കൊവിഡ് ഭീതിയിൽ വളർത്തുമൃഗങ്ങളെ തല്ലിക്കൊല്ലുന്നു, വളർത്ത് നായയെ ആരോഗ്യ പ്രവർത്തകൻ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ, ചൈനയിൽ വ്യാപക പ്രതിഷേധം...!
കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ചൈന നടപ്പാക്കി വരുന്നത്. സീറോ കോവിഡ് പോളിസി എന്ന പേരിൽ കർശന നിയന്ത്രണമാണ് ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷമുള്ള ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോൾ ചൈനയിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാനാകാതെ വലയുകയാണ് ചൈനീസ് ജനത. ആളുകൾ മാത്രമല്ല വളർത്തുമൃഗങ്ങളും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം ഉണ്ട്.
മൃഗങ്ങളിൽ നിന്നും കൊവിഡ് പിടിപെടുമെന്ന ഭീതിയിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണത്തിലുള്ള ചൈനയുടെ പ്രധാന നഗരമായ പ്രദേശമായ ഷാങ്ഹായിൽ കൊവിഡ് ബാധിതന്റെ വളർത്തു നായയെ ആരോഗ്യ പ്രവർത്തകൻ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകൻ കൈക്കോട്ട് ഉപയോഗിച്ച് കൊല്ലുമ്പോൾ നായയുടെ കരച്ചിലും വീഡിയോയിൽ കേൾക്കാം.ഈ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന നായ കൊവിഡ് പരത്തുമെന്ന ഭീതിയാണ് കൊല്ലാൻ കാരണമെന്ന് തദ്ദേശീയ ഭരണകൂടങ്ങൾ നൽകുന്ന വിശദീകരണം.കൊവിഡ് ബാധിതരായവരെ ബസിൽ കയറ്റി ക്വാറന്റീൻ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് ഉടമസ്ഥർ നായകളെ തെരുവിലേക്കിറക്കിയിരുന്നു. ഉടമസ്ഥർ കൂടെയില്ലാത്ത ദിവസങ്ങളിൽ ഭക്ഷണം കിട്ടാതെ വലയാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
എന്നാൽ നായ വീടിന് സമീപം തന്നെ നിൽക്കുകയും ഉടമസ്ഥനെ കൊണ്ടുപോയ വാഹനത്തിന് പുറകെ ഓടുകയും ചെയ്തു. ഇതേ തുടർന്നാണ് ആരോഗ്യപ്രവർത്തകർ കൈക്കോട്ട് ഉപയോഗിച്ച് ഇതിനെ കൊന്നത്. എന്നാൽ ഉടമസ്ഥന് നഷ്ടപരിഹാരം നൽകുമെന്ന അധികൃതരുടെ വിശദീകരണവും ആളുകളെ പ്രകോപിപ്പിച്ചു.ക്രൂരമായി ഒരു ജീവനെ ഇല്ലാതാക്കിയിട്ട് നഷ്ടപരിഹാരം നൽകിയാൽ മതിയോ എന്ന ചോദ്യവും ഉയർന്നു. ഇത് ചൈനയിലെ ആദ്യത്തെ സംഭവമല്ല ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ചൈനയിൽ റിപ്പോർട് ചെയ്തിട്ടുണ്ട്.
ആഴ്ചകൾക്ക് മുമ്പാണ് ഹാർബിൻ നഗരത്തിൽ മൂന്നു പൂച്ചകളെയും കൊവിഡ് തടയിടാനായി കൊന്നിരുന്നു. ആളുകൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്.കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികള്‍. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. അടച്ചിടലില്‍ വലഞ്ഞ സാധാരണക്കാര്‍ പ്രാദേശിക നേതൃത്വങ്ങളുമായി പോരടിക്കുകയാണ്.
https://www.facebook.com/Malayalivartha