യുക്രെയ്നിലെ അധിനിവേശത്തെ എതിർക്കുന്ന അയൽരാജ്യങ്ങളായ ബൾഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിവച്ചു

യുക്രെയ്നിലെ അധിനിവേശത്തെ എതിർക്കുന്ന അയൽരാജ്യങ്ങളായ ബൾഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിവച്ചു. വാതകവില റഷ്യൻ കറൻസിയായ റൂബിളിൽ നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണു നടപടി.
ഇന്ധനവില റൂബിളിൽ നൽകാത്തതിനാൽ ഇരുരാജ്യങ്ങളിലേക്കുമുള്ള പ്രകൃതിവാതകവിതരണം പൂർണമായി നിർത്തിവച്ചതായി റഷ്യൻ കുത്തകയായ ഗ്യാസ്പ്രോം സ്ഥിരീകരിച്ചു. ബൾഗേറിയയ്ക്കു വേണ്ട പ്രകൃതിവാതകത്തിന്റെ 90 ശതമാനവും പോളണ്ടിലേതിന്റെ 50 ശതമാനവും ഗ്യാസ്പ്രോം ആണ് നൽകുന്നത്. റൂബിളിൽ വില നൽകുന്നില്ലെങ്കിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ഇന്ധനവിതരണവും നിർത്തുമെന്നു മുന്നറിയിപ്പ് നൽകി.
അതേസമയം, റഷ്യയുടെ നടപടി ബ്ലാക്മെയിലിങ് ആണെന്ന് യൂറോപ്യൻ നേതാക്കൾ ആരോപിച്ചു. ഇന്ധനവിതരണം ഏകപക്ഷീയമായി നിർത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബൾഗേറിയ പ്രതികരിച്ചു. നിലവിൽ ഇന്ധനപ്രതിസന്ധിയില്ലെന്ന് പോളണ്ട് വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യൻ ഇന്ധനം ഒഴിവാക്കി മറ്റു സ്രോതസ്സുകളിൽ നിന്ന് പ്രകൃതിവാതകം എത്തിക്കുമെന്ന് ജർമനി അവകാശപ്പെട്ടു. എന്നാൽ, റഷ്യൻ നീക്കത്തെത്തുടർന്നു യൂറോപ്പിൽ പ്രകൃതിവാതക വില കുതിച്ചുയർന്നു. 10 യൂറോപ്യൻ കമ്പനികൾ റഷ്യൻ ബാങ്കിൽ റൂബിൾ അക്കൗണ്ട് തുടങ്ങിയെന്നും അവയിൽ 4 എണ്ണം ഇന്ധനവില റൂബിളിൽ നൽകാനാരംഭിച്ചെന്നും റഷ്യ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























