കടക്കെണി നയതന്ത്രം’ എന്ന് അമേരിക്ക പേരിട്ടു വിളിച്ച ചൈനീസ് വായ്പകൾ, അടിതെറ്റി വീണത് ശ്രീലങ്കയും പാക്കിസ്ഥാനും, ഇരു രാജ്യങ്ങളും സഹായാഭ്യർഥന നടത്തിയിട്ടും മൈൻഡ് ചെയ്യാതെ ചൈന...!
ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീലങ്കയും പാക്കിസ്ഥാനും കടക്കെണിയിൽപ്പെട്ട് നട്ടം തിരിയുകയാണ്. ഇമ്രാൻ ഖാന് പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോരേണ്ടി അവസ്ഥവരെ വന്നു. അവശ്യ സാധനങ്ങൾ പോലും കിട്ടാനുമില്ല, ഉള്ളതിനൊക്കെ തീപിടിച്ച വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ശ്രീലങ്കയിൽ.
രാജ്യതലസ്ഥാനമായ കൊളംബോയിലും മറ്റും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഇരു രാജ്യങ്ങളും സഹായാഭ്യർഥന നടത്തിയിട്ടും ചൈന ഇതുവരെ തിരുഞ്ഞ് നോക്കിയിട്ടില്ല എന്നാണ് ‘ബ്ലൂംബർഗ്’ റിപ്പോർട്ട് ചെയ്യുന്നത്.
വികസ്വര രാജ്യങ്ങളുടെ ഗതികേട് മുതലെടുത്ത് പല പദ്ധതികൾക്കായി വായ്പാ രൂപത്തിൽ ചൈന സഹായം നൽകുകയും തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ വിലപേശി തന്ത്രപ്രധാന മേഖലകൾ സ്വന്തമാക്കുകയുമാണ് ചൈന. കടക്കെണിയിൽ വീണ രാജ്യങ്ങൾ സഹായത്തിന് കൈനീട്ടുമ്പോൾ ചൈന മുഖം തിരിക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
അതേസമയം ഇന്ത്യ ഇതുവരെ 100 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഉള്‍പ്പെടെ 250 കോടി ഡോളറോളം സഹായമാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് നല്‍കിയത്. എന്നാൽ ചൈനയിൽ നിന്ന് ഇതേ മാതൃകയിൽ ആവശ്യപ്പെട്ട 250 കോടി ഡോളറിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ശ്രീലങ്ക ഇന്ത്യയിൽ നിന്ന് വീണ്ടുമൊരു 200 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
പാക്കിസ്ഥാൻ മാർച്ചിൽ അടച്ചു തീർത്ത 400 കോടി ഡോളർ വായ്പയായി തന്നെ മടക്കിനൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ ചൈന തീരുമാനമെടുത്തിട്ടില്ല.രാജ്യാന്തര ധനകാര്യ ഏജൻസികളേക്കാൾ കൂടുതൽ മറ്റ് രാജ്യങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് പേരുകേട്ട രാജ്യമാണ് ചൈനയെങ്കിലും കുറച്ചു കാലമായി നൽകി വരുന്ന വായ്പയുടെ കാര്യത്തിൽ ഷീ ചിന്‍പിങ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്വന്തം രാജ്യത്തെ തന്നെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്താൻ ചൈന ശ്രമിക്കുന്ന സമയമായതിനാൽ ‘ധാരാളിത്ത’മെന്ന രീതിയിൽ ചെലവഴിക്കാൻ അവർക്കു പണമില്ല എന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ ഏറെ ബാധിച്ചു. ഇപ്പോൾ ചൈനയിലെ സാങ്കേതിക, ധനകാര്യ കേന്ദ്രങ്ങളായ ഷാങ്‍ഹായും ഷെൻസെനും കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണിലാണ്. ഇത്തവണ പ്രതീക്ഷിക്കുന്ന അഞ്ചര ശതമാനം വളർച്ചാ നിരക്ക് നേടാൻ സാധിക്കുമോ എന്നും ചൈന ഭയക്കുന്നു.
പാക്കിസ്ഥാനിലെ പുതിയ സർക്കാരും സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഎംഎഫുമായി ചർച്ച നടത്താനൊരുങ്ങുകയാണ്. ലോക ബാങ്ക് റിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവുധികം വായ്പ എടുത്തിട്ടുള്ള 10 രാജ്യങ്ങളിൽ പാക്കിസ്ഥാനും ഉൾപ്പെടുന്നു. ശ്രീലങ്കയിൽ 2021സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് 1.5 ശതമാനമായി കുറയുകയും ചെയ്തു.
ഈ സാഹചര്യത്തിൽ കടം തിരിച്ചടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകണമെന്ന കാര്യവും വായ്പ പുനഃക്രമീകരിക്കണമെന്ന ആവശ്യവും ചൈന ഇതുവരെ പരിഗണിച്ചിട്ടില്ല. എത്രയും വേഗം ഐ.എം.എഫുമായുള്ള ചർച്ച പൂർത്തിയാക്കാനാണ് ചൈന ശ്രീലങ്കയ്ക്ക് നൽകിയ ‘ഉപദേശം’. ഇത് വേഗത്തിലാക്കാൻ ശ്രീലങ്കയും ശ്രമിക്കുകയാണ്.
https://www.facebook.com/Malayalivartha