യുദ്ധമുഖത്ത് നാറ്റോ ഇറങ്ങി ഇനി മഹായുദ്ധം എന്ന് റഷ്യ പ്രഖ്യാപനവുമായി റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്

യുക്രൈന് സംഘര്‍ഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ. നാറ്റോ സഖ്യം യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്തുകൊണ്ട് റഷ്യയുമായി ഒരു നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സെര്‍ജി ലാവ്‌റോവ് ആരോപിച്ചു. തിങ്കളാഴ്ച സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത അദ്ദേഹത്തിന്റെ നീണ്ട അഭിമുഖത്തില്‍, ഒരു ആണവ സംഘര്‍ഷത്തിന്റെ അപകടസാധ്യത കുറച്ച് കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദര്‍ശിച്ച് യുക്രൈന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് റഷ്യ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ഇതോടെ റഷ്യയുടെ അധിനിവേശാരംഭത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നത് സംഭവിക്കുമെന്ന ആശങ്ക പടര്‍ന്നു. എന്നാല്‍, യുക്രൈനില്‍ റഷ്യ പരാജയഭീതിയിലാണെന്നും ഇത് മറയ്ക്കുന്നതിനാണ് ആണവ ഭീഷണി മുഴക്കുന്നതെന്നും വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.
യുക്രൈന്‍ സന്ദര്‍ശന വേളയില്‍ റഷ്യ ദുര്‍ബലപ്പെടുന്നത് കാണാന്‍ യുഎസ് ആഗ്രഹിക്കുന്നുവെന്നും മോസ്‌കോയ്‌ക്കെതിരെ വിജയിക്കാന്‍ യുക്രൈനെ കൈയയച്ച് സഹായിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടിരുന്നു. റഷ്യയ്‌ക്കെതിരെ യുക്രൈനുമായി ബന്ധപ്പെട്ട പ്രതിരോധ ചര്‍ച്ചകള്‍ക്കായി യുഎസ് ഈ ആഴ്ച 40 ലധികം രാജ്യങ്ങളുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന് ലോകരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളെത്തിക്കുകയാണ് യുഎസ് ലക്ഷ്യം.
അഭിമുഖത്തിനിടെ മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ സാഹചര്യം 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുമായി താരതമ്യപ്പെടുത്താനാകുമോയെന്നും ലാവ്‌റോവിനോട് ചോദ്യമുയര്‍ന്നു. ഇത് യുഎസ്‌സോവിയറ്റ് ബന്ധത്തിലെ ഏറ്റവും അടിസ്ഥാനമൂല്യമാണ്. എന്തുവിലകൊടുത്തും ആണവയുദ്ധം തടയാന്‍ പരിശ്രമിക്കുക എന്ന തത്വം. 'ഞങ്ങള്‍ എല്ലാം അടിസ്ഥാനമാക്കുന്ന ഞങ്ങളുടെ പ്രധാന നിലപാടാണിത്. എന്നാല്‍ ഇപ്പോള്‍ അപകടസാധ്യതകള്‍ വളരെ വലുതാണെന്നാണ്,' ലാവ്‌റോവ് പറഞ്ഞു. അതിനര്‍ത്ഥം റഷ്യ ആണവായുധം ഉപയോഗിക്കാന്‍ പോകുന്നു എന്നാണ്.
'ആ അപകടസാധ്യതകള്‍ കൃത്രിമമായി ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരും അത് ആഗ്രഹിക്കുന്നുണ്ട്. അപകടം ഗുരുതരമാണ്, യഥാര്‍ത്ഥമാണ്. നമ്മള്‍ അതിനെ കുറച്ചുകാണരുത്. ' ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോക മഹായുദ്ധം നടന്ന 1945 ന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശം. രണ്ട് മാസത്തെ റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ പതിനായിരക്കണക്കിന് യുക്രൈനികള്‍ കൊല്ലപ്പെട്ടു. അതിന്റെ ഇരട്ടിപേര്‍ക്ക് പരിക്കേറ്റു.
ഇന്ന് യുക്രൈന്റെ എല്ലാ പട്ടണങ്ങളും നഗരങ്ങളും കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറ്റപ്പെട്ടു. യുക്രൈനിലെ ഏതാണ്ട് 90 ശതമാനം കെട്ടിടങ്ങളും ഭാഗികമായോ, പൂര്‍ണ്ണമായോ നശിപ്പിക്കപ്പെട്ടു. 5 ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തു. യുക്രൈനെതിരായ യുദ്ധത്തെ 'യുദ്ധ'മെന്ന് വിളിക്കാന്‍ റഷ്യ തയ്യാറല്ല. മറിച്ച് യുക്രൈന്‍ സൈന്യത്തിലെ നവനാസി വിഭാഗത്തിനെതിരായ 'പ്രത്യേക സൈനിക നടപടി' യെന്നാണ് റഷ്യ ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, കീവ് അക്രമിക്കാന്‍ പുടിന്‍ നിരത്തുന്ന വ്യാജവാദമാണിതെന്ന് യുഎസും യുക്രൈനും മറ്റ് യുറോപ്യന്‍ രാജ്യങ്ങളും പറയുന്നു.
https://www.facebook.com/Malayalivartha


























