മരണത്തിന്റെ മുഖമായി മാറിയ ഇക്വഡോര്‍....250 അനാഥ മൃതദേഹങ്ങള്‍ക്കിടയിൽ അച്ഛനെ തെരഞ്ഞ മകന്റെ ഹൃദയം പൊട്ടുന്ന വിലാപം ഇങ്ങനെ
ഗ്വയാക്വിൽ ഇക്വഡോറിലെ ദുരന്തഭൂമിയായി മാറിക്കഴിഞ്ഞു. കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നാണ് ഈ സ്ഥലം ..മരണം അതിന്റെ എല്ലാ ഭീകരതയോടും കൂടെ താണ്ഡവമാടുകയാണ് ഇവിടെ..... പലരും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്..തങ്ങളുടെ പ്രിയപ്പെട്ടവരെ അന്വേഷിച്ചു മോർച്ചറികൾ തോറും കേറി ഇറങ്ങി നടക്കുന്നവരുടെ വേദന ഹൃദയ ഭേദകം തന്നെ
മരണസംഖ്യ വൻ തോതിൽ ഉയരുന്ന ഇവിടെ മോർച്ചറികൾ നിറഞ്ഞതിനാൽ മൃതദേഹങ്ങൾ വഴിയരികിലും റോഡുകളിലും തള്ളുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. റോഡരികിൽ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കരിക്കാന്‍ സാഹചര്യമില്ലാത്തതിനാൽ പലരും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിക്കുന്നുവെന്ന വാർത്തയും എത്തുന്നത്
പല കുടുംബങ്ങളും അണുബാധയെ ഭയന്ന് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീട്ടിനകത്തേക്കു കയറ്റാനും മടിച്ചു. അസഹനീയ ദുർഗന്ധം കാരണമാണ് മൃതദേഹം സ്വീകരിക്കാതിരുന്നതെന്നാണ് ചിലർ പറഞ്ഞത്..സംസ്കരിക്കാൻ സ്ഥലമില്ലാതെ പല കുടുംബങ്ങളും ഉറ്റവരുടെ മൃതദേഹങ്ങൾ ആശുപത്രി പരിസരത്ത് കൊണ്ടിട്ട് പോകുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഈ കാഴ്ച കണ്ട അർതുറോ സ്വന്തം അനുഭവം പറയുന്നത് ഇങ്ങനെയാണ്
കൊറോണ വൈറസ് ബാധയെത്തുടർന്നു ഇക്വഡോറിലെ ഗ്വായാക്വിലിൽ മരിച്ച 55കാരനായ ഫ്ലാവിയോ റാമോസ് ആണ് അർതുറോയുടെ അച്ഛൻ.. ജനുവരിയിൽ ഫ്ലാവിയോ റാമോസ് തന്റെ ജന്മദിനം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒപ്പം ആഘോഷിച്ചതാണ് . മാർച്ച് അവസാന വാരത്തിൽ അസുഖം തുടങ്ങി. 31ന് ശ്വാസമെടുക്കാൻ വളരെയധികം പ്രയാസമുണ്ടായപ്പോഴാണ് 24-കാരനായ മകൻ അർതുറോ പിതാവിനെ ആശുപത്രിയിലാക്കാൻ തീരുമാനിച്ചത്. ഗുരുതര രോഗിയെ വേഗം അഡ്മിറ്റ് ചെയ്ത് ചികിത്സിക്കും എന്ന പ്രതീക്ഷയിലാണ് ആശുപത്രിയിൽ എത്തിയത്
പക്ഷെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും പറഞ്ഞത് രോഗികൾക്ക് കിടക്കകളൊന്നുമില്ല, ആശുപത്രി നിറഞ്ഞിരിക്കുന്നു.വീണ്ടും നിർബന്ധിച്ചപ്പോൾ നിങ്ങൾ വാതിൽക്കൽ നിന്നാൽ പുറത്താക്കാൻ സുരക്ഷാ ജീവനക്കാരെ വിളിക്കുമെന്നും അവർ പറഞ്ഞു. നിരാശയോടെ അദ്ദേഹം മറ്റൊരു ആശുപത്രിയിലെത്തി. അവിടെയും സാഹചര്യം സമാനമായിരുന്നു. പല ആശുപത്രികളിലും ഇതാവർത്തിച്ചു. നാല് മണിക്കൂർ ഡ്രൈവിങ്ങിനു ശേഷം പിതാവിനെ ജനറൽ ഗ്വാസ്മോ സർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിതാവുമായി എത്തിയ പതിനൊന്നാമത്തെ ചികിത്സാ കേന്ദ്രത്തിൽ
കൊറോണ ബാധയെത്തുടർന്ന് രോഗം അധികരിച്ച അദ്ദേഹത്തെ ആശുപത്രി മുറിയിലേക്കു കയറ്റിയപ്പോൾ അദ്ദേഹം വായുവിനായി കിതച്ചു, ബോധം വന്നും പോയുമിരുന്നു. ഫ്ലാവിയോ റാമോസിനി കിടത്തിയ റൂമിലെ തറയിൽ രണ്ടു മൃതദേഹങ്ങൾ അനാഥമായി കിടക്കുന്നത് അർതുറോ കണ്ടിരുന്നു....
മരിച്ചിട്ടും മാറ്റാതെ കിടക്കുന്ന രണ്ട് രോഗികളോടൊപ്പമാണ് പിതാവ് അവസാന മണിക്കൂറുകൾ ചെലവഴിച്ചതെന്നു റാമോസ് അനുസ്മരിച്ചു. ‘രണ്ട് മൃതദേഹങ്ങളും തറയിലായിരുന്നു. ഒരെണ്ണം കറുത്ത ബാഗിൽ പൊതിഞ്ഞത്. അതു മാലിന്യ സഞ്ചിയായിരുന്നു. മറ്റൊന്ന് തറയിൽ വെറുതെ കിടക്കുന്നു. ഇതൊന്നും ആരും കണ്ടഭാവം പോലും കാണിച്ചില്ല.’– റാമോസ് പറഞ്ഞു. ഏപ്രിൽ ഒന്നിന് രാവിലെ ഒൻപതരയോടെ പ്രഭാതഭക്ഷണം കഴിക്കാൻ റാമോസ് പുറത്തിറങ്ങി, ഏകദേശം 15 മിനിറ്റോളം. തിരിച്ചെത്തിയപ്പോഴേക്കും പിതാവ് മരിച്ചിരുന്നു. ആരും കൂടെയുണ്ടായിരുന്നില്ല
ഇപ്പോൾ ഒരുമാസത്തിൽ ഏറെ ആയി ഇത് സംഭവിച്ചിട്ട് .. .എന്നിട്ടും കുടുംബം ഫ്ലാവിയോ റാമോസിനെ അടക്കം ചെയ്തിട്ടില്ല. കാരണമെന്തെന്നോ? ഫ്ലാവിയോ റാമോസ് മരിച്ചു എന്നല്ലാതെ മൃതദേഹം എവിടെ ആണെന്ന് മരണത്തിനു തൊട്ടുപിന്നാലെ ആശുപത്രി അധികൃതർക്ക് അറിയില്ല..അത്ര ഏറെ പേരാണ് ഓരോ മണിക്കൂറിലും അവിടെ മരിച്ചു വീഴുന്നത്.... ഫ്ലാവിയോ റാമോസ് മറ്റൊരു ഇര മാത്രം.
പിതാവ് മരിച്ചതിന്റെ പിറ്റേ ദിവസം അർതുറോ റാമോസ് ആശുപത്രിയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു. മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങളിൽ നോക്കുക മാത്രമാണ് വഴിയെന്നും അറിയിച്ചു. അവിടെ മൃതശരീരങ്ങൾ ഒന്നിനുമേൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുകയായിരുന്നു. അതു നരകം പോലെ തോന്നിയെന്ന് റാമോസ്. ആശുപത്രി ജീവനക്കാരനോടൊപ്പം തുടർച്ചയായ അഞ്ചു ദിവസം മോർച്ചറിയിലും, കൂടുതൽ എണ്ണം വരുമ്പോൾ കൈകാര്യം ചെയ്യാനായി സ്ഥാപിച്ച ഷിപ്പിങ് കണ്ടെയ്നറിലുമായി 250 മൃതദേഹങ്ങളാണ് റാമോസ് പരിശോധിച്ചത്.
അച്ഛനെ കണ്ടെത്തുന്നതിൽ റാമോസ് പരാജയപ്പെട്ടു. ‘ഞാൻ ഭാഗ്യവാനല്ലായിരുന്നു, അച്ഛന്റെ ശരീരം ഒരിക്കലും കണ്ടെത്തിയില്ല’– റാമോസ് വിലപിച്ചു. കാണാതായ മൃതദേഹങ്ങളുടെ പ്രശ്നം വളരെ വ്യാപകമാണ് ഇവിടെ. ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് അറ്റോർണി ജനറൽ കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചു. കാണാതായ പ്രിയപ്പെട്ട ഒരാളുടെ പേര് ആർക്കും തിരയാൻ കഴിയുന്നവിധം ഒരു വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. മഹാമാരി മനുഷ്യരുടെ ജീവിതത്തെ, മനുഷ്യത്വത്തെ എത്ര ഭയാനകമായാണു മുറിവേൽപ്പിക്കുന്നതെന്ന് ഇക്വഡോറിലെ സംഭവങ്ങൾ കാണിച്ചുതരുന്നു
കൊറോണ വൈറസിനെ നേരിടാൻ ഗ്വായാക്വിൽ ഒട്ടും തയാറല്ലായിരുന്നു..മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സമാനമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നതായി ഗ്വായാക്വിലിലെ വിവിധ ആശുപത്രികളിൽ ജോലിയെടുക്കുന്ന മൂന്ന് ഡോക്ടർമാർ രാജ്യാന്തര മാധ്യമത്തോടു വിവരിച്ചു.
‘ഒട്ടും തയാറെടുപ്പില്ലാത്തതിനാൽ വളരെ ശുഷ്ക്കമായ ആരോഗ്യസംരക്ഷണ സംവിധാനത്തിനുള്ളിൽ അതിവേഗമാണു മഹാമാരി പടർന്നത്. ആശുപത്രികൾ രോഗികളാൽ കവിഞ്ഞൊഴുകി , ആളുകളെ സഹായിക്കാൻ ഒരു അവസരവുമില്ല. ആളുകൾ പരിഭ്രാന്തരായി, ഭയപ്പെട്ടു.. ‘രോഗികളായ ആളുകൾ ആശുപത്രിയിലേക്ക് വരുന്നു, മരിക്കുന്നു. ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും പരിചരണം കൊടുത്താലും ആ വ്യക്തി മരിക്കുന്നതു കാണാം. അപ്പോൾ തൊട്ടടുത്ത രോഗിയെ ചികില്സിക്കാനായി ചെല്ലും , എന്നാൽ ആ വ്യക്തിയും മരിക്കുന്നു. എന്തൊരു അവസ്ഥയാണത്? ഒരു ഘട്ടത്തിൽ ആശുപത്രി മുറികൾക്കും മോർച്ചറിക്കുമിടയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പോലും ആരുമില്ലാതെ കാത്തുകിടക്കുന്ന കാഴ്ചയും കാണേണ്ടി വന്നു. മൃതദേഹങ്ങൾ പൊതിയാനുള്ള ബോഡി ബാഗുകൾക്ക് പോലും ക്ഷാമം ആയിരുന്നു .’– ഡോക്ടർ പറഞ്ഞു.
മോർച്ചറികളും ശ്മശാനങ്ങളും നിറഞ്ഞതിനെ തുടർന്ന് നഗരത്തിലെ തെരുവുകളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട വിഡിയോ ലോകമെങ്ങും വ്യാപകമായി പ്രചരിച്ചു ..
നഗര മോർച്ചറികളുടെയും ശ്മശാനങ്ങളുടെയും ശേഷിയേക്കാൾ വളരെ കൂടുതലാണ് മരണനിരക്ക്. സാധാരണയായി മൂന്നോ നാലോ മൃതദേഹങ്ങൾ ഓരോ ദിവസവും ആശുപത്രിയിൽ തറയിൽ കിടക്കുന്നതു കാണേണ്ടി വരും. ഞങ്ങൾക്ക് അവ സൂക്ഷിക്കാൻ മറ്റൊരിടമില്ലായിരുന്നു– പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത രണ്ടാമത്തെ ഡോക്ടർ പറഞ്ഞു. സിഎൻഎന്നിനു ലഭിച്ച ഒരു വിഡിയോയിൽ, കുടുംബം പ്രിയപ്പെട്ട ഒരാളുടെ മൃതദേഹം കാറിൽനിന്നും വലിച്ചെടുത്ത് ആശുപത്രി പാർക്കിങ് സ്ഥലത്ത് വയ്ക്കുന്നതായി കാണാം.
തന്റെ പേരിന്റെ രണ്ടാം ഭാഗം പറയാൻ വിസമ്മതിച്ച 38കാരിയായ അന മരിയയും തനിക്കുണ്ടായ അർതുറോയുടേതിന് സമാനമായ അനുഭവത്തെക്കുറിച്ച് പറഞ്ഞു. കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനാലാണ് 67കാരിയായ അമ്മയെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുവന്നത്. കോവിഡ് കാരണം കടുത്ത ന്യൂമോണിയ ആയെന്നു ഡോക്ടർ പറഞ്ഞു. ചികിത്സ തേടി മാർച്ച് 26ന് അനാ മരിയ അടുത്തുള്ള ലോസ് സിബോസ് ആശുപത്രിയിലെത്തി.
അപ്പോഴേക്കും അമ്മയുടെ ചുണ്ടുകൾ നീലനിറത്തിലായി, അവർക്കു നടക്കാൻ കഴിയുമായിരുന്നില്ല. ഒരു കിടക്ക അനുവദിച്ചു കിട്ടുന്നതിനായി 24 മണിക്കൂറോളം അവർ അകത്ത് കാത്തുനിന്നു. എന്നാൽ അടുത്തുള്ള മുറികളിലും അടുത്തുള്ള ഇടനാഴികളിലുമുള്ള രോഗികളെ നിരീക്ഷിക്കുകയും അവരുടെ പ്രിയപ്പെട്ടവരുടെ വേദനാജനകമായ നിലവിളി കേൾക്കുകയും ചെയ്തപ്പോൾ, അമ്മയെ ആശുപത്രിയിൽ പാർപ്പിക്കുന്നതിനെക്കുറിച്ച് അനാ പുനരാലോചിച്ചു.
ഒരു നഴ്സുമായി സംസാരിച്ചതിന് ശേഷം അവർ നിർണായക നടപടി സ്വീകരിച്ചു. ‘നിങ്ങളുടെ അമ്മയെ വീട്ടിൽ ചികിത്സിക്കാൻ പണമുണ്ടെങ്കിൽ അത് ചെയ്യുക. ഇവിടെ സൂക്ഷിച്ചാൽ പെട്ടെന്നു മരിക്കും’ എന്നായിരുന്നു നഴ്സിന്റെ വാക്കുകൾ. അമ്മയെ വീട്ടിലെത്തിച്ചു. ചികിത്സിക്കാൻ സ്വകാര്യ നഴ്സിനെ നിയമിച്ചു, അമ്മ രക്ഷപ്പെട്ടു. നഗരത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഈ സാമ്പത്തിക മാർഗങ്ങളില്ലെന്നതാണു ദുഃഖകരം.
ആശുപത്രി വിടുന്നതിനുമുമ്പ് മറ്റൊരു രോഗിയുടെ മകൾ അവരുടെ ആശുപത്രി മുറിയിൽ അവളോട് സംസാരിച്ചു. ‘അവൾ കരഞ്ഞാണ് എന്നോടു സംസാരിച്ചത്. നിങ്ങളുടെ പക്കൽ പണമുള്ളതിനാൽ നിങ്ങളുടെ അമ്മ അതിജീവിക്കും. ഞങ്ങൾക്ക് പണമില്ല’– അനാ ഓർത്തു. മഹാമാരിയോടുള്ള സർക്കാരിന്റെ മോശം പ്രതികരണത്തിന് പ്രസിഡന്റ് ലെനൻ മൊറേനോയുടെ മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ഔദ്യോഗിക എണ്ണത്തേക്കാൾ കൂടുതലാണെന്ന് സർക്കാരും സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ആളുകളെ പരിശോധിക്കാൻ കഴിയാത്തതിനാൽ യഥാർഥ എണ്ണം അറിയാനാവില്ല. ‘സർക്കാർ കള്ളം പറയുകയാണെന്ന് പറയാനാവില്ല. വൈറസ് കേസുകളുടെ പരിശോധന തുലോം കുറവാണ്. മരണങ്ങളുടെ കണക്കെടുക്കാനുള്ള ശ്രമവുമില്ല.’– പകർച്ചവ്യാധി ഗവേഷകനായ മാർക്കോ കോറൽ പറഞ്ഞു. ഭാഗ്യവശാൽ, ഗ്വായാക്വിലിൽ മരണനിരക്ക് കുറയുന്നുണ്ട്.
https://www.facebook.com/Malayalivartha