ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലൂടെ ഒന്നര കൊല്ലമായി ലക്ഷ്യമില്ലാതെ നീങ്ങുന്ന കാട്ടാനകള്‍ തമ്പടിച്ച് ജനവാസ മേഖലയായ കണ്‍മിംഗ് നഗരത്തില്‍.... ചൈനയിലെ ആനക്കൂട്ടം നില്‍പുസമരത്തില്‍
ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലൂടെ ഒന്നര കൊല്ലമായി ലക്ഷ്യമില്ലാതെ നീങ്ങുന്ന കാട്ടാനകള്‍ ജനവാസ മേഖലയായ കണ്‍മിംഗ് നഗരത്തില്‍ തമ്പടിച്ചിരിക്കുന്നു. വന്ന വഴി തിരികെ പോകാന്‍ കഴിഞ്ഞയാഴ്ച നേരിയ നീക്കം നടത്തിയെങ്കിലും യുനാന്‍ തലസ്ഥാനമായ കണ്‍മിംഗ് നഗരപ്രാന്തത്തില്‍ നാലു ദിവസമായി വിശ്രമത്തിലാണ് 15 കാട്ടാനകളും. സര്‍ക്കാര്‍ ദിവസവും എത്തിച്ചുകൊടുക്കുന്ന ടണ്‍ കണക്കിന് തീറ്റ തിന്നും തിന്നാതെയും ചാറ്റല്‍ മഴ ആസ്വദിച്ച് ആനകള്‍ കൂട്ടത്തോടെ നില്‍പായിരിക്കുന്നു.
സംഘത്തിലുള്ള പിടിയാനകളില്‍ രണ്ടെണ്ണത്തിന് ഗര്‍ഭമുണ്ടെന്നു സംശയിക്കുന്നതിനാല്‍ പ്രസവത്തിനുള്ള കാത്തുനില്‍പ്പാണോ സംഘത്തിനെന്നാണ് ആശങ്ക. മുന്‍പ് ആനകളുടെ ഈ പ്രയാണത്തിനിടെ ഒരു പിടിയാന പ്രവസവിക്കുകയും ആറു മാസത്തോളം സംഘം യാത്ര അവസാനിപ്പിച്ച് ഒരേ സ്ഥലത്ത് തമ്പടിച്ചിരുന്നു.
നാലു ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തില്‍ എന്തിനും തയാറായി കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉപരിപഠനം നടത്തുന്ന സര്‍വകലാശാലകളും ചരിത്രപ്രസിദ്ധമായ ബുദ്ധ വിഹാരങ്ങളും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് കണ്‍മിംഗ്. ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനില്‍ നിന്ന് സംരക്ഷിത വനമേഖല വിട്ടിറങ്ങിയ 15 അംഗ കാട്ടാനസംഘം 550 മൈലുകള്‍ താണ്ടിയശേഷമാണ് ദിവസങ്ങളായി കണ്‍മിംഗില്‍ കഴിഞ്ഞുവരുന്നത്.
ആനകള്‍ വന്ന വഴിയേ മടങ്ങും എന്ന ആശ്വാസത്തിലിരിക്കെ അപ്രതീക്ഷിതമായാണ് ആനകള്‍ ഒരേ സ്ഥലത്ത് നില്‍പ്പായിരിക്കുന്നത്. മുന്‍പ് കാണാത്ത വിധം ഇടയ്ക്ക് ആനകള്‍ തമ്മില്‍ കലഹവും അക്രമവും പതിവായതോടെ ഇവര്‍ ചേരി തിരിഞ്ഞ് അക്രമകാരികളാകുമോ എന്നതും ഭീതി ജനിപ്പിക്കുന്നു.
16 അംഗ ആനക്കൂട്ടം ഒരുമിച്ച് കാടിറങ്ങിയ ശേഷം ഇടയ്ക്ക് വെച്ച് ഒരു കൊമ്പന്‍ തനിയെ വഴി കണ്ടെത്തി ഒറ്റയാനായി മാറിയത് ഇത്തരത്തിലുണ്ടായ ഗോത്രവഴക്കിനെത്തുടര്‍ന്നാണോ എന്നും സംശയം ഉയരുന്നുണ്ട്.
ചൈന വന്‍രാജ്യത്തിലെ വനങ്ങളില്‍ ഇനി ആകെ അവശേഷിക്കുന്നത് 300 കാട്ടാനകള്‍ മാത്രമായിരിക്കെ കാടിറങ്ങിപ്പോന്ന 15 കാട്ടാനകളെ അതീവസുരക്ഷയില്‍ തിരികെ കാടു കയറ്റാനുള്ള ആസൂത്രണം ഭരണകൂടം സ്വീകരിച്ചുവരുമ്പോഴാണ് അപ്രതീക്ഷിതമായി ആനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെല്ലെപ്പോക്കു കഴിഞ്ഞപ്പോള്‍ അനങ്ങാപ്പാറ നയമാണ് ആനകള്‍ സ്വകരിച്ചിരിക്കുന്നത്.
ആനകളുടെ മടക്കയാത്രയ്ക്ക് എത്ര മാസങ്ങള്‍ വേണ്ടിവന്നാലും നേരിയ പരിക്കുപോലും ഏല്‍ക്കാതെ ആനകളെ കാട്ടിലെത്തിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിംഗ്പിങ് അടുത്തയിടെ ഉത്തരവിട്ടിരുന്നു.
യക്സി നഗരത്തിലെ ഷിജി ടൗണ്‍മേഖലയില്‍ ഒരു മാസത്തോളം നാശം വിതച്ചശേഷമാണ് ആനകള്‍ കണ്‍മിംഗിലെത്തിയത്.കണ്‍മിംഗ് നഗരത്തിന് ആറു മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഇവരുടെ നില്‍പ്. ആന എത്രകാലം ഇവിടെ തുടര്‍ന്നാലും ആനകളെ പ്രകോപിപ്പിക്കാതെ തീറ്റ എത്തിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ നയം.
ആനകളെ ലാവോ മ്യാന്‍മാര്‍ അതിര്‍ത്തിയിലെ സീ ഷുവാങ് വാന വനമേഖലയിലേക്കുതന്നെ തിരിച്ചുകയറ്റിവിടാനുള്ള ശ്രമം ആരംഭിച്ച ഘട്ടത്തിലാണ് കണ്‍മിംഗില്‍ തന്നെ ഇവ അനിശ്ചിത കാലത്തേക്ക് നിലയുറപ്പിച്ചിട്ടുള്ളത്. സംഘത്തിലുള്ള 15 ആനകളും പൂര്‍ണ ആരോഗ്യത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടത്തില്‍ നിന്ന് ഇടയ്ക്ക് പിരിഞ്ഞുമാറിയ ഒറ്റയാന്‍ നിന്ന് 12 കിലോമീറ്റര്‍ മാറി വനമേഖലയിലൂടെ തനിയെ സഞ്ചരിക്കുന്നത്. കൂട്ടം തെറ്റിയ ഒറ്റയാന് ഒപ്പമുണ്ടായിരുന്ന ആനക്കൂട്ടവുമായി അടുക്കാന്‍ താല്‍പര്യമില്ലെന്ന സൂചനയാണ് വിദഗ്ധര്‍ പറയുന്നത്.
ആനകള്‍ക്ക് 10 കിലോമീറ്റര്‍ അകലെവരെ മറ്റ് ആനകളുടെ സാമിപ്യമുണ്ടെങ്കില്‍ നീക്കം തിരിച്ചറിയാനാകുമെന്നിരിക്കെ ഒറ്റയാന്‍ കൂട്ടം തെറ്റി നീങ്ങുന്നതാണെന്നാണ് ഇവരുടെ നിരീക്ഷണം. ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടക്കാതെ ആന വരുന്ന റോഡുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അകലം പാലിച്ച് സുരക്ഷിതരാകണമെന്നു വീണ്ടും നിര്‍ദേശമുണ്ട്.
കൃത്യമായി ഈ കൂട്ടത്തിന് ഒരു നേതാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഒപ്പമുള്ള മൂന്നു കുട്ടിയാനകളെ എപ്പോഴും കൂട്ടത്തിനു നടുവില്‍ മുതിര്‍ന്ന ആനകള്‍ സുരക്ഷിതരാക്കിയാണ് നീങ്ങുന്നത്. ആള്‍പാര്‍പ്പില്ലാത്ത കുറ്റിക്കാടുകളില്‍ മാത്രമേ ഇവ ഉറക്കത്തിനും വിശ്രമത്തിനുമായി തെരഞ്ഞെടുക്കുന്നുള്ളു എന്നതും മറ്റൊരു കൗതുകം. ചോളം, കരിമ്പ്, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയവയാണ് കാട്ടാനകളുടെ ശാപ്പാടിനായി ഒപ്പമുള്ള സുരക്ഷാ സേന കരുതിയിരിക്കുന്നത്. വനത്തിലെ ആവാസവ്യവസ്ഥയിലുണ്ടായ ഉള്‍ക്കൊള്ളാനാവാത്ത മാറ്റം, അതല്ലെങ്കില്‍ ഭക്ഷ്യക്ഷാമം, അതല്ലെങ്കില്‍ ഒരേയിടത്ത് ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ധന തുടങ്ങിയവയാണ് ഇത്തരത്തില്‍ ആനകള്‍ കാടിറങ്ങാന്‍ കാരണമായി വിലയിരുത്തുന്നത്.
നീണ്ട ഒന്നര വര്‍ഷമായി 550 കിലോമീറ്റര്‍ ദൂരം കാടും നാടും നഗരവും താണ്ടി ഇത്തരത്തില്‍ കാട്ടാന ഊരു ചുറ്റിയ സംഭവം ലോകത്തില്‍ തന്നെ അത്യപൂര്‍വമാണ്. മനുഷ്യനും റോഡും നഗരനിര്‍മിതികളുമായി ഒരിക്കല്‍പോലും ബന്ധമില്ലാത്ത വന്യജീവി കാട്ടിലൂടെ നീങ്ങുന്ന അതേ രീതിയില്‍ ആരെയും ഒനിന്നെയും ഭയപ്പെടാതെ നീങ്ങുന്ന സാഹചര്യമാണുള്ളത്.
കാടുകള്‍, കൃഷിയിടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലൂടെയൊക്കെ തുടരുന്ന അതിശയകരമായ പ്രയാണം എന്ന് അവസാനിക്കും എന്ന് ആര്‍ക്കും വ്യക്തമല്ല. ഒരു മാസമായി ലോകത്തില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള വീഡിയോ ചൈനയിലെ കാട്ടാനക്കൂട്ടത്തിന്റെ പ്രയാണം തന്നെ. കാട്ടാനകള്‍ കൂട്ടമായി ഒന്നര വര്‍ഷം മുന്‍പാണ് ലാവോസ് അതിര്‍ത്തിയിലെ സീഷുവാങ് വാന നാഷണല്‍ നേച്ചര്‍ റിസര്‍വില്‍ നിന്ന് നാട്ടിലേക്കിറങ്ങിപ്പോന്നത്. ഇവയില്‍ കൊമ്പനും പിടിയും കുട്ടിയും മോഴകളുമൊക്കെയുണ്ടെന്നിരിക്കെ ഇവര്‍ ഒരേ ഗോത്രത്തില്‍നിന്നുള്ളവരാണോ എന്നതിലും സംശയമുണ്ട്.
കൃഷി നശിപ്പിക്കാതെയും ജനവാസ കേന്ദ്രങ്ങളിലേക്കു കടക്കാതെയും ആനയെ വഴിതിരിച്ചുവിടാന്‍ 40 ടണ്‍ പഴങ്ങള്‍ ആനകള്‍ നീങ്ങുന്ന വഴില്‍ അവ കടന്നുവരുന്നതിനു മുന്നേ പലപ്പോഴായി വിതറിക്കഴിഞ്ഞു. വിവിധ ഗ്രാമങ്ങളിലെ 412 ഇടങ്ങളില്‍ ആനകള്‍ നാശം വിതച്ചതായും 56 ഹെക്ടര്‍ കൃഷിയിടം നശിപ്പിച്ചതായും ഇത്തരത്തില്‍ 11 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായുമാണ് കണക്ക്.
യാത്രയ്ക്കിടെ നഗരത്തില്‍ ഒരു കാര്‍ ഷോറുമിന്റെ ഷട്ടറുകള്‍ തകര്‍ത്തതിനു പുറമെ ഒരു വൃദ്ധ സദനത്തിലും കാ്ട്ടാനകള്‍ കടന്നുചെന്നിരുന്നു. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രയാണം ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു.
ഒരിക്കല്‍ യാത്ര ചെയ്ത പാതയിലൂടെ പിന്നീടൊരിക്കലും യാത്ര ചെയ്യാതെ പുതിയ പാതകളിലൂടെയാണ് ഇതുവരെയുള്ള നീണ്ട പ്രയാണം. കാട്ടാനകള്‍ നാടിറങ്ങി എത്ര ദൂരം സഞ്ചരിച്ചാലും ദിവസങ്ങളുടെ യാത്രകള്‍ക്കുശേഷം വന്ന അതേ വഴികളിലൂടെ തിരികെ സഞ്ചരിക്കുകയാണ് രീതി. ചൈനയ്ക്ക് മാത്രമല്ല ഒട്ടേറെ ലോകരാജ്യങ്ങളിലും കാട്ടാനകളുടെ ഉല്ലാസയാത്രയാണ് ഇപ്പോഴത്തെ കാഴ്ച. സോഷ്യല്‍ മീഡിയകളിലും ഇതുതന്നെ ഇഷ്ടവിഷയം. ആനകളുടെ യാത്ര മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെ നീങ്ങുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ മ്യാന്‍മാറും അവിടത്തെ ജനങ്ങളും ആകെ ഭീതിയിലാണ്.
ആറ് പിടിയാനകളും മൂന്നു വലിയ കൊമ്പനാനകളും മൂന്നു കുട്ടിയാനകളും മൂന്നു മോഴയാനകളും ഉള്‍പ്പെടുന്നതാണ് സംഘം. ഇതില്‍ സംഘത്തിന്റെ യാത്രയ്ക്കിടെ ജനിച്ച ആറു മാസം പ്രായമുള്ള നവജാതനും ഉള്‍പ്പെടുന്നു. ഒരാള്‍പോലും വഴിയില്‍ ആനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്നും ആനകള്‍ എന്തു നാശം ചെയ്താലും തിരികെ ആക്രമിക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. 700 പോലീസുകാരും മറ്റ് സുരക്ഷാ വിഭാഗവും ആനയെ ഇപ്പോഴും പിന്‍തുടരുന്നുണ്ട്. ഒപ്പം 14 ഡ്രോണുകള്‍ കാട്ടാനകളുടെ ഓരോ നീക്കവും ആകാശത്തിലും ഭൂമിയിലുമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
15 ആനകളുള്ളതിനാല്‍ ഒരേ സമയം ഇവയെ മയക്കുവെടി വെച്ചു മയക്കി തിരികെ കാട്ടിലെത്തിക്കുക പ്രായോഗികമല്ല. മാത്രവുമല്ല കുട്ടിയാനകളെ മയക്കുവെടി വെയ്ക്കുക എത്രത്തോളം സുരക്ഷിതം എന്നതും ആശങ്ക ജനിപ്പിക്കുന്നു.
https://www.facebook.com/Malayalivartha