ലോകം ഭീതിയിൽ ! പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല! അടുത്ത വർഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന
ലോകം ഒന്നടങ്കം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. കോവിഡ് മഹാമാരി തീര്‍ത്ത പലവിധ അതിർവരമ്പുകൾ കാരണം വീര്‍പ്പു മുറ്റിയിരിക്കുകയാണ് ലോക ജനത. വൈറസിനെ ഈ ഭൂമുഖത്തുനിന്നും തന്നെ തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. അതുകൊണ്ടുതന്നെ കോവിഡ് വാക്സിൻ പരീക്ഷണം തകൃതിയായി നടക്കുകയാണ്. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. പലതിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്.
എന്നാൽ ഈ വര്ഷം അവസാനത്തോടെ വാക്സിൻ ലഭിച്ചു തുടങ്ങുമെന്നും എല്ലാം പഴയതുപോലെ നേരെയാകുമെന്നും പ്രതീക്ഷിച്ചിരുന്നവരെ സംബന്ധിച്ച് ആശങ്ക നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
അടുത്ത വർഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷൻ പ്രതീക്ഷിക്കരുതെന്നും അവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം വാക്സിനേഷൻ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം.
അമേരിക്കയിലെ ഭീമൻ ഫാർമസ്യൂട്ടിക്കൾ കമ്പനിയായ ഫൈസറും(Pfizer) വാക്സിൻ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. വാക്‌സിൻ ശരിക്കും ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് കൊറോണ വൈറസ് വാക്‌സിനായി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുമെന്ന് ഫൈസർ അറിയിച്ചു. അടുത്ത മാസം അവസാനത്തോടെ ഇത് സംഭവിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ജർമ്മൻ കമ്പനിയായ ബയോ എൻടെക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഫൈസറിന്റെ വാക്സിൻ നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്. സ്റ്റേജ് -3 ട്രയലുകൾക്കായി 23,000 ത്തോളം പേരാണ് സന്നദ്ധരായി എത്തിയിട്ടുള്ളത്. അവരിൽ പലർക്കും രണ്ടാം ഘട്ടത്തിലെ ഡോസ് നൽകിയതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബോർല പറഞ്ഞു. വാക്സിനേഷൻ സന്നദ്ധപ്രവർത്തകർക്ക് എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന് ഒക്ടോബറോടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രാപ്തി മികച്ചതാണെങ്കിൽ, അടിയന്തിര ഉപയോഗ അംഗീകാരത്തിനായി കമ്പനി ഉടൻ അപേക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha