എന്റെ കൂടെ കിടന്നില്ലെങ്കില്‍ 20 പേരെ കൂടി കൊണ്ടുവരും 16 കാരിയെ പിച്ചി ചീന്തി റഷ്യന്‍ സൈന്യം; യുക്രൈനില്‍ മറ്റൊരു ക്രൂരത കൂടി

യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ യുക്രെയിന്‍ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭിണിയായ കൗമാരക്കാരിയോട് റഷ്യന്‍ സൈനികന്റെ ക്രൂരതയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനാറ് കാരിയായ പെണ്‍കുട്ടിയെ ക്രൂരമായിട്ടാണ് റഷ്യന്‍ ഭടന്‍ പീഡിപ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള കെര്‍സണ്‍ ഗ്രാമത്തിലാണ് സംഭവം.
റഷ്യന്‍ സൈനിക ഇടപെടലില്‍ ഒളിവില്‍ കഴിയുന്ന ഗ്രാമവാസികള്‍ സന്ധ്യ മയങ്ങിയപ്പോള്‍ ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മദ്യപിച്ചെത്തിയ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 'ഒന്നുകില്‍ നിങ്ങള്‍ ഇപ്പോള്‍ എന്റെ കൂടെ കിടക്കുക, അല്ലെങ്കില്‍ ഞാന്‍ 20 പേരെ കൂടി കൊണ്ടുവരാം' എന്നാണ് പെണ്‍കുട്ടിയെ സൈനികന്‍ ഭീഷണിപ്പെടുത്തിയത്. പതിനാറ് വയസുള്ള പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയായിരുന്നു. പീഡനത്തിനിടെ എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ സൈനികന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ആദ്യം പെണ്‍കുട്ടിയുടെ അമ്മയെയാണ് സൈനികന്‍ പിടികൂടിയത്. എന്നാല്‍ ഇവരെ പെട്ടെന്ന് വിട്ടയച്ചിതിന് ശേഷമാണ് പെണ്‍കുട്ടിയെ കടന്ന് പിടിച്ച് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത്. യുക്രെയിന്‍ അധികാരികള്‍ അന്വേഷണം നടത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് യുദ്ധക്കുറ്റമാണെന്ന് റഷ്യക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
യുക്രെയിനിലെ റഷ്യന്‍ അധിനിവേശം രണ്ട് മാസം പിന്നിടുമ്പോള്‍ നിലപാട് കടുപ്പിച്ച് റഷ്യ. യു.എസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ യുക്രെയിന് സൈനിക,? സാമ്പത്തിക സഹായങ്ങള്‍ നല്കുന്ന സാഹചര്യത്തില്‍ മൂന്നാം ലോകമഹാ യുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പ് നല്കി. നാറ്റോ സഖ്യം യുക്രയിന് ആയുധങ്ങള്‍ കൈമാറുന്നത് വഴി റഷ്യയുമായി ഒരു നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സെര്‍ജി ലാവ്‌റോവ് ആരോപിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദര്‍ശിച്ച് യുക്രെയിന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് റഷ്യയുടെ മറുപടി. സമാധാന ചര്‍ച്ചകളോടുള്ള യുക്രെയിന്റെ സമീപനത്തേയും ലാവ്‌റോവ് രൂക്ഷമായി വിമര്‍ശിച്ചു.രണ്ട് രാജ്യങ്ങളും തമ്മില്‍ തുറന്ന മനസോടെ പരസ്പരം ബന്ധപ്പെടുന്നില്ലെങ്കില്‍ അത് ചര്‍ച്ചയെ സഹായിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നിയോഗിച്ച സംഘവുമായി റഷ്യ ചര്‍ച്ചകള്‍ തുടരുകയാണെന്ന് ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം റഷ്യ തങ്ങളോട് യുദ്ധംചെയ്ത് തളരുകയാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി പരിഹസിച്ചു. മരിയുപോളിനെ മാത്രമേ ഇതുവരെ പിടിച്ചടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടുള്ളൂവെന്നും അവിടേയും സാധാരണക്കാരെ ബന്ദിയാക്കിയുള്ള നാടകമാണ് റഷ്യ നടത്തുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയിനില്‍ റഷ്യ പരാജയഭീതിയിലാണെന്നും ഇത് മറയ്ക്കുന്നതിനാണ് ആണവ ഭീഷണി മുഴക്കുന്നതെന്നും യുക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























