എന്താണ് സൂയസ് കനാൽ?;കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്യുന്ന സൂയസ് കനാലിനെ പറ്റി അറിയേണ്ടതെല്ലാം ..
കുറച്ചു ദിവസങ്ങളിലായി നമ്മൾ കേൾക്കുന്ന ഒരു പേരാണ് സൂയസ് കനാൽ.വാർത്തകളിൽ ഈ പേര് നിരന്തരം കേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കുന്നുണ്ടാകും എന്താണ് സൂയസ് കനാൽ എന്ന് .ഇത് എവിടെയാണ് എന്നൊക്കെ .സൂയസ് കനാലിലെ ചരക്കു നീക്കം സുഗമമായി എന്ന വാർത്ത പുറത്തുവരുമ്പോൾ നമുക്ക് നോക്കാം എന്താണ് സൂയസ് കനാൽ എന്ന് .ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് .ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. 1869-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിറിന്റെ കാലത്ത് ദേശസാൽകരിക്കപ്പെട്ടു.
മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തത്. ചരിത്രത്തിൽ ഏറെ ചർച്ചയെപെട്ട ഒരു സംഭവമാണ് സൂയസ് പ്രതിസന്ധി. ഫ്രഞ്ച്-ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിച്ചിരുന്ന സൂയസ് കനാൽ കമ്പനിയാണ് സൂയസ് കനാലിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.ഈജിപ്തിലെ അസ്വാൻ അണക്കെട്ടിനു അമേരിയ്ക്ക നൽകാമെന്നേറ്റ ധനസഹായം പിൻവലിച്ചതിനെത്തുടർന്നാണ് കനാൽ ദേശസാത്കരിയ്ക്കുവാൻ അബ്ദുൾ നാസർ തീരുമാനിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടൽ കാരണം സഖ്യസേന പിന്മാറുകയാണുണ്ടായത്.
ചരിത്രത്തിൽ ഇത്ര പ്രാധാന്യമുള്ള ഈ ജല ഗതാഗത മാർഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ കുടുങ്ങിയത് .ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്.എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.എവര്‍ ഗ്രീന്‍ എന്ന തായ്വാന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ എന്ന കപ്പലിന് നാല് ഫുട്ബോള്‍ ഫീല്‍ഡിനേക്കാളും നീളമുണ്ട്(400 മീറ്റര്‍). 193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതല്‍ ഈ ചരക്കുക്കപ്പല്‍ കുടുങ്ങിയത്. കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ കിഴക്കന്‍ മതിലിലും വാലറ്റം പടിഞ്ഞാറന്‍ മതിലും കുരുങ്ങിക്കിടക്കുന്ന അസാധാരണ സാഹചര്യമാണുള്ളത്. കനാലിന്റെ 150 വര്‍ഷ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.എവര്‍ ഗിവണ്‍ കുടുങ്ങിയതിനു പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളുടേയും ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളുടേയും സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സൂയസ് കനാല്‍ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞത് . മണല്‍ത്തിട്ടയില്‍ പുതഞ്ഞ കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും ഞായറാഴ്ച രാത്രിയോടെ ശ്രമങ്ങള്‍ ഫലവത്തായും കപ്പല്‍ വീണ്ടും സഞ്ചരിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആഗോള വിതരണ ശൃംഖലയെ തന്നെ ബാധിക്കുന്ന ഈ വഴിമുടക്കത്തിന്റെ ആദ്യ സൂചനകള്‍ സിറിയയില്‍ നിന്നും പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന ഇന്ധനലഭ്യത പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് ഇതിനോടകം ഇന്ധനവിതരണം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായെന്ന് സിറിയന്‍ അധികൃതര്‍ പ്രതികരിച്ചിരുന്നു.കപ്പല്‍ വഴിമുടക്കിയതോടെ റോമേനിയയിലേക്കുള്ള കന്നുകാലി കടത്ത് തടസ്സപ്പെട്ടുവെന്ന് റൊമേനിയന്‍ ആനിമല്‍ ഹെല്‍ത്ത് ഏജന്‍സി അധികൃതര്‍ പ്രതികരിച്ചു. ഗതാഗതസ്തംഭനം തുടര്‍ന്നാല്‍ അത് ചരക്കുക്കപ്പലുകളിലുള്ള ഒന്നര ലക്ഷത്തോളം മൃഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും റൊമേനിയന്‍ ആനിമല്‍സ് ഇന്റര്‍നാഷണല്‍ എന്‍.ജി.ഒ.യും നേരത്തെ ആശങ്ക പങ്കുവെച്ചിരുന്നു .ചരക്കുനീക്കത്തിലെ തടസ്സം നീണ്ടുപോയാല്‍ കേരളത്തില്‍നിന്നു യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കയറ്റുമതി പ്രതിസന്ധിയിലാകും എന്ന തരത്തിലുള്ള നിഗമനങ്ങൾ പുറത്തു വന്നിരുന്നു . കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി അനേകം ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണു തടസ്സപ്പെടുക. കോവിഡ് വ്യാപനത്തെ തുടര്‍ന്നും കണ്ടെയ്‌നര്‍ ക്ഷാമം മൂലവുമൊക്കെ ഇവയുടെ കയറ്റുമതി കുറഞ്ഞിരിക്കെ പുതിയൊരു പ്രതിസന്ധി ഉണ്ടാകുമോ എന്ന ഭയം പല രാജ്യങ്ങൾക്കും ഉണ്ടായിരുന്നു . ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ്. അതില്‍ ഗണ്യമായ വിഹിതം കേരളത്തിന്റേതാണ്. സൂയസ് കനാലിനെ ആശ്രയിച്ചാണ് ഈ കയറ്റുമതിയത്രയും.സൂയസ് കനാലിലെ ഗതാഗത സ്തംഭനം ഇരുന്നൂറോളം കപ്പലുകളുടെ നീക്കത്തെ ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. സ്തംഭനം മൂലം പല കപ്പലുകളും കൊളംബോ ഉള്‍പ്പെടെ വിവിധ തുറമുഖങ്ങളില്‍ കാത്തുകിടക്കുകയുമാണ്. കൊളംബോ പ്രതിസന്ധിയിലാകുമ്പോള്‍ കൊച്ചി തുറമുഖത്തും അതിന്റെ പ്രത്യാഘാതമുണ്ടായേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു .
https://www.facebook.com/Malayalivartha























