റഷ്യൻ ആക്രമണങ്ങളെ പൊളിച്ചടുക്കി ‘പേട്രൻ’! ഇവൻ ആള് കേമൻ തന്നെ.. കയ്യടിച്ച് ലോക രാജ്യങ്ങൾ

റഷ്യ തരിപ്പണമാക്കിയ ചെർണീവ് നഗരത്തിൽ യുക്രെയ്ൻ ജനതയെ ആപത്തിൽനിന്നു രക്ഷിക്കുന്ന നായയുടെ വിഡിയോ തരംഗമാകുന്നു. റഷ്യൻ സേന പിൻവാങ്ങിയതിനു പിന്നാലെ ചെർണീവ് നഗരത്തിലെ പല പ്രദേശങ്ങളിലും മൈനുകളും പൊട്ടാത്ത ഷെല്ലുകളും ഉപേക്ഷിച്ചിട്ടുണ്ട്. ഇവ കണ്ടെത്താൻ യുക്രെയ്ന്റെ സ്റ്റേറ്റ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന ‘പേട്രൻ’ എന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
മൈനുകളും ഷെല്ലുകളും കണ്ടെത്താൻ സഹായിക്കുന്ന, ജാക് റസൽ ടെറിയർ നായ ഇനത്തിൽപ്പെട്ടതെന്നു ചിത്രങ്ങളിൽ സൂചനയുള്ള പേട്രന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു യുക്രെയ്ൻ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിൽ മിടുക്കനായ പേട്രന്റെ സേവനം വിലപ്പെട്ടതാണെന്ന് എസ്ഇഎസ് അഭിപ്രായപ്പെട്ടു. രണ്ടര വയസ്സാണു പേട്രന്റെ പ്രായം. എത്ര സൂക്ഷ്മമായി ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും കണ്ടെത്തും എന്നതാണ് ഇവന്റെ പ്രത്യേകത. ആറു മാസം പ്രായമുള്ളപ്പോൾ സേവനം തുടങ്ങിയ പേട്രൻ, ഉദ്യോഗസ്ഥരോടെല്ലാം നല്ല കൂട്ടാണ്.
ഉദ്യോഗസ്ഥർ വയറ്റിൽ തലോടുന്നതു നന്നായി ആസ്വദിക്കുന്ന പേട്രനു കഴിക്കാൻ ചീസാണ് ഇഷ്ടം. ശരീരവലുപ്പത്തിൽ ചെറുതാണെങ്കിലും പ്രവൃത്തിയിൽ വലിയവനാണു പേട്രനെന്ന് ആരും സമ്മതിക്കും. യുക്രെയ്നിൽ നൂറുകണക്കിനു മൈനുകൾ കണ്ടെത്തി സുരക്ഷിതമായി ഒഴിവാക്കുന്നതിനു പേട്രൻ സഹായിച്ചെന്ന് എസ്ഇഎസ് ചൂണ്ടിക്കാട്ടി. അതേസമയം, മോർട്ടാർ ഷെല്ലുകളടക്കം റഷ്യൻ സേന ഉപേക്ഷിച്ചിട്ടുള്ളതിനാൽ ജനം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നു യുക്രെയ്ന്റെ നിർദേശമുണ്ട്.
ലോകരാജ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകി യുക്രെയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലൻസ്കി പറയുന്നു.
യുക്രെയ്നിലെ ജനങ്ങളുടെ ജീവനെ പുട്ടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ അണ്വായുധങ്ങളോ രാസായുധങ്ങളോ അദ്ദേഹം പ്രയോഗിച്ചേക്കും, യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പേടിക്കുകയല്ല, അതിനുവേണ്ടി സജ്ജരായിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീഡനും ഫിൻലൻഡും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിൽ ചേരുകയാണെങ്കിൽ റഷ്യ അണ്വായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപ ചെയർമാൻ ദിമിത്രി മെദ്‌വെദേവ് മുന്നറിയിപ്പു നൽകിയിരുന്നു.
യുക്രെയ്‌ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന മിസൈല്‍ ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കുമെന്നും തുറമുഖ നഗരമായ മരിയുപോളിലും ആക്രമണം ശക്തമാക്കുമെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം കപ്പൽ തകർന്നതിനു പിന്നാലെ വ്യക്‌തമാക്കിയിരുന്നു. യുക്രെയ്‌ന് നാറ്റോ സൈനിക സഹായം നൽകുന്നത് കാര്യങ്ങൾ വഷളാക്കുമെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎസിന്റെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്‍നിലെ സംഘർഷത്തിന് ഇന്ധനം നൽകുന്നതാണെന്നും പിൻമാറണണെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
അതേസമയം, എട്ടാം ആഴ്ചയിലേക്കു പ്രവേശിക്കുന്ന യുദ്ധത്തിൽ ഇതേവരെ 2,500–3,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു. 19,000–20,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 1351 സൈനികർ കൊല്ലപ്പെട്ടെന്നാണു കഴിഞ്ഞ മാസം റഷ്യ അറിയിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ജനങ്ങളുടെ കണക്ക് ലഭ്യമല്ല. കഴിഞ്ഞ ദിവസം കീവ് നഗരാതിർത്തിയിൽ 900 മൃതദേഹങ്ങൾ കണ്ടെത്തിയെന്നു അധികൃതർ അറിയിച്ചു. എല്ലാവരെയും റഷ്യൻസേന വെടിവച്ചുകൊന്നതാണെന്നാണു റിപ്പോർട്ട്.
റഷ്യൻസേന ഉപരോധിച്ചിരിക്കുന്ന കിഴക്കൻ തുറമുഖ നഗരമായ മരിയുപോൾ തിരിച്ചുപിടിക്കാൻ രൂക്ഷമായ പോരാട്ടം തുടരുന്നു. ഇവിടെ കൂട്ടക്കുഴിമാടങ്ങളിൽനിന്നു റഷ്യൻ സൈനികർ മൃതദേഹങ്ങൾ മാന്തിയെടുത്തു മാറ്റുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ, കരിങ്കടലിലെ പ്രധാന തുറമുഖങ്ങൾ യുദ്ധം മൂലം അടഞ്ഞുകിടക്കുന്നതു തുടർന്നാൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയും അഭയാർഥിപ്രവാഹവും ഉണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസി മുന്നറിയിപ്പു നൽകി. പുറംലോകവുമായി ബന്ധമറ്റു യുക്രെയ്ൻ നഗരങ്ങളിൽ ഭക്ഷണം കിട്ടാതെ 10 ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നതായും 4 ദിവസത്തെ യുക്രെയ്ൻ സന്ദർശനത്തിനുശേഷം യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ ഡേവിഡ് ബീസ്‌ലി പ്രസ്താവിച്ചു.
https://www.facebook.com/Malayalivartha
























