യെമനില്‍ കാണാതായ മലയാളിക്കായി എംബസി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി, വിമതരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ

ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ യെമനില്‍ കാണാതായ മലയാളിക്കായി എംബസി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യെമനില്‍നിന്നു കാണാതായ മലയാളിയും മേത്തലങ്ങാടി സ്വദേശിയുമായ നാലകത്ത് സല്‍മാനെക്കുറിച്ച് (45) ഇതുവരെ യാതൊരുവിവരവും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. സല്‍മാനെ ഒരാഴ്ച മുന്‍പ് ആയുധധാരികളെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം. ഏഴു വര്‍ഷമായി യെമനിലെ സന്‍ആയില്‍ ഭാര്യയും മക്കളുമൊത്ത് താമസിച്ചുവരികയായിരുന്നു. മതപഠനത്തിനായാണ് സല്‍മാന്‍ യെമനിലേക്കു പോയത്. തങ്ങളുടെ പൗരനെ വിട്ടുകിട്ടാനായി ഹൂതിവിമതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.
സല്‍മാന്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍നിന്നു മറ്റു പല രാജ്യക്കാരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അവരെ പിന്നീട് വിട്ടയച്ചു. ഉടന്‍ സല്‍മാനെയും വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യല്‍ എംബസിയും കുടുംബവും. റിട്ട. അധ്യാപകന്‍ നാലകത്ത് അബ്ദുറഹ്മാന്‍ മൗലവിയുടെ മകനാണ് സല്‍മാന്‍. ഭാര്യ ഖമറുന്നീസയാണ് സല്‍മാനെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്.
അതേസമയം, ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുമായി പോരാട്ടം നടക്കുന്ന യെമനില്‍നിന്ന് ഇന്ത്യക്കാരെ വിമാനത്തില്‍ ഒഴിപ്പിക്കുന്നത് ഇന്നുകൂടി തുടരും. രക്ഷപ്പെടുത്തണമെന്നു 140 നഴ്‌സുമാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു വിമാനത്തിലുള്ള ഒഴിപ്പിക്കല്‍ ഒരു ദിവസത്തേക്കുകൂടി നീട്ടിയതെന്ന് വിദേശകാര്യമന്ത്രാലയ വക്താവു പറഞ്ഞു. ഇതുവരെ 4500 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. വിമാന സര്‍വീസ് ഇന്നലെ അവസാനിപ്പിക്കാനായിരുന്നു ആദ്യതീരുമാനം.
ഇന്നലെ സനായില്‍നിന്നു 450 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കാന്‍ തയാറായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുമിത്ര കപ്പല്‍ അല്‍ ഹുദയ്ദ തുറമുഖത്തുണ്ട്.
യെമനില്‍നിന്ന് ഇന്നലെ പുലര്‍ച്ചെവരെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ അഞ്ചു വിമാനങ്ങളിലെ മുന്നൂറിലേറെ മലയാളികളില്‍ ഇരുനൂറോളംപേരെ വിമാനത്തിലും ട്രെയിനിലുമായി നാട്ടിലെത്തിച്ചു. ബാക്കിയുള്ള 130 പേരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നു കൊച്ചിയില്‍ എത്തിക്കുമെന്നു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മറ്റു സംസ്ഥാനക്കാരായ മുന്നൂറില്‍പരംപേരും ഇന്നലെ മുംബൈയില്‍നിന്നു സ്വദേശങ്ങളിലേക്കു തിരിച്ചു.
ഇതേസമയം, ഹൂതി വിമതരെ പിന്തുണയ്ക്കുന്ന ഇറാന്‍, ഏഡന്‍ കടലിടുക്കിലേക്കു രണ്ടു യുദ്ധക്കപ്പലുകള്‍ അയച്ചു. ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടക്കുന്നതിനാല്‍ മേഖലയില്‍ സൈനികസാന്നിധ്യമുണ്ടാക്കാനാണിതെന്നാണു സൂചന. എന്നാല്‍, കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണു യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതെന്ന് ഇറാന്‍ പറയുന്നു.
യെമനിലെ ക്രെയ്തറില്‍ ഹൂതി വിമതരും ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 ഹൂതികള്‍ കൊല്ലപ്പെട്ടു. റോക്കറ്റുകള്‍ പതിച്ച് ഒട്ടേറെ വീടുകള്‍ക്കു തീപിടിക്കുകയും കേടുപാടു സംഭവിക്കുകയും ചെയ്തു. തെരുവില്‍ പോരാട്ടം മുറുകിയതോടെ മിക്കവരും വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിഞ്ഞു. ഏഡന്റെ വടക്കന്‍ ഭാഗങ്ങളില്‍ സൗദിയുടെ നേതൃത്വത്തില്‍ ഇന്നലെ മൂന്നു തവണ വ്യോമാക്രമണം നടത്തി. ഹൂതികളുടെ ആയുധസംഭരണ കേന്ദ്രങ്ങളിലാണു ബോംബിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഡനു സമീപം അല്‍-അനദ് വ്യോമതാവളത്തില്‍ ബോംബാക്രമണം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























