പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ പ്രക്ഷോഭം; പൊലീസ് വെടിവെപ്പില്‍ 13 പേർ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ തുടങ്ങിയ പ്രക്ഷോഭത്തിന് അയവില്ല. തെരുവിലിറങ്ങിയവര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ വിവിധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. വെള്ളിയാഴ്ച മോദിയുടെ സന്ദര്‍ശനത്തിനെതിരെ തെരുവിലിറങ്ങിയവരില്‍ അഞ്ചുപേരെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു.
ശനിയാഴ്ച ആറുപേരെയും. മോദി സന്ദര്‍ശനം നടത്തി മടങ്ങിയിട്ടും എതിരായ പ്രക്ഷോഭം കനക്കുകയാണ്. 19ഉം 23ഉം വയസ്സുള്ള യുവാക്കളാണ് ഞായറാഴ്ച ബ്രഹ്മംബരിയ ജില്ലയിലെ പട്ടണത്തിലുണ്ടായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. 3000ത്തിലധികം പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊലീസ് സ്റ്റേഷനുകള്‍ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് ആഹ്വാനം ചെയ്തു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വാര്ത്തഏജന്സിയോടു പറഞ്ഞു. ധാക്ക-ചിറ്റഗോങ് പാതയില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഞായറാഴ്ച രാജ്യത്ത് പ്രതിഷേധക്കാര്‍ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികള്‍, പ്രതിപക്ഷ കക്ഷികള്‍, ഇടതുസംഘടനകള്‍, മുസ്ലിം സംഘടനകള്‍ എന്നിവരും മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രംഗത്തുണ്ട്.
https://www.facebook.com/Malayalivartha























