കൊവിഡ് 19 വുഹാനിലെ ലാബില്‍ നിര്‍മിച്ചത് ; തെളിവുകള്‍ ഉടൻ പുറത്തുവിടുമെന്ന് ചൈനീസ് വൈറോളജിസ്റ്റ്

കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെയാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍. താന്‍ ഏത് നിമിഷവും അപകടത്തിലാകാം എന്ന ഭയം കാരണം ഒളിവിലാണ് ലീ മെംഗ് യാന്‍ പറയുന്നു. കൊവിഡ് പടര്‍ന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂര്‍വം മറച്ചുവച്ചതായി ലീ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. കൊവിഡ് 19നെ പറ്റി കഴിഞ്ഞ വര്‍ഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനീസ് അധികൃതരെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്തെത്തിയതിന് ശേഷമായിരുന്നു വെളിപ്പെടുത്തൽ.
ഒരു ബ്രിട്ടീഷ് ടോക്ക് ഷോയിലാണ് ലീ കൊവിഡ് 19നെ പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലീ അഭിമുഖത്തില്‍ പങ്കെടുത്തത്. ലീ ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൊവിഡ് 19ന് കാരണക്കാരായ മാരക കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും ഈ ലാബ് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നും ലീ വ്യക്തമാക്കി..
കഴിഞ്ഞ വര്‍ഷം വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നുമാണ് കൊവിഡ് 19 ഉത്ഭവിച്ചതെന്ന് ചൈന പറയുന്നു. എന്നാല്‍ വുഹാന്‍ വെറ്റ്മാര്‍ക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണെന്നും ലീ പറഞ്ഞു. ഈ കൊറോണ വൈറസ് പ്രകൃതദത്തമല്ലെന്നും ചൈനീസ് ഡിസീസ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും പ്രാദേശിക ഡോക്ടര്‍മാരില്‍ നിന്നും ഇക്കാര്യം താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞതായും ലീ വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ തന്നെ കൊവിഡ് മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞിരുന്നെന്ന് ലീ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഒരു റഫറന്‍സ് ലബോറട്ടറിയാണ് ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്ത്. തുടര്‍ന്ന് ജീവന്‍ അപകടത്തിലാണെന്ന് മനസിലായതോടെ ലീ ആരുമറിയാതെ ഹോങ്കോങ്ങിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും ഒളിച്ചോടുകയായിരുന്നു.
കൊവിഡ് 19 വുഹാന്‍ ലാബിനുള്ളില്‍ തന്നെ നിര്‍മിച്ചുവെന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ലീ. ജീനോം സീക്വന്‍സിംഗിന്റെ അടിസ്ഥാനത്തില്‍ ഏതാനും തെളിവുകള്‍ താന്‍ ശേഖരിച്ചതായി ലീ അവകാശപ്പെടുന്നു. ഇത് മനുഷ്യന്റെ ഫിംഗര്‍ പ്രിന്റ് പോലെയാണ്. തനിക്ക് ഇതിലൂടെ കൊവിഡ് ലബോറട്ടി നിര്‍മിതമാണെന്ന് തെളിയിക്കാനാകുമെന്നും ശാസ്ത്രം അറിയാത്തവര്‍ക്കു പോലും മനസിലാകുന്ന തരത്തില്‍ താന്‍ തെളിവുകള്‍ നിരത്തുമെന്നും ലീ പറയുന്നു. ' താന്‍ ലോകത്തോട് സത്യം പറയാതിരുന്നാല്‍ തനിക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല. താന്‍ ചൈനയില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ താനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് അധികൃതര്‍ ഇല്ലാതാക്കി. താന്‍ നുണ പ്രചാരണം നടത്തുന്നുവെന്ന് തീര്‍ക്കാന്‍ വരെ പ്രത്യേകം ആളുകളെ അവര്‍ നിയോഗിച്ചിട്ടുണ്ട്. ' ലീ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























