള്‍ക്ക് വരെ പ്രതിസന്ധി മറികടക്കുന്നത് ശ്രമകരമായിരിക്കും. ആത്യന്തികമായി സംഭവിക്കുന്നത് കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആഹാരമില്ലാതാകുന്നു എന്നതാണ്.
https://www.facebook.com/Malayalivartha





















