മ്യാൻമറിൽ സൈനിക ഭീകരതയുടെ നരനായാട്ട്... പിഞ്ചു കുഞ്ഞുങ്ങളെ പോലും ചുട്ടെരിക്കുന്നു... ലോകം വിതുമ്പുന്നു...

മ്യാൻമർ എന്നത് ഇപ്പോൾ ലോകജനതയുടെ മനസ്സിലെ ഒരു തീരാ സങ്കടമായി മാറിയ ഒന്നാണ്. ജനാധിപത്യവും പൗരാവകാശങ്ങളും കുരുതി കഴിക്കപ്പെടുന്ന മ്യാൻമറിൽ ഒരുപാട് മനുഷ്യജീവനാണ് ഇതിനോടകം ബലി അർപ്പിക്കപെട്ടത്. പട്ടാളഭരണത്തിന് കീഴിൽ കൊടും ക്രൂരതയാണ് മ്യാൻമർ ഇപ്പോൾ അനുഭവിക്കുന്നത്.
പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാരച്ചടങ്ങിനു നേരെ പോലും പട്ടാളം വെടിയുതിർത്ത വാർത്ത ഞെട്ടലോടെയാണു ലോകം ശ്രവിച്ചത്. കഴിഞ്ഞ ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ് നടന്നത്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളും ഉൾപ്പെടുന്നുണ്ട്.
മ്യാൻമറിലെ ഈ കൂട്ടക്കുരുതികളെ ഐക്യരാഷ്ട്രസംഘടനയടക്കം അപലപിച്ചിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളുടെ സൈനിക മേധാവികൾ മ്യാൻമർ പട്ടാളത്തോട് അക്രമത്തിൽനിന്നു പിന്മാറണമെന്നും പ്രക്ഷോഭകരുടെ മനുഷ്യാവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യാന്തരസമൂഹം മ്യാൻമറിനെതിരെ നടപടിയെടുക്കാത്തതിനെ ആംനെസ്റ്റി ഇന്റർനാഷനൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുഎസും ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പരോക്ഷ പിന്തുണ മ്യാൻമറിനുണ്ട്. ഇവരുടെ പിന്തുണയാണു രാജ്യാന്തര സമൂഹത്തിന്റെ പ്രതിഷേധങ്ങളെ ഒരു പരിധിയോളം ദുർബലമാക്കുന്നത്. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായതിനാൽ, ഉപരോധനീക്കം തടയാനും കഴിയും.
മ്യാൻമറിൽ ഇതുവരെ 43 കുട്ടികളെ സൈന്യം വധിച്ചതായി സന്നദ്ധസംഘടനയായ ‘സേവ് ദ് ചിൽഡ്രൻ’ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പട്ടാളഭീകരതയെ ഭയക്കാതെ ജനം ഇപ്പോഴും വൻ പ്രതിഷേധവുമായി തെരുവിലാണ്. ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ പട്ടാള ഭരണകൂടം കടുത്ത നടപടികൾ ആരംഭിച്ചതോടെ റോഡിൽ ചപ്പുചവറുകൂനകൾ നിറച്ച് പ്രക്ഷോഭകരുടെ ചെറുത്തുനിൽപു സമരം നടക്കുകയാണ്.
ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂ ചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനു ശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു അത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ചാണു പട്ടാളം അധികാരം പിടിച്ചത്.
രഹസ്യകേന്ദ്രത്തിൽ പട്ടാളത്തിന്റെ തടവിലാണു സൂ ചി. പട്ടാള അട്ടിമറിയെ തുടർന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായി കഴിഞ്ഞു. സമരക്കാർക്കു നേരെ ഗ്രനേഡ് ലോഞ്ചർ പോലെ കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ പട്ടാളം പ്രയോഗിക്കുന്നതായും പരാതിയുണ്ട്. ഗോത്രവർഗക്കാരുടെ സായുധസംഘടനകൾ സമരക്കാർക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ഇവരെ നേരിടാൻ മ്യാൻമർ പട്ടാളം വനമേഖലയിൽ പലവട്ടം ബോംബാക്രമണം നടത്തി.
മ്യാൻമറിലെ പ്രക്ഷോഭത്തിന്റെ പ്രതിധ്വനികൾ ഇന്ത്യയേയും ഒരു തരത്തിൽ ബാധിക്കുകയാണ്. പലഹര നിർമാണത്തിനാവശ്യമായ ഉഴുന്നുപരിപ്പിന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന മ്യാൻമറിൽ നിന്നുള്ള ഇറക്കുമതിയെ ആണ്. എന്നാലിപ്പൾ ഇത് പൂർണമായും നിലച്ചിരിക്കുകയാണ്. തടസ്സം നീണ്ടു നിന്നാൽ ഉയർന്ന സൂചികയിലെത്തിയിട്ടുള്ള വില വീണ്ടും വർധിക്കുമെന്നാണ് പടരുന്ന ആശങ്ക.
ജനാധിപത്യ ഭരണകൂടവുമായും പട്ടാളവുമായും നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ എന്നും ശ്രമിക്കുന്നത്. മ്യാൻമറിലെ പട്ടാള അട്ടിമറിയെത്തുടർന്നു വ്യക്തമായൊരു ഇടപെടൽ ഇതുവരെ ഇന്ത്യ നടത്തിയിരുന്നില്ല. മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണമെന്നും കഴിഞ്ഞ ദിവസമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാത്തരം അക്രമങ്ങളെയും ഇന്ത്യ അപലപിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























