റഷ്യൻ ആർട്ടിലറി ഇന്റലിജൻസ് മേധാവി ലഫ്റ്റനന്റ് കേണൽ വ്യാചേസ്‌ലാവ് സാവിനോവ് യുക്രെയ്നിൽ കൊല്ലപ്പെട്ടു!
റഷ്യൻ ആർട്ടിലറി ഇന്റലിജൻസ് മേധാവി ലഫ്റ്റനന്റ് കേണൽ വ്യാചേസ്‌ലാവ് സാവിനോവ് യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണം പുറത്ത്. നാൽപതുകാരനായ വ്യാചേസ്‌ലാവ് കഴിഞ്ഞ മാസമാണു കൊല്ലപ്പെട്ടത്.
ഇതോടെ ലഫ്.കേണൽ/ കേണൽ റാങ്കിലുള്ള റഷ്യൻ സൈനികരിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇതോടൊപ്പം തന്നെ ഏഴ് റഷ്യൻ ജനറൽ ഓഫിസർമാരും യുക്രെയ്നിൽ കൊല്ലപ്പെട്ടു. മേജർ റാങ്കിലുള്ള 31 ഓഫിസർമാരും സെക്കൻഡ് ലഫ്റ്റനന്റ് മുതൽ ക്യാപ്റ്റൻ വരെയുള്ള റാങ്കുകളിലുള്ള 155 പേരും കൊല്ലപ്പെട്ടെന്നാണു കണക്ക്.
ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ ഒന്നര മാസത്തെ യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ടത് കനത്ത അടിയാണു റഷ്യൻ സേനയ്ക്കുണ്ടാക്കിയിരിക്കുന്നത്.യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരിൽ അഞ്ചിൽ ഒരാൾ ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്നു ഇടയ്ക്ക് ബിബിസിയുടെ റിപ്പോർട്ടുണ്ടായിരുന്നു. ജനറൽ ഓഫിസർമാർ യുദ്ധമുഖത്ത് നേരിട്ടു പങ്കെടുക്കുന്നത് അപൂർവമാണ്. എന്നാൽ റഷ്യൻ സേനയിൽ ഇതു സംഭവിച്ചു.
റഷ്യൻ മിസൽ ട്രൂപ്സ് ആൻഡ‍് ആർട്ടിലറി വിങ്ങിന്റെ ഉപമേധാവി കൂടിയായിരുന്ന വ്യാചേസ്‌ലാവ് തെക്കൻ യുക്രെയ്നിൽ റഷ്യ–യുക്രെയ്ൻ സേനകൾ തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിലാണു കൊല്ലപ്പെട്ടത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വ്യാചേസ്‌ലാവ് നേരത്തെ റഷ്യയുടെ സിറിയൻ ദൗത്യങ്ങളുടെ ഭാഗവുമായിരുന്നു.
വ്യാചേസ്‌ലാവിനെ കൂടാതെ യുക്രെയ്ന്റെ 59ാം ഗാർഡ്സ് ടാങ്ക് റെജിമെന്റിന്റെ കമാൻഡിങ് ഓഫിസറായ അലക്‌സാണ്ടർ ബെസ്പാലോവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണാനന്തരച്ചടങ്ങുകൾ റഷ്യൻ നഗരമായ ഒസെർസ്കിൽ നടത്തി. ഹർകീവിൽ നടന്ന യുദ്ധത്തിലാണു ബെസ്പാലോവ് കൊല്ലപ്പെട്ടത്.
ഇതുവരെ 18900 റഷ്യൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ന്റെ വാദം. എന്നാൽ ഇത് ഊതിപ്പെരുപ്പിച്ച കണക്കാണെന്നാണു റഷ്യൻ നിലപാട്. മാർച്ച് 25 വരെ 1351 സേനാംഗങ്ങളാണു യുക്രെയ്നിൽ മരിച്ചതെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക കണക്ക്.
https://www.facebook.com/Malayalivartha