ട്വിറ്ററിന് വില പറഞ്ഞ് ഇലോൺ മസ്ക്... ഓഫറിനൊപ്പം ഭീഷണിയും... ചെയർമാന് കത്ത് അയച്ചു...
സേഷ്യൽ മീഡിയ പ്ലാറ്റഫോമായ ട്വിറ്റർ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്ക് സമൂഹമാധ്യമത്തിനു വിലപറഞ്ഞത്. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിലയിൽ 43 ബില്യൺ ഡോളർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്. 43 ബില്യൻ ഡോളറാണ് മസ്കിന്റെ വാഗ്ദാനം. കമ്പനി ചെയർമാൻ ബ്രറ്റ് ടെയ്‌ലറിന് അയച്ച കത്തിലാണ് ഇലോൺ മസ്ക് ഇക്കാര്യം അറിയിച്ചത്.
‘ട്വിറ്ററിൽ നിക്ഷേപം നടത്തിയതിനുശേഷം, കമ്പനി അതിന്റെ നിലവിലെ രൂപത്തിൽ ഈ സമൂഹത്തിന്റെ അനിവാര്യതയെ അഭിവൃദ്ധിപ്പെടുത്തുകയോ സേവിക്കുകയോ ചെയ്യില്ലെന്ന് ഞാൻ മനസ്സിലാക്കി. ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്. തനിക്ക് നൽകാനാവുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് പുനരാലോചിക്കേണ്ടി വരുമെന്നും മസ്‌ക് കത്തിൽ ചൂണ്ടിക്കാട്ടി.
ട്വിറ്ററിൽ 9.2% ഓഹരി ഇലോൺ മസ്ക് സ്വന്തമാക്കിയിരുന്നു. ജനുവരി മുതൽ ട്വിറ്ററിന്റെ ഓഹരി വാങ്ങാൻ ആരംഭിച്ച മസ്ക്, ഏപ്രിൽ 4നാണ് പ്രഖ്യാപനം നടത്തിയത്. മസ്കിന്റെ പ്രഖ്യാപനം വന്നതോടെ ട്വിറ്ററിന്റെ ഓഹരിവില 27 ശതമാനമാണു കുതിച്ചത്. മസ്ക് ട്വിറ്ററിന്റെ ഓഹരികൾ സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങൾ ലംഘിച്ചാണെന്ന് പരാതി ഉയർന്നിരുന്നു.
കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്കിന്റെ വിശദീകരണം. നിലവിലെ ഓഫർ സ്വീകാര്യമല്ലെങ്കിൽ മാനേജ്മെൻ്റിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും നിലവിൽ കയ്യിലുള്ള ഓഹരികൾ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന ഭീഷണിയും മസ്ക് നടത്തുന്നുണ്ട്.
ഇലോൺ മസ്ക് ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചെങ്കിലും ആ തീരുമാനം മാറ്റിയതായി ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്താണ് കാരണമെന്ന് ഇനിയും വ്യക്തമല്ല. ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണോ എന്നതടക്കം ബോർഡിലെത്തിയാൽ ചെയ്യേണ്ട പല പരിഷ്കാരങ്ങൾ സംബന്ധിച്ചും മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്വിറ്ററിനെ വിമർശിക്കുന്ന ട്വീറ്റുകളുമുണ്ടായി.
മസ്ക് ബോർഡിൽ വരുന്നതിനെതിരെ ജീവനക്കാരിൽനിന്നടക്കം പ്രതിഷേധമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിചിത്രമായ പരിഷ്കാരങ്ങൾക്ക് മസ്ക് തന്റെ ബോർഡ് അംഗത്വം ഉപയോഗിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. മസ്‌ക് ട്വിറ്ററിന്റെ ബോര്‍ഡില്‍ വരുന്നതിനെതിരെ കമ്പനിയുടെ ഉള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മസ്‌കിന്റെ വിചിത്രമായ ആശയങ്ങളായിരുന്നു എതിര്‍പ്പിന്റെ കാരണം.
https://www.facebook.com/Malayalivartha