ശ്രീലങ്ക കുരുതിക്കളമാകുന്നു.... പ്രതിഷേധക്കാരെ വെടിവച്ചിട്ട് പോലീസിന്റെ അതിക്രമം.... സർക്കാർ വിരുദ്ധത അണപൊട്ടുന്നു...
ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നെന്ന് റിപ്പോർട്ട്. തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്. ആള്‍ക്കൂട്ടം അക്രമാസക്തരാവുകയും തങ്ങളുടെ നേരെ കല്ലെറിയുകയും ചെയ്തതോടെ വെടിവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്ന് ലങ്കന്‍ പോലീസ് പറഞ്ഞു.
ഇന്ധനക്ഷാമം അതിരൂക്ഷമായതും വിലക്കയറ്റവുമാണ് ആളുകളെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് വാഹന ഉടമകളാണ് ടയറുകള്‍ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ശ്രീലങ്ക ഐഎംഎഫുമായി ചർച്ചക്ക് തയ്യാറെടുക്കവെയാണ് പ്രതിഷേധം കനക്കുന്നത്.
രാജ്യത്തെ പ്രധാന പെട്രോള്‍ ചില്ലറ വിതരണ സ്ഥാപനം ഇന്ന് വില 65 ശതാമനത്തിലധികം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയാ യിരുന്നു. ലങ്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഒരു ലിറ്റര്‍ 92 ഒക്ടെയ്ന്‍ പെട്രോളിന്റെ വില 84 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ പെട്രോള്‍ ലിറ്ററിന് വില 338 രൂപയായി ഉയരുകയും ചെയ്തു.
രാജ്യത്തെ പ്രധാന ശിശു ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്നു പ്രതിഷേധം നടത്തിയിരുന്നു. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. അവശ്യവസ്തുക്കളായ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യമില്ലാതെ വലയുകയാണ് ശ്രീലങ്ക.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ച് ആഴ്ചകള്‍ പിന്നിടുകയുമാണ്. 1948-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.
ജനരോഷം കണക്കിലെടുത്ത് മുഴുവൻ മന്ത്രിമാരും രാജിവെച്ച് പുതിയ കാബിനറ്റ് ചുമതലയേറ്റിരുന്നു. ഐഎംഎഫിൽ നിന്ന് മൂന്ന് മുതൽ നാല് ബില്യൺ ഡോളർ വരെയാണ് ശ്രീലങ്ക സഹായം തേടുന്നത്.
കൊവിഡ് പാൻഡെമിക് കാരണമാണ് ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച ആരംഭിച്ചത്. 51 ബില്യൺ ഡോളറിന്റെ വിദേശ കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതായി ഗവൺമെന്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും വിപണി തകർച്ച തടയാൻ കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിർത്തിവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha