കൊറോണ വൈറസിനെ ഇല്ലാതാക്കാൻ പുതിയ ഉപകരണവുമായി ചൈനീസ് ഗവേഷകർ

കൊറോണ വൈറസിനെ നിർജ്ജീകരണം ചെയ്യാൻ കഴിയുന്ന പുതിയ ഉപകരണവുമായി ചൈന. ഇലക്‌ട്രോണ്‍ ബീം വികിരണം ഉപയോഗിച്ച് കൊറോണ വൈറസിനെ നിര്‍ജീവമാക്കുന്ന ഉപകരണങ്ങളാണ് ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ച് എടുത്തതെന്നായിരുന്നു റിപ്പോർട്ടുകളിൽ പറയുന്നത്.
ഈ പുതിയ സാങ്കേതികവിദ്യ വിദഗ്ദ പാനല്‍ അവലോകനം ചെയ്ത് പാസാക്കുകയും ചെയ്തു. കോള്‍ഡ് ചെയിന്‍ ഫുഡ് പാക്കേജിംഗില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അണുനശീകരണം നടത്താനാണ് ഒരുങ്ങുന്നതെന്ന് തെക്കന്‍ ചൈനയിലെ ഷെന്‍ഷെന്‍ സിറ്റിയില്‍ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, സിന്‍ഗ്വ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, ഷെന്‍ഷെന്‍ നാഷണല്‍ ക്ലിനിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ്, ഷെന്‍ഷെനിലെ തേര്‍ഡ് പീപ്പിള്‍സ് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയായിരുന്നു അറിയിച്ചത്.
എന്നാൽ, കോവിഡ് -19 ന്റെ ഉത്ഭവം പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച അന്താരാഷ്ട്ര ഗവേഷകരുമായി ചൈന വിവരങ്ങള്‍ പങ്കു വച്ചില്ലെന്ന ആരോപണത്തിന് വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് ബുധനാഴ്ച ഒരു ഉന്നത ചൈനീസ് മെഡിക്കല്‍ വിദഗ്ധന്‍ വ്യക്തമാക്കുകയായിരുന്നു. ഇതേദിവസം, തന്നെയാണ് കൊറോണ വൈറസിനെ നിര്‍ജ്ജീവമാക്കാന്‍ കഴിയുന്ന ഉപകരണത്തെ സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നത്.
കോവിഡ് -19ന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്ത പഠനം നടത്തിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര അന്വേഷകരില്‍ നിന്നുള്ള വിവരങ്ങള്‍ ചൈന തടഞ്ഞു വച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നുണ്ട്.
അന്വേഷണത്തിലുടനീളം ഇരുവശത്തു നിന്നുമുള്ള ഗവേഷകര്‍ക്ക് ഒരേ ഡാറ്റ പരിശോധിക്കാന്‍ പ്രവേശനമുണ്ടായിരുന്നുവെന്നും പ്രവേശനം നിഷേധിച്ചു എന്ന തരത്തിലുള്ള വാദങ്ങള്‍ ശരിയല്ലെന്നും സംയുക്ത പഠനത്തിന്റെ ഭാഗമായിരുന്ന ലിയാങ് വാനിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചൈനീസ് നിയമം അനുസരിച്ച് ചില ഡാറ്റകള്‍ ശേഖരിക്കാനോ ഫോട്ടോ എടുക്കാനോ കഴിയില്ല. എന്നാല്‍, വുഹാനില്‍ ഒരുമിച്ച് വിശകലനങ്ങള്‍ നടത്തുമ്പോള്‍ എല്ലാവര്‍ക്കും ഡാറ്റാബേസ്, മെറ്റീരിയലുകള്‍ എന്നിവ കാണാനാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
വിദഗ്ദ്ധ പാനലിന് പൂര്‍ണ്ണ ഡാറ്റാസെറ്റുകളിലേക്കും സാമ്പിളുകളിലേക്കും പ്രവേശനമില്ലെന്ന ആരോപണത്തോട് പ്രതികരിച്ച ലിയാങ്, ഒരു ശാസ്ത്രജ്ഞര്‍ക്കും ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തില്‍ കാലതാമസം വരുത്തിയെന്ന പരാതികളും അദ്ദേഹം തള്ളിക്കളയുകയായിരുന്നു. എല്ലാ വാക്കുകളും ഓരോ നിഗമനങ്ങളും ഓരോ ഡാറ്റയും പുറത്തു വിടുന്നതിന് മുമ്പ് ഇരുപക്ഷവും പരിശോധിക്കേണ്ടതാണെന്നും ലിയാങ് വാനിയന്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ ലബോറട്ടറി ചോര്‍ച്ച വളരെ സാധ്യത കുറഞ്ഞ കാര്യമാണെന്നും വൈറസ് ഒരു മൃഗത്തിലൂടെ മനുഷ്യരിലേക്കു പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. SARS-Cov-2 എന്ന വൈറസിന്റെ സാമ്ബിളുകള്‍ തങ്ങളുടെ പക്കലില്ലെന്ന് ലാബ് അധികൃതരും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha























