യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എന്ന റിപോർട്ടുകൾ പുറത്തു വരുന്നത് യു എസിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത് . വൈറ്റ് ഹൗസില്‍ നിന്നും ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് പോസിറ്റീവ് കേസാണ് ഇത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന്റെ സഹായിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തെ കോവിഡ് വ്യാപും തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൗസ് കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയി മാറുകയാണോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റിന്റെ വക്താവായ മില്ലര്‍ നിരവധി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ട്രംപിന്റെ ഓഫീസ് സഹായികളില്‍ ഒരാളായ സ്റ്റീഫന്‍ മില്ലറെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത്.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെന്‍സും ജീവനക്കാരും ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി താന്‍ വളരെ കുറച്ച് മാത്രമേ ഇടപഴകിയിട്ടുളളൂ എന്ന് ട്രംപ് പ്രതികരിച്ചു. ബുധനാഴ്ച മുതലാണ് ഈ ഉദ്യോഗസ്ഥന്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേയും വൈസ് പ്രസിഡണ്ട് മൈക് പെന്‍സിനും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന് ട്രംപിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായ ഹോഗന്‍ ഗിഡ്‌ലേ അറിയിച്ചു. ട്രംപിന്റെ പരിചാരക സംഘം, വൈറ്റ് ഹൗസിലെത്തുന്ന അതിഥികള്‍ എന്നിവരെ നിരന്തരമായി കൊവിഡ് പരിശോധന നടത്തുകയും 15 മിനുറ്റുകള്‍ക്കകം പരിശോധനാ ഫലം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
വൈറ്റ് ഹൗസിലെ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. അതേസമയം ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് ധരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ നമ്മളെല്ലാവരും യോദ്ധാക്കളാണ് എന്ന് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ട്രംപിനേയും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിനേയും ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
തന്റെ സ്വകാര്യ പരിചാരകന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ട്രംപ് അസ്വസ്ഥനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ കൊവിഡില്‍ നിന്നും സംരക്ഷിക്കാന്‍ പര്യാപ്തമായതൊന്നും ചെയ്യുന്നില്ല എന്ന് ട്രംപ് ജീവനക്കാരോട് രോഷം കൊണ്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തോളം പേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയില്‍ കൊവിഡ് മരണം 80,000ത്തോട് അടുക്കുകയാണ്. 1,27,059 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha