കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സ്വാധീനം ലോകത്തു വര്‍ധിക്കുന്നതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ നയതന്ത്ര പടനീക്കവുമായി എട്ട് രാജ്യങ്ങള്‍... ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയ പശ്ചാത്തലത്തില്‍ ആഗോളതലത്തിലെ നീക്കം ചൈനയ്ക്ക് തിരിച്ചടിയായേക്കും
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സ്വാധീനം ലോകത്തു വര്‍ധിക്കുന്നതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ നയതന്ത്ര പടനീക്കവുമായി എട്ട് രാജ്യങ്ങള്‍.ഇന്നലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയ്ക്ക് ശേഷം ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും സംഘവും ലേയിലേക്ക് തിരിച്ചു. ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. ആഗോള വ്യാപാരത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും ചൈന ഭീഷണിയുണ്ടാകുന്നുണ്ടെന്നു കാണിച്ചാണ് എട്ട് രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ ചേര്‍ന്ന് പുതിയ നീക്കം നടത്തുന്നത്. ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയ പശ്ചാത്തലത്തില്‍ ആഗോളതലത്തിലെ നീക്കം ചൈനയ്ക്ക് തിരിച്ചടിയായേക്കും.
ചൈനയുടെ സാമ്പത്തികവളര്‍ച്ച ആഗോളതലത്തില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. യുഎസും ജര്‍മനി, യുകെ, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളഉം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും ചേര്‍ന്നാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ഹോങ്കോങിന്റെ സ്വയംഭരണം നീക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയുമായുള്ള യുഎസിന്റെ ബന്ധം വഷളായതിനു പിന്നാലെയാണ് പുതിയ അന്താരാഷ്ട്ര നീക്കം. കൊവിഡ് പ്രതിസന്ധിയ്ക്ക് ഉത്തരവാദി ചൈനയാണെന്ന യുഎസും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാദവും പുതിയ നീക്കത്തിന് ഊര്‍ജം പകരുന്നുണ്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈന ഒരു ആഗോള പ്രതിസന്ധിയാണെന്നാണ് യുഎസ് സെനറ്ററായ മാര്‍ക്കോ റൂബിയോയുടെ വാദം. ഇദ്ദേഹം ട്വിറ്ററിലാണ് ആരോപണവുമായി എത്തിയത്. ഹോങ്കോങ് വിഷയത്തിലടക്കം ചൈനയുടെ സ്ഥിരം വിമര്‍ശകനാണ് ഇദ്ദേഹം. എന്നാല്‍ ഹോങ്കോങ് ഒരു ആഭ്യന്തരവിഷയമാണെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്. ചൈനയുടെ ജനാധിപത്യമൂല്യങ്ങള്‍ ലോകത്തിന് ഭീഷണിയല്ലെന്നും അവര്‍ പറയുന്നു. അന്താരാഷ്ട്രബന്ധത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ബഹുമാനിക്കണമെന്നാണ് ചില രാഷ്ട്രീയക്കാരോടു പറയാനുള്ളതെന്നും ചൈന പറയുന്നു.
യുഎസ് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ മാര്‍കോ റൂബിയോ, ഡെമോക്രാറ്റിക് സെനറ്റര്‍ ബോബ് മെനന്‍ഡസ്, മുന്‍ ജാപ്പനീസ് പ്രതിരോധമന്ത്രി ജെന്‍ നകാതാനി, യൂറോപ്യന്‍ പാര്‍ലമെന്റ് വിദേശകാര്യ സമിതിയംഗം മിറിയം ലക്‌സ്മാന്‍, യുകെ പാര്‍ലമെന്റംഗം ഇയാന്‍ ഡങ്കന്‍ സ്മിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ സമിതി രൂപീകരിച്ചത്. ഹോങ്കോങിന്റെ സ്വയംഭരണം എടുത്തു നീക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് യുഎസ് നയതന്ത്രനീക്കം സജീവമാക്കിയത്. വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് രാജ്യസുരക്ഷയില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്ത്രപ്രധാനമായ സമീപനം സ്വീകരിക്കാനും പുതിയ നടപടികള്‍ ആസൂത്രണം ചെയ്യാനുമാണ് പുതിയ സമിതി രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതെ സമയം ടിയാനന്‍മെന്‍ സംഭവത്തിന്റെ 31-ാം വാര്‍ഷികമാചരിക്കുന്ന അതേദിവസം തന്നെയാണ് ചൈനയുടെ ദേശീയഗാനബില്‍ ഹോങ് കോങ് പാര്‍ലമെന്റ് പാസാക്കിയത്. ദേശീയഗാന ബില്ലിലൂടെയും പുതിയ സുരക്ഷാനിയമത്തിലൂടെയും ഹോങ് കോങ്ങില്‍ പിടിമുറുക്കുകയാണ് ചൈന. വ്യാഴാഴ്ച സ്വാതന്ത്ര്യവാദികളുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഹോങ് കോങ് പാര്‍ലമെന്റ് ദേശീയഗാന ബില്‍ പാസാക്കിയത്. പ്രതിഷേധമുയര്‍ത്തിയ റേ ചാന്‍, ടെഡ് ഹുയി എന്നീ അംഗങ്ങളെ വോട്ടെടുപ്പിനുമുമ്പേ സഭയില്‍നിന്ന് പുറത്താക്കി.
മേഖലയുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ് ബില്ലെന്ന് സ്വാതന്ത്ര്യവാദികള്‍ പറഞ്ഞു. എന്നാല്‍, ദേശീയഗാനത്തോട് ബഹുമാനം പുലര്‍ത്താന്‍ നിയമം അത്യാവശ്യമാണെന്നാണ് ചൈനയെ പിന്തുണയ്ക്കുന്നവരുടെ വാദം. 2015-ലെ ഫിഫ ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ ചൈനീസ് ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഹോങ് കോങ് ആരാധകര്‍ ഉറക്കെ കൂവുകയും പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് ചൈന ബില്ലിന് തുടക്കമിട്ടത്. ഈ സംഭവത്തില്‍ ഹോങ് കോങ് ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ പിഴചുമത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha