ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, പുതിയ മന്ത്രിസഭയിൽ 17 പുതിയ മന്ത്രിമാർ ഉൾപ്പെടെ മുന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങള്‍

ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോകുന്നതിനിടെയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. മന്ത്രിസഭയില്‍ 17 പുതിയ മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങള്‍ മാത്രമാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
പ്രസിഡന്റിന്റെ മൂത്ത സഹോദരന്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി തുടരുന്നതൊഴിച്ചാല്‍, മന്ത്രിസഭയില്‍ രാജപക്‌സ കുടുംബത്തില്‍ നിന്നുള്ള മറ്റാരുമില്ല.നേരത്തെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പ്രസിഡന്റിന്റെ സഹോദരന്മാരായ ബേസില്‍ രാജപക്സ, ചമല്‍ രാജപക്‌സ, പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രാജപക്‌സ എന്നിവര്‍ പുതിയ മന്ത്രിസഭയിലില്ല.
എന്നാൽ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും കാബിനറ്റ് വകുപ്പുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ മന്ത്രിമാര്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഭരണത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. രാഷ്ട്രപതി ഭവനിൽ വച്ചാണ് ഇവർ സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റ് രാജപക്സെ നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണിത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സർക്കാറിനെ വലിയ പ്രതിഷേധമാണ് ശ്രീലങ്കയിൽ നടന്നത്. തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെയുള്ള 26 മന്ത്രിമാർ രാജിവെക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിന് പുറമേ, കുതിച്ചുയരുന്ന വിലക്കയറ്റം, വൈദ്യുത മുടക്കം എന്നിവയും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു.കോവിഡ് ശേഷം തുടങ്ങിയ സാമ്പത്തിക അരക്ഷിതാവസ്ഥ ടൂറിസം മേഖലയുടെ തകർച്ചയിലേക്കും നയിച്ചു. വിദേശനാണ്യ ക്ഷാമത്തോടെ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെയും ബാധിച്ചു. തുടർന്ന് ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്നാണ് രാജ്യം സാമ്പത്തിക സഹായം നേടിയത്.
https://www.facebook.com/Malayalivartha
























