ലോകറെക്കോർഡ് നേട്ടവുമായി വ്യോമസേനയുടെ സ്വന്തം ചിനൂക്ക്... കണ്ണുതള്ളി ലോകരാജ്യങ്ങൾ... പടക്കളത്തിൽ തീപാറും; ഉറപ്പ്!

ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ തിങ്കളാഴ്ച ചണ്ഡിഗഡിൽ നിന്ന് അസമിലെ ജോർഹട്ടിലേക്ക് ഏഴര മണിക്കൂർ തുടർച്ചയായി പറന്ന് റെക്കോർഡിട്ടു. ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് ഹെലികോപ്റ്റർ പറക്കലിൽ റെക്കോർഡ് സ്ഥാപിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴര മണിക്കൂറിനുളളിൽ 1,910 കിലോമീറ്റർ ദൂരമാണ് പറന്നത്. ചിനൂക്കിന്റെ കഴിവുകൾക്കൊപ്പം വ്യോമസേനയുടെ പ്രവർത്തന ആസൂത്രണവും മികവും കൊണ്ടാണ് ഇത് സാധ്യമാക്കിയതെന്ന് അവർ പറഞ്ഞു. ഇത് സംബന്ധിച്ച് വ്യോമസേന ട്വീറ്റ് ചെയ്തിരുന്നു.
സൈനികർ, പീരങ്കികൾ, പ്രതിരോധ ഉപകരണങ്ങൾ, ഇന്ധനം എന്നിവ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഒരു മൾട്ടി-റോൾ ഹെലികോപ്റ്ററാണ് ചിനൂക്ക്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികളുടെ ഗതാഗതം, അഭയാർഥികളെ കൂട്ടത്തോടെ ഒഴിപ്പിക്കൽ തുടങ്ങിയ ദൗത്യങ്ങളിലും ഇത് ഉപയോഗിക്കുന്നു.
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഈ കരുത്തൻ ആദ്യമായി പറക്കുന്നത്. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ചിനൂക് ഉപയോഗപ്പെടുത്തി.
വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത.
യുഎസിൽ നിന്ന് ഏകദേശം 3 ബില്യൺ ഡോളർ ചെലവിൽ 22 അപ്പാച്ചെ ഹെലികോപ്റ്ററുകളും 15 ചിനൂക്സ് ഹെലികോപ്റ്ററുകളും വാങ്ങാനുള്ള കരാർ 2015 സെപ്റ്റംബറിലാണ് ഇന്ത്യ ഒപ്പുവച്ചത്. നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്.
ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങിയിരിക്കുന്നത്. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ശരാശരി 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാവും. 6100 മീറ്റർ ഉയരത്തിൽ വരെ പറക്കാനും സാധിക്കും.
3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. 10,886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും. 3,529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന് കരുത്തു പകരുന്നത്.
https://www.facebook.com/Malayalivartha
























