അൽ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ പോലീസും പലസ്തീനികളും തമ്മില്‍ വൻസംഘര്‍ഷം... 150തോളം പലസ്തീനികൾക്ക് പരിക്ക്
കിഴക്കൻ ജറുസലേമിലെ അല്‍-അഖ്‌സ പള്ളിയില്‍ വൻ സംഘർഷം ഉണ്ടായതായിട്ടുള്ള ഒരു റിപ്പോർട്ടാണ് നിലവിൽ ലഭിക്കുന്നത്. ഇസ്രയേലി പോലീസും പലസ്തീനികളും തമ്മിലാണ് ഈ സംഘര്‍ഷം ഉടലെടുത്തത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. 150തോളം പലസ്തീനികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
അടുത്തിടെയായി ഉണ്ടാകുന്ന ചെറിയ തോതിലുള്ള സംഘർഷങ്ങൾ മേഖലയിൽ വലിയ സംഘർഷത്തിനും പൊട്ടിത്തെറിക്കും വഴിതെളിക്കുമോ എന്ന ആശങ്ക ഇപ്പോൾ ഉയരുന്നുണ്ട്. റബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ചതും പൊലീസ് ബാറ്റണുകൾ കൊണ്ടുള്ള മർദ്ദനവുമാണ് പരുക്കുകൾക്കു കാരണമെന്ന് പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു.
എന്നാല്‍ ഈ സംഘര്‍ഷത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ. സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. വെള്ളായാഴ്ച രാവിലെ നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ സമയം പോലീസ് ബലം പ്രയോഗിച്ച് പള്ളിക്കുള്ളിലേക്ക് കടക്കുകയായിരുന്നുവെന്ന് അല്‍-അഖ്‌സ പള്ളി അധികൃതര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങളും പിന്നാലെ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റ നൂറോളം പേരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് വ്യക്തമാക്കി. പോലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനേ തുടര്‍ന്ന് കവല്‍ക്കാരിലൊരൊളുടെ കണ്ണിന് പരിക്കേറ്റതായി പള്ളി അധികൃതര്‍ പറഞ്ഞു.
നൂറുകണക്കിനു പലസ്തീൻകാർ പടക്കങ്ങളും കല്ലുകളും മറ്റും ഇസ്രയേൽ സേനയ്ക്കുനേരെയും സമീപത്തുള്ള ജൂത പ്രാർഥനാ മേഖലയിലേക്കും എറിഞ്ഞതായി ഇസ്രയേൽ പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാനാണ് പൊലീസ് പള്ളിയുടെ പരിസരത്തു പ്രവേശിച്ചതെന്നും സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായും ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ വക്താവ് പറഞ്ഞിട്ടുണ്ട്.
എന്നാൽ ഈ അക്രമത്തിൽ ഇസ്രയേലിനാണ് പൂർണ ഉത്തരവാദിത്തമെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം നിലപാട് സ്വീകരിച്ചിട്ടുണ്ട്. അൽ അഖ്സ പള്ളിക്കുനേരെയുള്ള ഇസ്രയേലിന്റെ അതിക്രമം തടയാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവ് നബീൽ അബു റുദെയ്നെ പറഞ്ഞു. സംഘർഷത്തിന്റെ ഉത്തരവാദികളായ ഇസ്രയേൽ അതിന്റെ പരിണിതഫലം കൂടി അനുഭവിക്കണമെന്ന് ഗാസ മുനമ്പിന്റെ നിയന്ത്രണം ഉള്ള ഹമാസും വ്യക്തമാക്കി.
അതേസമയം, വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സുരക്ഷാസേന 2 പലസ്തീൻകാരെ വെടിവച്ചു കൊന്നു. ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ട സംഘർഷത്തെ തുടർന്ന് നേരത്തേ വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. പലസ്തീൻകാർ ആക്രമിച്ചതിനെ തുടർന്നാണു വെടിവച്ചതെന്ന് ഇസ്രയേൽ ന്യായീകരിച്ചു. അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളിൽ 23 പലസ്തീൻകാരെങ്കിലും കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha