അരുണാചലിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് മൂന്ന് മൊബൈൽ ടവറുകൾ, പാംഗോംഗ് തടാകത്തിന് മുകളിലൂടെ പാലം പണിതതിന് പിന്നാലെ പുതിയ തന്ത്രം, അതിർത്തിയിൽ വീണ്ടും ആക്രമണം നടത്താൻ ചൈന
കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടത്തുന്നതിനിടെ വീണ്ടും ആക്രമണം നടത്താൻ ചൈന ലക്ഷ്യമിടുന്നതായി സൂചന.പാംഗോംഗ് തടാകത്തിന് മുകളിലൂടെ പാലം പണിതതിന് പിന്നാലെ അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് മൂന്ന് മൊബൈൽ ടവറുകൾ സ്ഥാപിച്ച് ചൈന. ഹോട്ട് സ്പ്രിംഗുകൾക്കടുത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
അതിർത്തിയ്‌ക്കടുത്ത് ആട് മേയ്‌ക്കാൻ പോകുന്നവരാണ് ഈ വിവരം ആദ്യം അറിഞ്ഞത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.ഭാവിയിൽ ആക്രമണം നടത്താനുള്ള സജ്ജീകരണങ്ങളാണോ ചൈന ഒരുക്കുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി സംഘര്‍ഷത്തിന് തുടക്കമിട്ടത് 2020 മെയ് 5ന് ആണ്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം ഒന്നര വർഷം പിന്നിടുകയാണ്. യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) ആറിടങ്ങളിൽ ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുകയറിയതാണ് 2020 മേയ് 5 മുതലുള്ള സംഘർഷത്തിനു വഴിവച്ചത്.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യാ-ചൈന കമാൻഡർമാർ അതിർത്തിയിലെ ചുഷുൽ മോൾഡോയിൽ 15-ാം വട്ട കൂടിക്കാഴ്ച നടത്തിയിരുന്നു.ലേയിലെ 14-ാം കോർപ്‌സ് കമാൻഡർ ലെഫ്. ജനറൽ അനിന്ദ്യ സെൻ ഗുപ്‌തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിലവിൽ സംഘർഷമുള്ള മേഖലകളിൽ നിന്ന് സേനകളെ പിൻവലിക്കുന്നതിനുള്ള നടപടികളാണ് ഇരുപക്ഷവും ചർച്ച ചെയ്‌തത്. ജനുവരി 12ന് നടന്ന 14-ാംവട്ട കൂടിക്കാഴ്ചയെ തുടർന്ന് പാംഗോംഗ് തടാകത്തിന് വടക്ക്, തെക്ക് മേഖലകളിലും ഗാൽവൻ-ഗോഗ്ര ഹോട്ട് സ്‌പ്രിംഗ് മേഖലകളിലും സംഘർഷത്തിന് അയവു വന്നിരുന്നു.
https://www.facebook.com/Malayalivartha