ഭീമൻ കപ്പൽ നീങ്ങിയെങ്കിലും ആശങ്ക ഒഴിയുന്നില്ല..! എവര്ഗ്രീനിലെ ജീവനക്കാര്‍ക്കെതിരെ ഈജിപ്തിന്റെ നിയമനടപടിക്ക് സാധ്യത...

ആറു ദിവസത്തോളമായി ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കണ്ടെയ്നർ കപ്പൽ എവർഗിവൺ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ നീക്കിയതായി ഈജിപ്ത് അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകുന്നേരം 6.35-ഓടെയാണ് രക്ഷാപ്രവർത്തനങ്ങൾ വിജയം കണ്ടത്. എന്നാൽ, കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചോയെന്ന കാര്യം ഇതുവരെ വ്യക്തമായില്ല.
സൂയസ് കനാലിലൂെടയുള്ള സ്വതന്ത്രമായ യാത്ര വീണ്ടും യാഥാർഥ്യമായതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നെതർലൻഡ്സ് കമ്പനിയായ ബോസ്‌കാലിസ് അറിയിച്ചിരുന്നു.
എന്നാൽ, എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക ഇപ്പോഴും തുടരുകയാണ്. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ കപ്പലിലെ ജീവനക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
25ഓളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് എവര്‍ഗിവണ്‍ കപ്പലിൽ ഉൾപ്പെട്ടവർ. ഇവര്‍ക്കെതിരേ സൂയസ് കനാല്‍ അതോറിറ്റി ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ, ക്രിമിനല്‍ കുറ്റം അടക്കം ഇവര്‍ക്കെതിരേ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
കപ്പല്‍ വ്യവസായ രംഗത്തെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം എവര്‍ഗിവണിലെ ക്യാപ്റ്റനും ചില ജീവനക്കാര്‍ക്കും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജീവനക്കാരെ വീട്ടു തടങ്കലിലാക്കിയേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, നിയമ നടപടികളെക്കുറിച്ച് കപ്പല്‍ മാനേജ്‌മെന്റ് ഇതുവരെ പ്രതികരണമൊന്നും പരസ്യമായി നടത്തിയിട്ടില്ല. സാധാരണയായി സൂയിസ് കനാലിൽ ജീവനക്കാരുടെ അനാസ്ഥ മൂലം ഉണ്ടകുന്ന അപകടങ്ങളിൽ കുറ്റക്കാരായി കാണുന്നത് ജീവനക്കാരെയാണ്. സംഭവത്തില്‍ ജീവനക്കാരെ ബലിയാടാക്കുമെന്ന് ഉറപ്പാണെന്നായിരുന്നു കപ്പല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാൾ വെളിപ്പെടുത്തിയിരുന്നത്.
കപ്പല്‍ കുടുങ്ങാനിടയായതിന്റെ കാരണം കണ്ടെത്താന്‍ ഡാറ്റ റെക്കോര്‍ഡര്‍ അടക്കം പരിശോധിക്കുന്നതാണ് അടുത്ത ഘട്ടമെന്ന് നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് അംഗമായ ക്യാപ്റ്റന്‍ സഞ്ജയ് പ്രശാര്‍ വ്യക്തമാക്കി. ഇതിലൂടെ അപകടത്തിന്റെ കാരണം എന്താണെന്ന് മനസിലാക്കാമെന്നും അതിന് മുമ്പ് കപ്പല്‍ എങ്ങനെയാണ് യാത്ര ചെയ്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സന്തോഷകരമായ വാർത്ത എന്തെന്നാൽ, കപ്പലിലെ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന റിപ്പോർട്ട്. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കപ്പല്‍ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാര്‍ കഠിനമായി പരിശ്രമിച്ചെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.
അതേസമയം, കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇവര്‍ പുറത്തു വിട്ടിട്ടില്ല. ജീവനക്കാര്‍ക്ക് പിന്തുണയുമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവികരുടെ സംഘടന രംഗത്തെത്തിയിരുന്നു. കപ്പലിലെ ജീവനക്കാരായ ഇന്ത്യക്കാരുമായി ബന്ധപ്പെട്ടെന്നും അവര്‍ കുറച്ച് സമ്മര്‍ദത്തിലാണെങ്കിലും സുരക്ഷിതരാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ട്വീറ്ററിലൂടെ അറിയിച്ചു.
അവര്‍ ഒറ്റയ്ക്കല്ലെന്നും തങ്ങള്‍ ഏതു വിധേനയും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 23 ചൊവ്വാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർ ഗിവൺ സൂയസ് കനാലിൽ കുടുങ്ങിയത്.
പ്രതിദിനം യൂറോപ്പിനും ഏഷ്യക്കും ഇടയിൽ 69 ലക്ഷം കോടി രൂപ മൂല്യമുള്ള ചരക്കു നീക്കമാണ് ഇതോടെ തടസ്സപ്പെട്ടത്. ഇതോടെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഏകദേശം 369-ലേറെ കപ്പലുകള്‍ സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























