സങ്കടക്കടലിലായ നേപ്പാളിന് ദുരിതങ്ങള്‍ വിട്ടൊഴിയുന്നില്ല, ഒരിറ്റു കുടിവെള്ളമില്ലാതെ പതിനായിരങ്ങള്‍: കുമിഞ്ഞുകൂടിയ മൃതദേഹങ്ങള്‍ വന്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു

ദുരിതം പെയ്തിറങ്ങിയ നേപ്പാളില്‍ ഇപ്പോള്‍ വന്‍ പകര്‍ച്ചവ്യാധി ഭീഷണി. കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവ നീക്കം ചെയ്യാന്‍ കഴിയാത്തതാണ് ഇപ്പോള്‍ നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. കൂടാതെ ആയിരങ്ങള്‍ ആണ് കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ കിടക്കുന്നത്. ഇവരില്‍ത്തന്നെ ചിലര്‍ അക്രമങ്ങളിലേക്ക് തിരിയുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഔദ്യോഗിക വിവരമനുസരിച്ച് മരിച്ചവരുടെ എണ്ണം 6200 മാത്രമാണ്. എന്നാല്‍, പതിനായിരത്തിനും മേലെയാണ് യഥാര്‍ഥ കണക്കെന്ന് നേപ്പാളിന്റെ ദുരന്ത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സര്‍വവും നശിച്ച നിലയിലാണ് നേപ്പാള്‍. കാഠ്മണ്ഡുവിലും പരിസരപ്രദേശങ്ങളിലുമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നത്. വിദൂര ഗ്രാമങ്ങളിലേക്ക് ഇപ്പോഴും കാര്യമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടുമില്ല. കുറഞ്ഞത് 14,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. എന്നാല്‍, വിദൂര ഗ്രാമങ്ങളിലുള്ളവരുടെ സ്ഥിതി ഇനിയും അറിയാനാകാത്തതിനാല്‍ ഈ കണക്കും ശരിയാകാനിടയില്ല.
റോഡുകള്‍ വിണ്ടുകീറി വന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ടു; ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും നിലംപൊത്തി; ഗതാഗത സംവിധാനങ്ങള്‍ താറുമാറായി; ത്രിഭുവന്‍ വിമാനത്താവളം തകര്‍ന്നു; മരണം 1500 കവിഞ്ഞു; അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍; ഭൂകമ്പത്തില്‍ വിറച്ച നേപ്പാളിന് സഹായവുമായി ഇന്ത്യ
ദരിദ്ര രാഷ്ട്രമായ നേപ്പാളിന് കൈയയച്ച് സഹായം നല്‍കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്.എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അവിടെ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിദേശ സഹായമെത്തുന്നുണ്ടെങ്കിലും, രൂക്ഷമായ കുടിവെള്ളക്ഷാമവും വൈദ്യതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയാത്തതും അവശേഷിക്കുന്നവരെ വലയ്ക്കുന്നു.
കരമാര്‍ഗം സഞ്ചരിച്ചെത്താന്‍ കഴിയാത്തത്ര വിദൂര ഗ്രാമപ്രദേശങ്ങളില്‍ അടിയന്തിര സഹായം വ്യോമമാര്‍ഗമാണ് ഇപ്പോള്‍ നല്‍കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവനോടെ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍, ദുരന്തത്തെ അതിജീവിച്ചവര്‍ക്കുള്ള വൈദ്യസഹയത്തിനും മറ്റുമാണ് രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധവെയ്ക്കുന്നത്.
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഇതിനകം 20ഓളം ഹെലിക്കോപ്റ്ററുകള്‍ വിവിധ രാജ്യങ്ങളില്‍നിന്നെത്തിയിട്ടുണ്ട്. ഡോളക്ക, സിന്ധുപാല്‍ച്ചോക്ക്, റസുവ, ഗോര്‍ഖ, നുവാക്കോട്ട് തുടങ്ങി വിവിധ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായാണ് ഇവയെ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ആശുപത്രി മോര്‍ച്ചറികളിലും താല്‍ക്കാലിക കേന്ദ്രങ്ങളിലും സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് കൂട്ടത്തോടെ സംസ്‌കരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങള്‍ അപ്പോള്‍ത്തന്നെ സംസ്‌കരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ അര്‍ധസൈനികരിലൊരാളായ രമണ്‍ലാല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























