നാല് വയസുകാരി ബാൽക്കണിയിൽ നിന്ന് കരയുന്നത് കണ്ട അയൽവാസികൾ ഓടിയെത്തി; ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥനും ഗർഭിണിയായ ഭാര്യയും യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ, സന്തോഷകരമായ കുടുംബ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാതെ പ്രവാസികൾ

പ്രവാസികളെ ഏറെ നൊമ്പരത്തിലെത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥനെയും ഗർഭിണിയായ ഭാര്യയെയും യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതയുള്ള റിപ്പോർട്ടുകൾ ഏറെ ഞെട്ടലാണ് നൽകിയിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ (32), ഭാര്യ ആർതി ബാലാജി രുദ്രാവർ (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ നാലുവയസ്സുള്ള മകൾ വീടിന്റെ ബാൽക്കണിയിൽ തനിച്ചിരുന്ന് കരയുന്നത് കണ്ട അയൽവാസികൾ വീട്ടിൽ എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് ചില യുഎസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അകെ ഞെട്ടിയിരിക്കുകയാണ് പ്രവാസികൾ.
‘തന്റെ പേരക്കുട്ടി തനിച്ച് ബാൽക്കണിയിൽ നിന്ന് കരയുന്നത് കണ്ട അയൽവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്’– എന്നാണ് ബാലാജിയുടെ പിതാവ് ഭരത് രുദ്രാവർ പറഞ്ഞത്. മരണകാരണം സംഭവിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ മെഡിക്കൽ റിപ്പോർട്ടുകൾ വരാനുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഭരത് വ്യക്തമാക്കി.
അതോടൊപ്പം തന്നെ മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവത്തോടനുബന്ധിച്ച് തങ്ങള്‍ യുഎസിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ വ്യക്തമാക്കി. സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു ബാലാജി നയിച്ചിരുന്നത്. അയൽക്കാരുമായി നല്ല ബന്ധത്തിലുമായിരുന്നുവെന്ന് ഭരത് പറഞ്ഞു.
നടപടികൾ പൂർത്തിയാക്കി 8–10 ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് ബാലാജി. 2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആര്‍തിയും 2015 ലാണ് ന്യൂജഴ്‌സിയിലേക്ക് പോയത്. ഒരു പ്രമുഖ ഇന്ത്യൻ ഇൻഫോടെക് കമ്പനിയുടെ ജീവനക്കാരൻ ആയിരുന്നു ബാലാജി.
https://www.facebook.com/Malayalivartha



























