പുടിന്റെ ഈ ചതി ലോക രാജ്യങ്ങൾ ഭയക്കണം ശത്രുവിനെ സംഹരിക്കാൻ പുട്ടിൻ ചെയ്യുന്നത് പുറത്തുവരുമ്പോൾ

മനുഷ്യ മസ്തിഷ്‌കം തകര്‍ത്ത് ജീവച്ഛവങ്ങളാക്കുന്ന രാസായുധ പ്രയോഗം സംബന്ധിച്ച് റഷ്യയിൽ നിന്ന് വരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ചിരിച്ച് കെട്ടിപ്പിടിച്ച് നയതന്ത്ര, സാമ്പത്തിക ബന്ധം പ്രഖ്യാപിക്കുന്ന രാജ്യങ്ങള്‍ പലതും ആഴത്തിലുള്ള ശത്രുതയും സംശയവും സൂക്ഷിക്കുന്നവയാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. നിഗൂഢമായ വഴികളിലൂടെ ഈ ശത്രുത അവര്‍ പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നു. അന്യരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്ര വിപുലമായ ചാര സംവിധാനമാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്.അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരാകട്ടെ അവര്‍ക്ക് നേരിട്ട് യാതൊരു പങ്കാളിത്തവുമില്ലാത്ത ശത്രുതയുടെ ഇരകളായി മാറുന്നു.
ഏറ്റവും പുതിയതായി വരുന്ന വാർത്ത അനുസരിച്ച് ആഡംബര ഹോട്ടലിലെ കട്ടൻചായയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം കലർത്തി അലക്സാണ്ടർ ലിത്വിനെങ്കോയെന്ന മുൻ റഷ്യൻ ചാരനെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ മനുഷ്യാവകാശ കോടതി വിധിഎഴുതി എന്നുള്ളതാണ് .2006 ൽ ലണ്ടനിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നൽകിയ കേസാണിത്. കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായെന്ന ആരോപണം നേരത്തെയുണ്ട്.മരണത്തിന് മുമ്പ് ലിത്വിനെങ്കോ തന്നെ പുടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിൽ പ്രവർത്തിച്ചിരുന്ന ലിത്വിനെങ്കോ പിന്നീട് ആ ജോലി ഉപേക്ഷിക്കുകയും റഷ്യൻ വിമർശകനായി മാറുകയും ചെയ്തിരുന്നു. ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6നു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.റഷ്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയിരുന്ന ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയിൽ ചേർന്നത് പുട്ടിനെ ഭയപ്പെടുത്തിയിട്ടുണ്ടാകും.
ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലിത്വിനെങ്കോയെ കാണാനെത്തിയവർ അദ്ദേഹമറിയാതെ ഗ്രീൻ ടീയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം 210 കലർത്തി നൽകുകയായിരുന്നു.ഗുരുതരാവസ്ഥയിലായ ലിത്വിനെങ്കോ മൂന്ന് ആഴ്ചകൾക്കു ശേഷം ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്.ലിത്വിനെങ്കോയെ സന്ദർശിച്ച കെജിബി മുൻ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും ദിമിത്രി കോവ്‌തനും ഈ കൃത്യം നടത്തിയത് റഷ്യൻ ഭരണകൂടത്തിന്‍റെ ആസൂത്രണം അനുസരിച്ചാണെന്നാണ് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ കണ്ടെത്തൽ ശരിവച്ചുകൊണ്ടാണ് യൂറോപ്യൻ കോടതിയുടെ വിധി.
എന്നാൽ ഈ സംഭവം ഒറ്റപ്പെട്ടതല്ല എന്നുള്ളതാണ് മറ്റൊരു സത്യം.റഷ്യയിൽ വ്ളാദിമിർ പുട്ടിന്റെ അറിവോടെ ഇത്തരം സംഭവങ്ങൾ വേറെയും നടക്കുന്നുണ്ടന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ അടുത്തിടെ നടന്ന അലക്സി നവാല്‍നിയുടെ കാണാതാകൽ.വിഷമേറ്റ് ചികിത്സയിലായിരുന്ന നവാല്‍നി മോസ്കോയില്‍ വിമാനം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതാകുകയായിരുന്നു. നവാല്‍നിയെ പോലീസ് അറസ്റ്റ് ചെയ്‍തെന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ് വാർത്തകൾ വന്നത്. നവാല്‍നിയുടെ അഭിഭാഷകനെ അദ്ദേഹത്തെ കാണാന്‍ റഷ്യ അനുവദിച്ചിട്ടുമില്ല .
ജര്‍മ്മനിയില്‍ ചികിത്സയ്‍ക്ക് ശേഷമാണ് നവാല്‍നി റഷ്യയില്‍ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ വിമാനയാത്രയ്‍ക്കിടെ നവാല്‍നി കുഴഞ്ഞുവീഴുകയായിരുന്നു. വിഷം കലര്‍ത്തി നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സംശയിക്കുന്നത്. തന്നെ കൊലപ്പെടുത്താന്‍ വ്ളാഡിമര്‍ പുടിന്‍ ആണ് ആളുകളെ ചുമതലപ്പെടുത്തിയതെന്നാണ് നവാല്‍നി ആരോപണം ഉന്നയിച്ചിരുന്നു. ഇത് റഷ്യയുടെ അധികാരകേന്ദ്രമായ ക്രെംലിന്‍ പൂര്‍ണമായും നിഷേധിച്ചു. സോവിയറ്റ് കാലത്ത് ഉണ്ടായിരുന്ന കെജിബി എന്ന ചാരസംഘടനയുടെ പിന്‍ഗാമിയായ എഫ്‍എസ്‍ബിയാണ് പുടിന്‍റെ നേതൃത്വത്തില്‍ നവാല്‍നിയെ പിന്തുടര്‍ന്നതും വിഷം നല്‍കിയതെന്നുമാണ് പ്രധാന ആരോപണം.
വ്ളാഡിമര്‍ പുടിന്‍റെ കടുത്ത എതിരാളിയായ നവാല്‍നി, സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രശസ്‍തനായത്. ബ്ലോഗുകളിലൂടെ അദ്ദേഹം പുടിനെ വിമര്‍ശിച്ചു. അധികാരം തന്നില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന പുടിന്‍, റഷ്യയുടെ ചോരയൂറ്റുകയാണെന്നതാണ് നവാല്‍നി ഒരിക്കല്‍ എഴുതിയത്.ഇതിൽ നിന്നും ആദ്യമായല്ല റഷ്യയില്‍ രാസായുധം പ്രയോഗിച്ച് എതിരാളികെ ഉന്മൂലനം ചെയ്യുന്ന ഓപ്പറേഷന്‍ നടക്കുന്നത് എന്നത് വ്യക്തം.എന്നാൽ എവിടെ ഇത് ഒരാളെ ലക്‌ഷ്യം വെച്ചാണെങ്കിൽ മറ്റു പലപ്പോഴും ഒരു വലിയ സമൂഹത്തെ ലക്‌ഷ്യം വെച്ചും ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന രീതി നടക്കാറുണ്ട്.
നേരത്തേ റഷ്യയുടെ ചാരനായിരിക്കുകയും പിന്നീട് ബ്രിട്ടന് വേണ്ടി പണിയെടുക്കാന്‍ തുടങ്ങുകയും ചെയ്ത സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യുലിയ എന്നിവര്‍ക്ക് നേരെ മാരക രാസായുധ പ്രയോഗം നടന്നത് വർത്തയായിരുന്ന. അവര്‍ വർഷങ്ങളോളം അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം അവരുടെ മസ്തിഷ്‌ക നില താറുമാറായിരിക്കുന്നു. അവര്‍ ശേഖരിച്ച രഹസ്യങ്ങള്‍ മുഴുവന്‍ വൃഥാവിലായിരിക്കുന്നുവെന്നര്‍ഥം.ഇതിനെ ശേഷവും ബ്രിട്ടീഷ് പൗരന്‍മാരായ പലർക്കും ഇത്തരം രാസായുധം പ്രയോഗത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ട്.എന്തിനേറെ പറയുന്നു അമേരിക്ക ഇപ്പോൾ ഏറ്റവും കൂടുതൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹവാന സിൻഡ്രോം എന്ന ഏകജാത രോഗവും വിരൽ ചൂണ്ടുന്നതി റഷ്യയുടെ മേലാണ്.
സമാധാന കാലം , യുദ്ധ കാലം എന്ന വ്യത്യാസവുമില്ലാതാകുന്നു. മനുഷ്യന്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടുമ്പോള്‍ കൂടുതല്‍ ഹിംസാത്മകമാകുന്നുവെന്നാണ് ഇന്നും ഇത്തരം രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നതിന്റെ അര്‍ഥം. ഞങ്ങളൊന്നുമറിഞ്ഞില്ലെന്നാണ് റഷ്യ നിരന്തരം പ്രതികരിക്കുന്നത്. ശീത യുദ്ധത്തിന്റെ ഹാംഗ് ഓവറില്‍ നിന്ന് ആ രാജ്യം മോചിതമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ പുടിന്റെ റഷ്യയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. സിറിയയില്‍ സ്വന്തം ജനതക്ക് മേല്‍ സരിന്‍ വിഷവാതക പ്രയോഗം നടത്താന്‍ ബശര്‍ അല്‍ അസദിന് ഒത്താശ ചെയ്തത് റഷ്യയായിരുന്നു. ഇത്തരം വിഷ പ്രയോഗങ്ങളെ മാനവരാശിക്കെതിരായ യുദ്ധ പ്രഖ്യാപനമായി കാണേണ്ടതാണ്. ഇവിടെയാണ് യു എന്നിനെപ്പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാകുന്നത്.
https://www.facebook.com/Malayalivartha






















