ഒരു വർഷത്തിലധികം ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായി ജീവിച്ചു; ജോലിക്കുവേണ്ടി ആരോഗ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്

നെഞ്ചിൽ കത്തിയുമായി ഒരുവർഷത്തോളം ജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് എന്നാൽ, ഒരു ഫിലിപ്പൈൻ യുവാവിന്റെ കഥ കേട്ടാൽ ഞെട്ടിപ്പോകും. ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയതായിരുന്നു 36കാരനായ ഫിലിപ്പീന്‍ യുവാവ് കെന്‍റ് റയാന്‍ തോമോ.
ആരോഗ്യ പരിശോധനയില്‍ തെളിഞ്ഞതാകട്ടെ അമ്പരപ്പിക്കുന്ന ഒരു വിവരവും. 14മാസത്തോളമാണ് ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായി കെന്‍റ് ജീവിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റിന് ആക്രമം നേരിട്ടിരുന്നു. കത്തികൊണ്ട് പരിക്കേറ്റ കെന്‍റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. തന്‍റെ മുറിവ് മാത്രമാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തതെന്നും ശരീരത്തിനകത്ത് അകപ്പെട്ട കത്തി എടുത്തുമാറ്റിയില്ലെന്നും യുവാവ് പറഞ്ഞിരുന്നു.
ശരീരത്തിനകത്തുനിന്ന് കത്തിയെടുത്താല്‍ മാത്രമേ ഖനിയിലെ പുതിയ ജോലിയില്‍ ഇദ്ദേഹത്തിന് ജോലി ലഭിക്കുകയുള്ളൂ. ശരീരത്തില്‍ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന് തൊഴിലുടമ വ്യക്തമാക്കി.
'കഴിഞ്ഞവര്‍ഷം എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുറിവ് സൂക്ഷ്മമായി പരിശോധിച്ചില്ല. അവര്‍ ശരിയായി പരിശോധിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഇത് അവരുടെ തെറ്റാണ്. അവര്‍ തന്നെ ശരിയാക്കി നല്‍കണം' - കെന്‍റ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് മുറിവുണ്ടായപ്പോൾ ആശുപത്രിയിൽ പോയിരുന്നു. അവര്‍ അത് തുന്നിച്ചേര്‍ക്കുകയും ചെയ്തു. ശേഷം വേദന സംഹാരി നല്‍കുകയും വീട്ടിലേക്ക് പോകുവാനും പറഞ്ഞു. ശൈത്യകാലത്തും മറ്റും നെഞ്ചിന് വേദന അനുഭവപ്പെട്ടിരുന്നു.
പക്ഷെ, ഇത്രയും ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. ശരീരത്തില്‍ കത്തിയുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേദന അനുഭവപ്പെടുമ്പോൾ ഡോക്ടറെ സമീപിക്കാന്‍ പോലും തയാറായില്ല. വേദന മാറുന്നത് വരെ വിശ്രമിച്ചു. ഇപ്പോള്‍ അതിന്‍റെ യഥാര്‍ഥ കാരണം മനസിലായതായും കെന്‍റ് വ്യക്തമാക്കി.
ശരീരത്തില്‍നിന്ന് കത്തി നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. എന്നാല്‍ അതിനുള്ള പണം തന്‍റെ കൈയിലുമില്ല. കത്തി നീക്കം ചെയ്യാന്‍ പണം കണ്ടെത്തണമെങ്കില്‍ ജോലിക്ക് പോകണം. ജോലി ലഭിക്കണമെങ്കില്‍ കത്തി നീക്കം ചെയ്യുകയാണ് വേണ്ടതെന്നു കെന്റ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha























