കംബോഡിയയില്‍ ഖമര്‍ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യ സൂത്രധാരനായിരുന്ന കോമ്രേഡ് ഡച്ച് മരിച്ചു
കംബോഡിയയില്‍ പോള്‍ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമര്‍ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യ സൂത്രധാരനായിരുന്നു കെയ്ങ് ഗെക് ഇവ് എന്ന ക്രൊമ്രെയ്ഡ് ഡച്ച് ചരിത്രത്തിന്റെ ഇരുട്ടറയിലേക്കു മറഞ്ഞു. ടുവോള്‍ സ്ലെങ്ങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്ന കൊമ്രേഡ് ഡച്ച് (77) വാര്‍ധക്യകാല അവശതകളും രോഗങ്ങളും മൂലം ഇന്നലെ മരിച്ചു.
ഖമര്‍ റൂഷ് കാലത്ത്് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനാലായിരത്തിലേറെ നിരപരാധികളെ കൊന്നു തള്ളാന്‍ മേല്‍നോട്ടം നല്‍കിയതു ഗണിത അധ്യാപകനായിരുന്ന ഡച്ച് ആയിരുന്നു. അക്കാലത്തെ കുരുതികള്‍ക്ക് പിന്നീട് വിചാരണയ്ക്കു വിധേയനായി. എസ്-21 എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഡച്ച് കുറ്റക്കാരനാണെന്നു 2010-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. അപ്പീല്‍ തള്ളി 2012-ല്‍ ജീവപര്യന്തം ശിക്ഷ നല്‍കി.
1999-ല്‍ നിക് ഡന്‍ലപ് എന്ന ഫോട്ടോജേണലിസ്റ്റാണ് ഒളിവില്‍ പോയിരുന്ന ഡച്ചിനെ കണ്ടെത്തിയത്. 1979-ല്‍ വിയറ്റ്‌നാം സൈനിക ഇടപെടലില്‍ പോള്‍ പോട്ട് ഭരണം അവസാനിച്ചതോടെയാണ് ഡച്ച് ഒളിവില്‍ പോയിത്. തായ് അതിര്‍ത്തിക്കു സമീപം നാട്ടിന്‍പുറത്തു പുതിയ പേരില്‍ കഴിയുകയായിരുന്നു ഡച്ച്. 'ദ് ലോസ്റ്റ് എക്‌സിക്യൂഷനര്‍' എന്ന പേരില്‍ പുസ്തകവുമെഴുതി.
1975 മുതല്‍ 4 വര്‍ഷത്തോളം കംബോഡിയയുടെ ഭരണം ഖമര്‍ റൂഷിന്റെ കയ്യിലായിരുന്നു. കംപൂച്ചിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള സൈനിക മുന്നേറ്റമാണ് 'ഖമര്‍ റൂഷ്' (ചുവന്ന ഖമര്‍). വിപ്ലവവിരുദ്ധരെന്ന് ആരോപിച്ച് വിദ്യാഭ്യാസമുള്ളവരെ കൊന്നൊടുക്കി. ജനങ്ങള്‍ ഗ്രാമങ്ങളിലേക്കു പോയി കൃഷി കമ്യൂണുകളില്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവിന്മേല്‍ ലക്ഷക്കണക്കിനാളുകളെ കൃഷിയിടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. പട്ടിണി മൂലം ഇവരില്‍ മിക്കവരും മരിച്ചു. ഏതാണ്ട് 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha