നേട്ടത്തിലും റഷ്യയ്ക്ക് വന്‍ നാശം; ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങിയ വലിയ വാഹനവ്യൂഹത്തെ മുഴുവന്‍ നശിപ്പിച്ച് യുക്രൈന്‍ സൈന്യം

യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളില്‍ റഷ്യന്‍ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍ നഗരമായ ലീവിലും തെക്കന്‍ മേഖലയിലെ ഒഡേസയിലും റഷ്യന്‍ മിസൈലുകള്‍ വീഴ്ത്തിയെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. കരിങ്കടല്‍ തീരത്തു റഷ്യന്‍ യുദ്ധക്കപ്പല്‍ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്‌നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്.വ്യാഴാഴ്ച യുക്രെയ്ന്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്‌ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ സ്ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകള്‍ക്കു തീപിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്ന്‍ സേനയുടെ ആക്രമണത്തിലാണു കപ്പല്‍ മുങ്ങിയതെന്ന വാര്‍ത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വര്‍ഷത്തിനിടെ യുദ്ധത്തില്‍ തകര്‍ന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്‌ക്വ. 16 ദീര്‍ഘദൂര മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
ഫെബ്രുവരി 24 നാണ്, യുക്രൈനിലെ നവനാസി സമൂഹത്തിനെതിരെ റഷ്യ സൈനിക നടപടിയെന്ന് വിശേഷിപ്പിക്കുന്ന യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഏതാണ്ട് നാല്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് പട്ടണങ്ങളില്‍ ഒന്നു പോലും കീഴടക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ നഷ്ടവും നേരിട്ടു. ഇതേ തുടര്‍ന്ന് തങ്ങലുടെ ലക്ഷ്യം യുക്രൈന്‍ തലസ്ഥാനമായ കീവ് അല്ലെന്നും മറിച്ച് റഷ്യന്‍ വിമതരുള്‍പ്പെടുന്ന കിഴക്കന്‍ യുക്രൈന്‍ മേഖലയായ ഡോണ്‍ബാസ് ആണെന്ന് പ്രഖ്യാപിച്ച റഷ്യ, യുക്രൈനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയും കിഴക്കന്‍ യുക്രൈന്‍ പ്രദേശത്തേക്ക് വിന്യസിക്കുകയും ചെയ്തു. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ റഷ്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നേരിട്ടെന്ന് വ്യക്തമാക്കുന്നു. ഇത്തവ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങിയ വലിയ വാഹനവ്യൂഹത്തെ ഒന്നാകെ നശിപ്പിച്ചിരിക്കുകയാണ് യുക്രൈന്‍ സൈന്യം.
ഈ ആഴ്ച ആദ്യം കീവിന്റെ കിഴക്കന്‍ പട്ടണമായ ഖാര്‍കിവില്‍ നിന്ന് ഇസിയൂമിലേക്ക് പോയ റഷ്യന്‍ കവചങ്ങളുടെയും സൈനികരുടെയും വാഹനവ്യൂഹത്തിന് നേരെ യുക്രൈന്‍ പ്രത്യേക സേന നടത്തിയ പതിയിരുന്ന് ആക്രമണത്തിലാണ് റഷ്യന്‍ കവചിത വാഹനവ്യൂഹം അപ്പാടെ നശിപ്പിക്കപ്പെട്ടത്. ചിത്രങ്ങള്‍ യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടു. യുക്രൈന്‍ ഗ്രൗണ്ട് ഫോഴ്‌സ് പുറത്തുവിട്ട ചിത്രങ്ങളില്‍ എസ്എസ്ഒ ഓപ്പറേറ്റര്‍മാര്‍ സംഘടിപ്പിച്ച ഒരു വന്‍ സ്‌ഫോടനത്തില്‍ കുടുങ്ങിയ നിരവധി റഷ്യന്‍ കവചിത വാഹനങ്ങളുടെ പുകയുന്ന അവശിഷ്ടങ്ങള്‍ കാണിക്കുന്നു.
റഷ്യ ഈ ആഴ്ച ഇസിയം നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോണ്‍ബാസ് മേഖലയില്‍ നിന്ന് വെറും 25 മൈല്‍ അകലെയാണ് യുക്രൈന്റെ സായുധ സേന റഷ്യന്‍ സേനയുമായി ഇപ്പോള്‍ കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഖാര്‍കിവ് റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ ഒലെഗ് സിനെഹുബിവ് പറഞ്ഞു.
ഡോണ്‍ബാസ് മേഖല ലക്ഷ്യമാക്കി നീങ്ങിയ റഷ്യന്‍ വാഹനവ്യൂഹത്തിന്റെ ലക്ഷ്യസ്ഥാനവും റൂട്ടും മനസ്സിലാക്കിയ എസ്എസ്ഒ ഓപ്പറേറ്റര്‍മാര്‍ റോഡരികിലും പാലത്തിനടിയിലും മറ്റ് പ്രധാന പോയിന്റുകളിലും ടിഎന്‍ടിയുടെ സ്റ്റാക്കുകള്‍ ഘടിപ്പിക്കുകയായിരുന്നു. കവചിത വാഹനങ്ങള്‍ ഈ സ്‌ഫോടക വസ്തുക്കളുടെ മുകളില്‍ കയറിയതും അവ സ്‌ഫോടനങ്ങളില്‍ നശിപ്പിക്കപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടെങ്കിലും രക്ഷപ്പെട്ട റഷ്യന്‍ സൈനികരെ സ്ഥലത്തുണ്ടായിരുന്ന യുക്രൈന്‍ സൈനികര്‍ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
യുക്രൈന്‍ യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ തന്നെ റഷ്യയ്ക്ക് ഏറ്റ വലിയ തിരിച്ചടിയായി ഇത്. 2014 ല്‍ യുക്രൈനില്‍ നിന്നും ക്രിമിയ പിടിച്ചടക്കാന്‍ റഷ്യ അക്രമണം അഴിച്ച് വിട്ട കാലം മുതല്‍ കഴിഞ്ഞ ഏട്ട് വര്‍ഷമായി ഈ മേഖല യുദ്ധമേഖലയാണ്. യുക്രൈന്‍ അക്രമണത്തിന് റഷ്യ പറഞ്ഞ പ്രധാന കാരണം നവനാസി സൈനിക സാന്നിധ്യമാണ്. അസോവ് ബറ്റാലിയന്‍ എന്നറിയപ്പെടുന്ന ഈ ഈ സൈനിക സാന്നിധ്യം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് കിഴക്കന്‍ യുക്രൈന്‍ മേഖലയായ ഡോണ്‍ബാസിലാണ്.
https://www.facebook.com/Malayalivartha
























