കറാച്ചിയിൽ ചാവേറായി പൊട്ടിത്തെറിച്ച യുവതി രണ്ട് കുട്ടികളുടെ അമ്മ..എംഎസ്‍സി സുവോളജി വിദ്യാർത്ഥിനി..സംഭവത്തിന് പിന്നിൽ ചൈനയോടുള്ള കൊടും പക
കറാച്ചി വാഴ്സിറ്റി വളപ്പിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ, അധ്യാപകരെ കൊണ്ടുവന്ന വാനിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 3 ചൈനക്കാർ അടക്കം 4 പേർ കൊല്ലപ്പെട്ടാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
ചാവേറായി പൊട്ടിത്തെറിച്ച യുവതിയെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. 30കാരിയായ ചാവേർ ഷാരി ബലോച് ഉന്നത വിദ്യാഭ്യാസം നേടിയ യുവതിയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും വിവരങ്ങൾ പുറത്തുവന്നു. ദന്ത ഡോക്ടറെയാണ് ഷാരി വിവാഹം ചെയ്തത്. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള നിസാർ അബാദ് സ്വദേശിയാണ് ഷാരിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രസ്താവനയിൽ അറിയിച്ചു.
ഭാര്യ ചാവേറായി പൊട്ടിത്തെറിച്ചത് ഞെട്ടിച്ച സംഭവമാണ്. എന്നാൽ അവരുടെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് ഭർത്താവും ഡോക്ടറുമായ ഹബിതാൻ ബഷിർ ബലോച് പറഞ്ഞു. ദമ്പതികൾക്ക് എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ടെന്നും ഭർത്താവിനെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമ പ്രവർത്തകനായ ബഷിർ അഹമ്മദ് ഗ്വാഖ് വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഷാരി ബിഎൽഎയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡിൽ അംഗത്വമെടുത്തത്.
കുട്ടികളുള്ള യുവതിയായതിനാൽ സ്കാഡിൽനിന്നു പിന്മാറാൻ അവസരം നൽകിയെങ്കിലും അവർ തയാറായില്ല. പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുകയാണ് ബിഎൽഎയുടെ ലക്ഷ്യം.
വിദ്യാർഥി ആയിരിക്കുമ്പോൾ ഷാരി ‘ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷ’ന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ ഷാരി പ്രവർത്തിച്ചു. അതിനിടെ അവർക്ക് പിന്മാറാൻ സംഘടന അവസരം നൽകി. എന്നാൽ അവർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ അവരെ ബ്രിഗേഡിന്റെ ഭാഗമാക്കി. തങ്ങളുടെ ആദ്യ വനിതാ ചാവേറാണ് ഷാരി ബലോചെന്ന് ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചൈനീസ് പദ്ധതികൾക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ മേഖലയിലെ ചൈനയുടെ സാംസ്കാരികവും സാമ്പത്തികവുമായ സാന്നിധ്യം ഇല്ലാതാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പറയുന്നു.
കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha