ഒരു കാലത്ത് നോക്കി നില്‍ക്കുമ്പോൾ ആളുകള്‍ വീണു മരിച്ച ലോകത്തിന്റെ കോവിഡ് തലസ്ഥാനം; ഇന്ന് മാസ്‌ക് പോലും ഇല്ലാതെ ജീവിതം ആഘോഷിച്ച് മഹാനഗരം; സംസ്ഥാനത്തെ മുതിര്‍ന്നവരില്‍ 70 ശതമാനം പേര്‍ വാക്സിന്‍ എടുത്തതോടെ ബാക്കിയുള്ള നിയന്ത്രണങ്ങള്‍ കൂടി എടുത്തു കളഞ്ഞു!! കോവിഡിനെ തുരത്തിയത് ന്യുയോര്‍ക്ക് ഔദ്യോഗികമായി ആഘോഷിച്ചത് വെടിക്കെട്ടോടെ
ഓര്‍മ്മയുണ്ടാകും, കോവിഡിന്റെ ഒന്നാം തരംഗം കത്തിനിന്ന സമയത്ത് ന്യുയോര്‍ക്കില്‍ നിന്നും വന്നിരുന്ന വാര്‍ത്തകള്‍. ലോകത്തിലെ തന്നെ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ നഗരത്തില്‍ നോക്കിനില്‍ക്കേ ആളുകള്‍ മരണത്തിനു കീഴടങ്ങുന്ന കാഴ്‌ച്ചകളായിരുന്നു കണ്ടിരുന്നത്.ശ്മശാനങ്ങളിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ വാഹങ്ങളില്ലാതെ ആശുപത്രി വരാന്തകളില്‍ കൂട്ടിയിട്ട മൃതദേഹങ്ങളും അതുപോലെ വലിയ ട്രക്കുകളില്‍ നിറച്ച് മൃതദേഹങ്ങളുമൊക്കെ ആരുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്‌ച്ചകളായിരുന്നു.
അതെല്ലാം പണ്ടെങ്ങൊ കണ്ട് മറന്ന ഒരു പാഴ്ക്കിനാവായി മാറിയിരിക്കുകയാണ് ഒരിക്കലുമുറങ്ങാത്ത ന്യുയോര്‍ക്ക് എന്ന വന്‍ നഗരത്തില്‍. സംസ്ഥാനത്തെ മുതിര്‍ന്നവരില്‍ 70 ശതമാനം പേര്‍ വാക്സിന്‍ എടുത്തതോടെ ബാക്കിയുള്ള നിയന്ത്രണങ്ങള്‍ കൂടി എടുത്തു കളഞ്ഞു കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുവോമോ വിജയപ്രഖ്യാപനം നടത്തിയതോടെ അത് ഒരു ആഘോഷമാക്കിയിരിക്കുകയാണ് ന്യുയോര്‍ക്ക് ജനത. കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ മുഹൂര്‍ത്തം ന്യുയോര്‍ക്ക് വാസികള്‍ ആഘോഷിച്ചത്.
എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്സ് ഉള്‍പ്പടെ നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങളെല്ലാം അലങ്കാര ദീപങ്ങളുടെ പ്രഭയില്‍ മുങ്ങിയപ്പോള്‍ ഹഡ്സണ്‍ നദിതീരത്ത് ഗംഭീര വെടിക്കെട്ടും നടന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക നിറങ്ങളായ നീലവും സ്വര്‍ണ്ണ വര്‍ണ്ണവുമുള്ള ദീപങ്ങളായിരുന്നു പ്രകാശക്കാഴ്‌ച്ചയൊരുക്കിയത്. മാസ്‌ക് ധരിക്കാതെ ആയിരങ്ങളാണ് മന്‍ഹാട്ടനില്‍ ആഘോഷത്തിനെത്തിയത്. റെസ്റ്റോറന്റുകള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ നിരവധി സ്വകാര്യ പാര്‍ട്ടികളും നടന്നു. റൂഫ് ടോപ് ബാറുകളിലും ആഘോഷം ഗംഭീരമായിരുന്നു.
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ നിയന്ത്രണങ്ങള്‍ നീണ്ടു നിന്നത് 472 ദിവസങ്ങളായിരുന്നു. ഇപ്പോള്‍ ഇതില്‍ നിലനില്‍ക്കുന്നത് പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കണം എന്ന നിയന്ത്രണം മാത്രമാണ്. അതോടൊപ്പം ചില സ്വകാര്യ ബിസിനസ്സ് കേന്ദ്രങ്ങളില്‍ അവര്‍ നടപ്പിലാക്കിയിട്ടുള്ള നിര്‍ബന്ധിത മാസ്‌ക് ധാരണവും.
കലാ-സാംസ്‌കാരിക പരിപാടികളും കായിക വിനോദങ്ങളുമെല്ലാം ഇനി മുതല്‍ പഴയതു പോലെ നടത്താനാകും. സാമൂഹിക അകലമോ, വാക്സിന്‍ പാസ്സ്പോര്‍ട്ടോ അല്ലെങ്കില്‍ അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമോ ഉണ്ടാകില്ല. അതുപോലെ ഓഫീസുകളിലും ഇനി മുതല്‍ മുഴവന്‍ ജീവനക്കാര്‍ക്കും ഒരേ സമയം ജോലി ചെയ്യാനാകും. വാകിസിനേഷന്‍ എടുക്കാത്തവരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അത് ഒരു നിയമമാക്കി മാറ്റിയിട്ടില്ല. എന്നാല്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോഴും വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ അവര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
https://www.facebook.com/Malayalivartha