ഇസ്രയേലിന്റെ മൂക്കിന് താഴെ നിന്നും തടവുകാർ രക്ഷപെട്ടു! കൊടുത്തത് ഒന്നൊന്നര പണി! കണ്ടു കിട്ടിയാൽ തലയറുക്കും

ഇസ്രായേലിന്‍റെ സുരക്ഷ വിന്യാസത്തെ കുറിച്ചുള്ള പേരും പെരുമയും കേൾക്കാത്തവരാരും ലോകത്തുണ്ടാവില്ല. അതുകൂടാതെ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയർ നിർമിച്ച് ലോകം മുഴുവൻ ചാരകണ്ണുകളുമായി അവർ തങ്ങളുടേതായ ഒരു സാമ്രാജ്യം കെട്ടിപടുത്ത് അടക്കി വാഴുകയാണ്.
ഇവിടെ നിന്നും കഴിഞ്ഞ ദിവസം സംഭവിച്ച ഒരു ജയിൽ ചാട്ടം ലോകം ഏറെ അത്ഭുതത്തോടെ ഉറ്റുനോക്കുകയാണ്. അതിനൊരു കാരണവുമുണ്ട്. സിനിമയെ പോലും വെല്ലുന്ന ഒരു ജയിൽ ചാട്ടം തന്നെയാണ് ഇതെന്ന് വേണം പറയാൻ.
വടക്കൻ ഇസ്രായേലിലെ ഗിൽബോവ അതീവസുരക്ഷാ ജയിലില്‍ നിന്ന് സുരക്ഷ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ആറു ഫലസ്തീനികൾ ജയിൽ ചാടിയതാണ് സംഭവം. തിങ്കളാഴ്ച രാവിലെ തുരങ്കം വഴിയാണ് തടവുകാർ രക്ഷപ്പെട്ടത്. തൊട്ട് പിന്നാലെ തന്നെ ഇവർക്കായുള്ള തിരച്ചിൽ ഇസ്രയേൽ ആരംഭിച്ചു കഴിഞ്ഞു.
ഗലീലി കടലിനും വെസ്റ്റ് ബാങ്ക് നഗരത്തിനും ഇടയിലെ ഗിൽബോവ ജയിലിൽ നിന്നാണ് തടവുപുള്ളികൾ ഒരു ഒന്നൊന്നര ചാട്ടം നടത്തിയത്. തടവുകാർ ജയിലിനു പുറത്തെത്താൻ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രം പലസ്തീനിലെ സമൂഹമാധ്യമങ്ങളിൽ വൈറലായി തന്നെ ഇപ്പോൾ പ്രചരിക്കുകയാണ്.
ഇസ്രായേലിലെ അതീവ സുരക്ഷയുള്ള തടവറയിലൊന്നാണിത്. ശുചിമുറിയിൽ നിന്ന് പുറത്തേക്ക് കിലോമീറ്റർ നീണ്ട തുരങ്കം നിർമിച്ചാണ് ഇവർ കടന്നു കളഞ്ഞത്. സെല്ലിലെ ശുചിമുറിയിൽ തുരങ്കം നിർമിച്ച പ്രതികൾ, ജയിലിലെ ഇടനാഴിവഴി രക്ഷപ്പെടുകയായിരുന്നു. ജയിൽ നിർമാണ സമയത്താണ് ഈ ഇടനാഴികളുണ്ടാക്കിയതെന്ന് സേനാ കമാൻഡർ അരിക് യാകോവ് വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് ജയിൽ ചാട്ട കഥ പുറം ലോകം അറിയുന്നത്. ഇസ്രായേലിന്‍റെ തടവറയിൽ നിന്ന് ഇത്തരം രക്ഷപ്പെടലുകൾ അപൂർവമാണ് എന്നത് തന്നെയാണ് ഇതിനെ വേറിട്ടതാക്കി മാറ്റുന്നത്.
രക്ഷപ്പെട്ടവരിൽ പലസ്തീൻ പാർട്ടി ഫത്തയുടെ സൈനിക വിഭാഗത്തിന്റെ കമാൻഡർ സക്കരിയ സുബെയ്ദിയുമുണ്ട്. ഇസ്‍ലാമിക് ജിഹാദ് എന്ന സായുധ സംഘത്തിന്റെ അംഗങ്ങളാണു മറ്റുള്ളവർ. ഇന്റലിജൻസ് സഹായത്തോടെയാണ് ഇസ്രയേൽ പൊലീസ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
തടവു ചാടിയവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ പിടികൂടാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ സൈന്യവും പൊലീസും മറ്റു സുരക്ഷ ഉദ്യോഗസ്ഥരും. പ്രത്യേകം നായകളെ ഗിൽബോവ പരിസരങ്ങളിൽ ഇവരെ പിടികൂടാനായി വിന്യസിച്ചിട്ടുണ്ട്. തടവു ചാടിയവരെ ഉടൻ പിടികൂടുമെന്ന് ഇസ്രായേൽ അധികൃതർ പ്രതികരിച്ചെങ്കിലും സംഭവം രാജ്യത്തിനു തന്നെ നാണക്കേടായി മാറിയിട്ടുണ്ട്.
ഏറ്റവും സുരക്ഷിതമായ കേന്ദ്രമെന്നാണു ജയിൽ അറിയപ്പെട്ടിരുന്നത്. അതിർത്തിയിൽനിന്ന് നാല് കിലോമീറ്റർ അകലെയാണു ജയിൽ. ഇസ്രയേലിനെതിരെ ആക്രമണം നടത്തി പിടിയിലായ പലസ്തീൻ പൗരന്മാരെ ഇവിടെയാണു പാർപ്പിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരായിരുന്നു നാലുപേർ.
ജയില്‍ സെല്ലിലെ ബാത്‌റൂമിനകത്തു മാസങ്ങളായി കുഴിച്ചു കൊണ്ടിരുന്ന തുരങ്കം വഴിയാണ് തടവുകാര്‍ ജയിലിനു പുറത്തേക്ക് രക്ഷപ്പെട്ടത്. ഇവര്‍ ചെന്നിറങ്ങിയത് ജയില്‍ ഗേറ്റിന് തൊട്ടടുത്ത്, നിരീക്ഷണ ടവറിന്റെ തൊട്ടുതാഴെയായാണ്. നിരീക്ഷണ ടവറില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുകള്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ഇസ്രായേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
അതുകൂടാതെ, ഇസ്രായേലിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഈ ജയിലിന്റെ കെട്ടിട പ്ലാന്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നുവെന്ന് ഹാരറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജയിലിന്റെ അറ്റകുറ്റ പണികളുടെ ചുമതലയുള്ള സ്വകാര്യ കമ്പനിയാണ് പ്ലാന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ഇത് തടവുചാട്ടത്തിന് സഹായകമായിട്ടുണ്ടോ എന്ന് സംശയമുണ്ട്.
രക്ഷപ്പെടുന്നതിന് പ്രതികൾക്കു പുറത്തുനിന്നുള്ള സഹായം ലഭിച്ചിരുന്നു എന്നും വിലയിരുത്തുന്നു. ജയിലിനുള്ളിൽ ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് നിഗമനം. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനുള്ള ഉപകരണം സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തിപ്പിച്ചിരുന്നില്ല. പുലർച്ചെ 1.30 മുതൽ 3 മണി വരെയുള്ള സമയത്താണ് പ്രതികൾ രക്ഷപ്പെട്ടത്.
കൃഷിസ്ഥലത്ത് സംശയകരമായ തരത്തിൽ ചിലരെ കണ്ടെന്ന് പുലർച്ചെ 1.50ന് ജയിലിനു തൊട്ടടുത്തുള്ള കൃഷിയിടത്തിന്റെ ഉടമ പൊലീസിനെ അറിയിച്ചിരുന്നു. പലസ്തീനുമായി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ തടവുകാർ രക്ഷപ്പെട്ടത് ഇസ്രയേലിനെ പ്രതിരോധത്തിലാക്കി. ഇവരെ ജീവനോടെയോ അല്ലാതെയോ പിടികൂടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ഇതാദ്യമായിട്ടല്ല ഇസ്രയേലിൽ നിന്നു പലസ്തീന്‍ തടവുകാർ രക്ഷപ്പെടുന്നത്. 1995ൽ ഫർ യോന ജയിലിൽനിന്നും 2014ൽ ഗിൽബോവയ്ക്കു സമീപത്തെ ഷറ്റ ജയിലിൽനിന്നും തടവുകാർ പുറത്തുചാടിയിരുന്നു
https://www.facebook.com/Malayalivartha






















