ജര്‍മന്‍ വിമാനം സഹപൈലറ്റ് തകര്‍ത്തതെന്ന് സൂചന

ആല്‍പ്‌സ് പര്‍വത നിരയില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിമാനം സഹപൈലറ്റ് തകര്‍ത്തതാണെന്ന് സൂചന. കോക്പിറ്റില്‍ നിന്നു പുറത്തുപോയ പൈലറ്റിനെ തിരിച്ചുകയറാന്‍ അനുവദിക്കാതെ സഹ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിട്‌സ് വിമാനം മനഃപൂര്‍വം താഴേക്കു പറത്തുകയും മലയില്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്തതായാണ് കരുതപ്പെടുന്നത്. ബ്ലാക്‌ബോക്‌സില്‍ നിന്നു കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനം തകര്‍ക്കാന്‍ ലുബിട്‌സ് തീരുമാനിച്ചിരുന്നു എന്ന നിഗമനത്തിലെത്താമെന്നാണ് ഫ്രഞ്ച് അന്വേഷകരില്‍ ഒരാളായ ബ്രിസ് റോബിന്‍-ന്റെ അഭിപ്രായം.
മുഖ്യപൈലറ്റ് പുറത്തേക്കു പോയത് എന്തിനെന്നു വ്യക്തമല്ല. അകത്തുള്ള പൈലറ്റിന് എന്തെങ്കിലും സംഭവിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ എമര്‍ജന്‍സി വാതില്‍ വഴി പ്രവേശിക്കാന്‍ എയര്‍ബസ് എ 320 വിമാനത്തില്‍ സംവിധാനമുണ്ട്. എന്നാല്‍ വാതില്‍ തുറക്കാനുള്ള കോഡ് ശരിയല്ലെങ്കിലോ അകത്തുള്ളയാള്‍ ബോധപൂര്‍വം തടഞ്ഞാലോ സാധിക്കില്ല.
സഹപൈലറ്റിന്റെ സ്വാഭാവികമല്ലാത്ത ശ്വാസോച്ഛ്വാസത്തില്‍ നിന്ന് ഹൃദ്രോഗമുണ്ടായതാണോ എന്നും സംശയിക്കുന്നുണ്ട്. ഫ്ളൈറ്റ് ഡാറ്റ റിക്കോര്‍ഡര്‍ കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയുള്ളൂ. ആദ്യസമയത്ത് ഇരുവരും തമ്മില്‍ സൗഹാര്‍ദമായ സംഭാഷണമാണ് നടക്കുന്നത്. വിമാനം താഴ്ത്തി 700 കിലോമീറ്റര്‍ വേഗത്തില്‍ പറത്തി മലയില്‍ ഇടിക്കുകയായിരുന്നു. സംഭവസമയത്ത് കോക്പിറ്റില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം സഹ പൈലറ്റ് മാനസിക രോഗിയായിരുന്നെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കടുത്ത വിഷാദ രോഗിയായിരുന്നു ലുബിറ്റ്‌സ് എന്ന് ജര്‍മന്‍വിങ്‌സ് വിമാനക്കമ്പനി അധികൃതര്‍ തന്നെ വെളിപ്പെടുത്തി. എന്നാല്‍, മാനസികാരോഗ്യ പരിശോധനകളെല്ലാം ലുബിറ്റ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിരുന്നുവെന്നും അതുകൊണ്ടാണ് വിമാനം പറപ്പിക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചതെന്നും ജര്‍മന്‍വിങ്‌സ് കമ്പനിയുടെ മാതൃസ്ഥാപനമായ ലുഫ്താന്‍സയുടെ തലവന്‍ കേസ്റ്റന്‍ സ്‌പോര്‍ പറഞ്ഞു.
ലുബിറ്റ്‌സിന്റെ ഫ്‌ളാറ്റില് തിരച്ചില്‍ നടത്തിയ പൊലീസ് സംഘം, പൈലറ്റിന്റെ കുടുംബജീവിതം ആകെ തകരാറിലായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തി. നാലുമണിക്കൂറോളം നീണ്ട പരിശോധനയ്ക്കിടെ നിര്‍ണായകമായ ചില തെളിവുകള്‍ ശേഖരിക്കാനായെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, അതൊരു ആത്മഹത്യാക്കുറിപ്പല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു കുടുംബവീടും ഡസല്‍ഡോര്‍ഫില്‍ ഒരു അപ്പാര്‍ട്ട്‌മെന്റും ലുബിറ്റ്‌സിനുണ്ട്.
വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പൈലറ്റ് പാട്രിക് സഹ പൈലറ്റിനു നിര്‍ദേശം നല്‍കുന്നതും തുടര്‍ന്ന് ഒരു സീറ്റ് പുറകിലേക്കു നീക്കുന്നതിന്റെയും വാതില്‍ തുറക്കുന്നതിന്റെയും ശബ്ദം ബ്ലാക്‌ബോക്‌സില്‍ കേള്‍ക്കാം. പൈലറ്റ് പുറത്തേക്കു പോയശേഷം പത്തുമിനിറ്റോളം നിശ്ശബ്ദതയാണ്. ആന്‍ഡ്രിയാസ് ലുബിട്‌സിന്റെ ദീര്‍ഘനിശ്വാസത്തിന്റെ ശബ്ദം കേള്‍ക്കുന്നു. തിരിച്ചുവന്ന മുഖ്യപൈലറ്റ് ആദ്യം വാതിലില്‍ മൃദുവായി തട്ടുന്നു. പിന്നെ ശക്തമായി തട്ടുന്നു. അവസാന സമയങ്ങളില്‍ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് വിമാനം ഭൂമിയോട് അടുക്കുന്നതായി സൂചിപ്പിക്കുന്ന അലാം മുഴങ്ങുന്നു. ഈ സമയത്ത് കൂട്ടനിലവിളിയും കേള്‍ക്കാം.
ജര്‍മനിയിലെ മൊണ്ടാബര്‍ സ്വദേശിയാണ് ആന്‍ഡ്രിയാസ് ലുബിട്‌സ്(28) 2013 സെപ്റ്റംബറിലാണ് ജര്‍മന്‍വിങ്‌സില്‍ ചേര്‍ന്നത്. ഇതേവരെ 630 മണിക്കൂര്‍ വിമാനം പറത്തി. ലുബിട്‌സിന്റെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുകയും ചെയ്തു. ലുബിട്‌സിന് ഭീകരബന്ധം ഉള്ളതായി വിവരമില്ലെന്ന് ജര്‍മന്‍ മന്ത്രി തോമസ് ഡി മെയ്‌സിയര്‍ പറഞ്ഞു. സഹപൈലറ്റിന് ഭീകരബന്ധമില്ലെന്നും സംഭവം ഭീകരപ്രവര്‍ത്തനമല്ലെന്നും അന്വേഷകരും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















