ഹാഫിസ് സയീദിന്റെ മകനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യൻ ആഭ്യന്തരവകുപ്പ്, ഇന്ത്യക്കെതിരെ പാകിസ്താനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തനം, പ്രഖ്യാപനം പിതാവിന് പാക് കോടതി 31 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ

2008 നവംബർ 26ന് മുംബൈയിൽ 166 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന നേതാവാണ് ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് താൽഹാ സയീദിനെ ഇന്ത്യൻ ആഭ്യന്തരവകുപ്പ് ഭീകരനായി പ്രഖ്യാപിച്ചു. 1967 യുഎപിഎ വകുപ്പ് 37 പ്രകാരമാണ് താൽഹാ സയീദിനെ ഭീകരനായി പ്രഖ്യാപിച്ചത്.
ഇന്നലെ ഹാഫിസ് സയീദിനെ പാക് കോടതി 31 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം. ഇന്ത്യക്കെതിരെ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.
അന്താരാഷ്‌ട്രതലത്തിൽ ഇസ്ലാമിക ഭീകരതയ്‌ക്കായി എല്ലാ സഹായവും ചെയ്യുന്ന ഭീകരനാണ് ഹാഫിസ് താൽഹാ സയീദ്. ഇത്തരം ആളുകൾ പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഇത്തരക്കാർ ഭീകരത വർദ്ധിപ്പിക്കുന്ന തരത്തിൽ സമ്പത്ത് ശേഖരിക്കുകയും വിതരണം ചെയ്യുകയുമാണ്.
യുഎപിഎ 35-ാം വകുപ്പ് നാലാം ഷെഡ്യൂൾ പ്രകാരം കടുത്ത കുറ്റമാണിത്. 1975 ഒക്ടോബർ 25ന് ജനിച്ച ഹാഫിസ് തൽഹാ സയീദ് ലഷ്‌കർ ഇ തൊയ്ബ എന്ന അന്താരാഷ്‌ട്ര കൊടും ഭീകര സംഘടനയുടെ മുതിർന്ന നേതാവാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനോടുള്ള നയത്തിനെതിരെ ഭീകരാക്രമണത്തിലൂടെ കരുക്കൾ നീക്കുകയാണ് തൽഹാ സയീദ്.’ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
ഹാഫിസ് സയീദ് നിലവിൽ പാകിസ്താനിലാണ്. അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളുള്ളതിനാൽ ഇമ്രാൻഖാൻ ഭാരണകൂടം ഹാഫിസിനെ ജയിലാക്കിയെങ്കിലും ഭരണകൂടത്തിന്റെ അതിഥിയെപോലെയാണ് സയീദ് കഴിയുന്നതെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
അതേസമയം പാക് കോടതി ഹാഫിസ് സയീദിനെ 31 വർഷത്തേക്ക് കഠിന തടവിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. നേരത്തെയും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്. ഇയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും 3,40,000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
ഹാഫിസ് സയീദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്റസും സർക്കാർ ഏറ്റെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 70 കാരനായ ഹാഫിസ് സയീദിനെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുകളിൽ 15 വർഷം ശിക്ഷിച്ചിരുന്നു. വീട്ടുതടങ്കലിലായിരുന്ന സമയങ്ങളിലും ഇയാൾ സ്വതന്ത്രമായി നടന്നിരുന്നെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
2019ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 10 വർഷത്തെ തിരച്ചിലിനൊടുവിലാണ് പാക് ഭീകരനെ കസ്റ്റഡിയിലെടുത്തതെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരാകാൻ ലാഹോറിൽ നിന്ന് ഗുജ്‌റൻവാലയിലേക്ക് പോകുകയായിരുന്ന സയീദിനെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























