ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് വധിക്കുമെന്ന ഇറാന്റെ ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ അതികര്‍ക്കശമാക്കി. ഇറാന്‍ പ്രസിഡന്റ് അയത്തുള്ള ഖൊമേനിയുടെ മൃതസംസ്‌കാരത്തില്‍ വിലാപത്തോടെ പങ്കെടുത്ത ഇറാനികള്‍ ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയിരുന്നു. ഖൊമേനിയുടെ സംസ്‌കാരം നടക്കുന്നതിനിടെയും അമേരിക്ക ബോര്‍മൂസിലും സമീപത്തും അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ ഇറാന്‍ അണുവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നുള്ള ഭീഷണിയും പുറത്തുവന്നിട്ടുണ്ട്.
ഇറാനുമായുള്ള സമാധാന കരാര്‍ അവസാനിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ യുദ്ധത്തിനാണ് സാധ്യതയും സാഹചര്യവും. ഇനി സമാധാന ചര്‍ച്ചയ്ക്കില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിച്ചതായി അറിയിച്ചതിനൊപ്പം ഹോര്‍മുസിലെ കപ്പലുകള്‍ ആക്രമിച്ചതിന് മറുപടിയായി ഇറാന്റെ 80 കേന്ദ്രങ്ങള്‍ ആക്രമിച്ചതായും അമേരിക്ക അവകാശപ്പെടുന്നു. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും ഖേഷം ദ്വീപിലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ട്രംപിന്റെ പുതിയ പ്രസ്താവന ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യന്‍ സമാധാനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുമന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ മിസൈല്‍ ലോഞ്ചറുകളും റണ്‍വേകളും ഉള്‍പ്പെടെ തൊണ്ണൂറോളം സൈനിക ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം ഇതുവരെ ശക്തമായ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവനിലയമായ ബുഷെറിന് സമീപം യുഎസ് ബോംബിട്ടുവെന്ന് ഇറാന്‍ ആരോപിച്ചു. ആക്രമണത്തില്‍ ബുഷെറിലെ ആണവനിലയത്തിന്റെ പരിസരവും ചോഗാദക് നഗരത്തിലെ സൈനിക താവളവും തകര്‍ത്തതായി ഇറാന്‍ സ്ഥിരീകരിച്ചു. കൂടാതെ ചൈനയുമായുള്ള അതിര്‍ത്തി വ്യാപാരത്തിന് ഉപയോഗിക്കുന്ന രണ്ട് തന്ത്രപ്രധാനമായ പാലങ്ങള്‍ യുഎസ് തകര്‍ക്കുകയും ചെയ്തു.
ഹോര്‍മൂസിലേക്ക് അമേരിക്ക അത്യാധുനിക മിസൈലുകളുമായി ആക്രമണം ആരംഭിച്ചതോടെ സംഘര്‍ഷം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാനെ മുട്ടുകുത്തിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇറാന് നേരെ ആക്രമണത്തിന് സജ്ജമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇന്നലെയും ആവര്‍ത്തിച്ചതോടെ പശ്ചിമേഷ്യയില്‍ കൂടുതല്‍ ആക്രണങ്ങള്‍ക്കാണ് സാഹചര്യം. ബുഷെര്‍ ആണവ കേന്ദ്രത്തിന് സമീപം ഉള്‍പ്പെടെ തെക്കന്‍ ഇറാനിലുടനീളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഖൊമേനിയുടെ മൃതംസ്‌കാരത്തില്‍ എട്ടു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ഹോര്‍മൂസ് ജലപാതയുടെ വടക്കന്‍ തീരം പൂര്‍ണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാണ്. ഇവിടെ ഇറാന്റെ ആധിപത്യം തകര്‍ക്കുകയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും പരമമായ ലക്ഷ്യം. തന്ത്രപ്രധാനമായ ചില ദ്വീപുകളും ഇവിടെ ഇറാന്റെ പക്കലുണ്ട്.
ലോകത്ത് കടല്‍മാര്‍ഗം കടന്നുപോകുന്ന അസംസ്‌കൃത എണ്ണയുടെ 25 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. ഇറാന്റെ പരമാധികാരം ഇല്ലാതാകും വരെ യുദ്ധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം പൂര്‍ണ്ണമായും നിലയ്ക്കും. എണ്ണ കിട്ടാതെ വരുന്നതോടെ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ വളര്‍ച്ചയും മുരടിക്കും.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരും. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാകും പ്രധാനമായും ബാധിക്കപ്പെടുക. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 30 ശതമാനവും, എല്‍പിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്.
ആഗോള എണ്ണവില വര്‍ധന അമേരിക്കയിലെ ആഭ്യന്തര ഇന്ധനവിലയെയും ബാധിച്ചുച്ചിട്ടുണ്ട്. ഹോര്‍മുസില്‍ ടോള്‍ ഈടാക്കാനുള്ള അനുമതിയാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ആയത്തുള്ള അലി ഖൊമേനിയുടെ മൃതദേഹം മഷാദ് നഗരത്തിലെ ഇമാം റെസ മസ്ജിദില്‍ സംസ്‌കരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുതിയ ആക്രമണങ്ങള്‍ അരങ്ങേറിയത്.
ഖൊമേനിയുടെ വിലാപ ചടങ്ങുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമാണ്.എന്നാല്‍, അലി ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മകന്‍ മൊജ്താബ ഖമേനിയെ ചടങ്ങില്‍ എവിടെയും കണ്ടില്ല. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്.
ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നതിലും ആശങ്കയുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ടോള്‍ ഈടാക്കണമെന്ന ഇറാന്റെ നിലപാടും അന്താരാഷ്ട്ര ജലപാതയില്‍ ടോള്‍ അനുവദിക്കില്ലെന്ന അമേരിക്കയുടെ അവകാശവാദവുമാണ് ചര്‍ച്ചകള്‍ക്ക് തടസം നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























