അമേരിക്കയിൽ വർണവെറിക്കിരയായി കൊല ചെയ്യപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്
അമേരിക്കയിൽ വർണവെറിക്കിരയായി കൊല ചെയ്യപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം ജോര്‍ജ് ഫ്ലോയിഡ് കൊവിഡ് പോസിറ്റീവായിരുന്നുവെന്ന കാര്യം പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരോടും ശവസംസ്‍കാരം നടത്തിയ ഫ്യൂണറല്‍ ഡയറക്ടറോടും പോലീസ് മറച്ചുവെച്ചതായി പോസ്റ്റ്‍മോര്‍ട്ടം ചെയ്‍ത ഡോക്ടര്‍ ആരോപിച്ചു
46 വയസ്സുകാരനായ ഫ്ലോയിഡ് ഏപ്രില്‍ മൂന്നിനാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഫ്ലോയിഡിന്‍റെ മരണത്തിന് ശേഷം മിന്നെസോട്ട ആരോഗ്യ വിഭാഗം അദ്ദേഹത്തിന്‍റെ മൂക്കില്‍ നിന്ന് സ്രവമെടുത്ത് പരിശോധിച്ചപ്പോള്‍ പോസിറ്റീവായിരുന്നുവെന്ന് ആരോഗ്യ വിദഗ്‍ധന്‍ ആന്‍ഡ്രു ബെക്കര്‍ പറഞ്ഞു.
പ്രകടമായ രോഗലക്ഷണങ്ങൾ ഫ്ലോയ്ഡിന് ഇല്ലായിരുന്നു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആർഎൻഎ ടെസ്റ്റ് പോസിറ്റീവായതു കൊണ്ട് വൈറസ് പകരുന്നതാവണമെന്ന് നിർബന്ധമില്ല എന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
നേരത്തെ പോസിറ്റീവായിരുന്ന ഫ്ലോയിഡിന്‍റെ ശരീരത്തില്‍ വൈറസ് അവശേഷിച്ചിരുന്നതിനാലായിരിക്കാം മരണശേഷവും പോസിറ്റീവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലോയിഡിന്‍റെ മരണത്തിന് കൊറോണ വൈറസ് ഒരു തരത്തിലും കാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേ സമയം, ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എങ്കിലും പ്രതിഷേധങ്ങൾക്ക് അയവുണ്ടായില്ല. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി
ജോർജ് ഫ്ലോയ്ഡിന്റെ ജീവിതപങ്കാളി റോക്‌സി വാഷിംഗ്ടണ്‍ തങ്ങളുടെ ആറ് വയസുകാരിയായ മകള്‍ ജിയാനക്കൊപ്പം നീതി കിട്ടും വരെ പോരാടുമെന്ന് വാർത്താ മാധ്യമങ്ങളോട് പറഞ്ഞു
എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. അവരൊക്കെ വീടുകളിലേക്കും, കുടുംബങ്ങളിലേക്കും മടങ്ങിപ്പോകും. പക്ഷേ, ജിയാനയക്ക് ഇനി അവളുടെ അച്ഛനില്ല. ജോര്‍ജ്ജിന് ഒരിക്കലും മകള്‍ വളരുന്നതോ പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല. അവളെ ഒരിക്കലും അച്ഛൻ വിവാഹവേദിയിലേക്ക് ആനയിക്കില്ല. അവള്‍ക്ക് അച്ഛനെ ആവശ്യമുള്ളപ്പോള്‍ അവളുടെ പ്രശ്‌നങ്ങളെയറിക്കാന്‍ ജോര്‍ജിന്റെ സാമീപ്യം ഇനിയൊരിക്കലുമില്ല. ജോര്‍ജിന് വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ കുഞ്ഞിന് വേണ്ടിയുമാണ്. ഞങ്ങള്‍ക്ക് നീതി കിട്ടണം.’- റോക്സി പറഞ്ഞു.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു
https://www.facebook.com/Malayalivartha