റഷ്യയുടെ പാരച്യൂട്ട് ബോംബ്... യുക്രൈനിനെ ശവപ്പറമ്പാക്കും! രാത്രിയിൽ ഒച്ചയില്ലാതെ പറന്നിറങ്ങും! റഷ്യയുടെ അടുത്ത തന്ത്രമിങ്ങനെ...
തലസ്ഥാന നഗരമായ കീവിൽനിന്ന് ഉൾപ്പെടെ പിൻമാറി യുക്രെയ്ന്റെ കിഴക്കൻ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റഷ്യൻ സൈന്യം, തിങ്കളാഴ്ചയും കനത്ത ഷെല്ലാക്രമണം തുടർന്നതായി ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. യുക്രെയ്ൻ നടത്തിയ കനത്ത തിരിച്ചടിയിൽ റഷ്യൻ ടാങ്കുകൾക്കും വാഹനങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും വലിയ തോതിൽ നാശം സംഭവിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.
യുക്രെയ്ന്റെ കിഴക്കൻ നഗരങ്ങളിലേക്ക് അയയ്ക്കാൻ ആയിരക്കണക്കിന് സൈനികരെയാണ് റഷ്യ തയാറാക്കി നിർത്തിയിരിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ആക്രമണം നിർത്താൻ റഷ്യ നിർബന്ധിരാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഇതേപടി തുടരുമെന്നും സെലെൻസ്കി മുന്നറിയിപ്പു നൽകി.
അതിനിടെ, ആക്രമണത്തിനായി റഷ്യ കൂടുതൽ അപകടകാരികളായ പുതിയതരം ബോംബുകൾ ഉപയോഗിക്കുന്നതായി യുക്രെയ്നിലെ സുരക്ഷാ അനലിസ്റ്റ് മരിയ അവ്‌ദീവ വെളിപ്പെടുത്തി. ‘അവർ ഇപ്പോൾ ആക്രമണത്തിന് പുതിയ തരം ബോംബുകൾ ഉപയോഗിക്കുന്നുണ്ട്. അർധരാത്രിയിൽ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ഈ ബോംബുകൾ വർഷിക്കുന്നത്. അതുകൊണ്ട് ബോംബ് വീഴുന്ന ശബ്ദം ആരും കേൾക്കില്ല. ഇത് അത്യന്തം അപകടമാണ്’ – അവ്ദീവ പറഞ്ഞു. റഷ്യൻ സൈന്യം പാരച്യൂട്ട് ബോംബുകൾ ഉപയോഗിക്കുന്നതായി ഹാർകീവ് മേയർ ഇഹോർ ടെറെഖോവിനെ ഉദ്ധരിച്ച് ഹാർകീവ് സിറ്റി കൗൺസിലും റിപ്പോർട്ട് ചെയ്തു.
‘ഒന്നര മാസമായി ഹാർകീവിനെ ഉന്നമിട്ട് റഷ്യൻ സൈന്യം തുടർച്ചയായി ബോംബ് ആക്രമണം നടത്തുകയാണ്. രണ്ടു ദിവസമായി മൈനുകൾ, ഷെല്ലുകൾ, ഗ്രാഡ് സിസ്റ്റം എന്നിവയ്ക്കൊപ്പം പുതിയൊരുതരം ബോംബു കൂടി കാണുന്നുണ്ട്. റഷ്യൻ സൈന്യം കൂടുതൽ അപകടകാരിയായ പാരച്യൂട്ട് ബോംബുകളാണ് ഇപ്പോൾ വർഷിക്കുന്നത്. ഇത്തരം ബോംബുകൾ കണ്ടാൽ അടുത്തുപോകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ 101, 102 എന്നീ നമ്പരുകളിൽ അറിയിക്കാനും നിർദേശിച്ചു’– മേയർ പറഞ്ഞു. രാത്രികാലങ്ങളിൽ ബോംബ് ഷെൽട്ടറുകളിലേക്ക് മാറാനും മേയർ ആവശ്യപ്പെട്ടു.
അതിനിടെ, യുക്രെയ്നിൽ അധിനിവേശം നടത്തി ദുരിതം വിതയ്ക്കുന്ന റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് സെലെൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എല്ലാ ഊർജ ഉൽപന്നങ്ങളുടെയും ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നും, യുക്രെയ്നിന് പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങളും സാമ്പത്തികസഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതി നിർത്തിയെങ്കിലും എണ്ണ, പ്രകൃതിവാതക ഇറക്കുമതി തുടരുന്നുണ്ട്. യുക്രെയ്ൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിരോധിച്ചു.
തെക്കൻ യുക്രെയ്നിലെ ഡോൺബസിലേക്ക് റഷ്യൻ സൈനിക വാഹനവ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രം യുഎസ് സ്ഥാപനമായ മക്സർ പുറത്തുവിട്ടു. ഡൊണെറ്റ്സ്ക് മേഖലയിലെ ക്രമതോർസ്ക് നഗരത്തിൽനിന്ന് അഭയാർഥികളുടെ പ്രവാഹം തുടരുകയാണ്. റഷ്യ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24നു ശേഷം 45 ലക്ഷം പേർ യുക്രെയ്നിൽനിന്ന് പലായനം ചെയ്തതായാണു യുഎൻ കണക്ക്. അഭയാർഥികളെ സഹായിക്കുന്നതിനായി കാനഡയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ യുക്രെയ്നിന് 910 കോടി യൂറോ വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha