ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ ആണവായുധം വിന്യസിച്ച് റഷ്യ 10 സെക്കന്‍ഡിനുള്ളി രാജ്യം കത്തിച്ചാമ്പലാകുമെന്ന് മുന്നറിയിപ്പ് രണ്ടാം യുദ്ധമുഖം തുറന്ന് റഷ്യ
രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് പ്രധാനമായും സാക്ഷ്യം വഹിച്ച മണ്ണാണ് യൂറോപ്പിന്റെത്. ഹിറ്റ്‌ലറിന്റെ ആത്മഹത്യയോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാല്‍, അപ്പോഴേക്കും ഒരുമിച്ച് നിന്ന് പൊരുതിയ രണ്ട് പ്രധാന രാജ്യങ്ങള്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ വിരുദ്ധ ചേരികളായി തിരിഞ്ഞിരുന്നു.
യുഎസിന്റെ നേതൃത്വത്തില്‍ മുതലാളിത്ത രാജ്യങ്ങള്‍ നാറ്റോ സൈനിക സഖ്യവുമായി മുന്നോട്ട് പോയപ്പോള്‍, യുഎസ്എസ്ആറിന്റെ നേതൃത്വത്തില്‍ സോവിയറ്റ് രാഷ്ട്രീയം ഉയര്‍ത്തിയ രാജ്യങ്ങള്‍ മറുചേരിയിലും സംഘടിക്കപ്പെട്ടു.
ഇപ്പോഴിതാ മറ്റൊരു യുദ്ധത്തിന് കളമൊരുങ്ങുകയാണ്, റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ പ്രതിസന്ധിയിലായ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നതിനായുള്ള നീക്കം ആരംഭിച്ചതാണ് യുദ്ധ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. യുക്രൈന് നേരെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയുള്ള റഷ്യയുടെ അക്രമണം ഇരുരാജ്യങ്ങളെയും മാറ്റി ചിന്തിപ്പിച്ചു. ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപുറകെ റഷ്യയുടെ പ്രതികരണവുമെത്തി. അത്തരം ഏതൊരു നീക്കവും ഭവിഷ്യത്ത് വരുത്തിവെക്കുമെന്നായിരുന്നു പുടിന്റെ മറുപടി. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനും നാറ്റോ അംഗത്വവുമായി മുന്നോട്ട് പോകാനുമാണ് ഫിന്‍ലാന്‍ഡിന്റെയും സ്വഡന്റെയും തീരുമാനം.
റഷ്യയുമായി 1300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഫിന്‍ലാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫിന്‍ലാന്‍ഡ് അതിര്‍ത്തിയിലേക്ക് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കന്ദര്‍ മിസൈലുകള്‍ റഷ്യ അയച്ചു കഴിഞ്ഞു. ഒരു ഡസനിലധികം റഷ്യന്‍ സൈനിക വാഹനങ്ങളാണ് റഷ്യഫിന്‍ലാന്‍ഡ് അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയത്. ഫിന്നിഷ് അതിര്‍ത്തിയിലുള്ള റഷ്യന്‍ നഗരമായ വൈബോര്‍ഗിലേക്കാണ് ഈ സൈനിക നീക്കമെന്ന് വീഡിയോ പങ്കിട്ട് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍ അ!ജ്ഞാതനായ ഒരാള്‍ 'വൈബോര്‍ഗിലോ മറ്റേതെങ്കിലും അതിര്‍ത്തി മേഖലയിലോ റഷ്യ ഒരു പുതിയ സൈനിക യൂണിറ്റ് രൂപീകരിക്കാന്‍ പോകുകയാണെന്ന്' പറയുന്നു. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ ഇതിനകം വ്യാപകമായി വിന്യസിച്ചതായി കരുതപ്പെടുന്നു.
ഇങ്ങനെ വിന്യസിക്കപ്പെട്ട ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ആണവ പേര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇസ്‌കന്ദറിനെ ഏറ്റവും ഗുരുതരമായ ഭീഷണിയായാണ് കാണുന്നതെന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന യുഎസ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യ അതിര്‍ത്തിയില്‍ ആണവായുധങ്ങളും ഹൈപ്പര്‍സോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാള്‍ നാറ്റോയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്. സ്വീഡനും ഫിന്‍ലന്‍ഡും യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തില്‍ ചേരുകയാണെങ്കില്‍, ബ്ലാറ്റിക് കടല്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ റഷ്യ ആണവ, ഹൈപ്പര്‍സോണിക് മിസൈലുകള്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന് റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടെ ഫിന്‍ലാന്‍ഡും റഷ്യയും നയതന്ത്രയുദ്ധം ആരംഭിച്ച് കഴിഞ്ഞു. രണ്ട് റഷ്യന്‍ നയതന്ത്രജ്ഞരെ ഫിന്‍ലാന്‍ഡ് പുറത്താക്കിയതിന് പിന്നാലെ ഫിന്‍ലാന്‍ഡ് എംബസിയിലെ രണ്ട് ജീവനക്കാരെ റഷ്യയും പുറത്താക്കി. ഫിന്‍ലാന്‍ഡ് റഷ്യയുമായി ഏറ്റുമുട്ടലിന്റെ വഴി സ്വീകരിച്ചതായി റഷ്യ ആരോപിച്ചു. ഇത് ഞങ്ങള്‍ക്ക് നേരിട്ടുള്ള ഭീഷണിയല്ല. എന്നാല്‍ ഈ പ്രദേശങ്ങളിലേക്ക് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് തീര്‍ച്ചയായും ഞങ്ങളുടെ പ്രതികരണത്തെ പ്രകോപിപ്പിക്കും,' ഇരുരാജ്യങ്ങളുടെയും നാറ്റോ പ്രവേശനത്തെ കുറിച്ച് പുടിന്‍ അഭിപ്രായപ്പെട്ടു. നാറ്റോയില്‍ ചേരുന്നതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കുമെന്ന് റഷ്യ വ്യക്തമാക്കി, 'പത്ത് സെക്കന്‍ഡിനുള്ളില്‍' ഫിന്‍ലന്‍ഡിനെ ഈ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്നും റഷ്യ അവകാശപ്പെട്ടു. യുക്രൈന്‍ അക്രമണ വേളയില്‍ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, 22 ാം സ്ഥാനത്തുള്ള യുക്രൈനെ ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധവിദഗ്ദര്‍ കണക്കുകൂട്ടിയത്.
എന്നാല്‍, രാജ്യത്തിന്റെ പ്രതിരോധത്തിന്റെ കുന്തമുനയായി പ്രസിഡന്റ് സെലെന്‍സ്‌കി മുന്നില്‍ നിന്ന് യുദ്ധം നയിച്ചപ്പോള്‍, മൂന്ന് മാസത്തെ യുദ്ധത്തിന് ശേഷവും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞത് യുക്രൈനിലെ ഏക പ്രധാനപ്പെട്ട പട്ടണമായ മരിയുപോള്‍ മാത്രമാണ്. റഷ്യയെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ യുക്രൈനെ സഹായിച്ചതാകട്ടെ നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയെത്തിയ ആയുധങ്ങളും. യുക്രൈനിനെക്കാള്‍ കഠിനമായും റഷ്യയ്ക്ക് ഫിന്‍ലാന്റെന്നാണ് യുദ്ധ വിദഗ്ദരുടെ കണക്ക് കൂട്ടല്‍, ഇതിനായി അവര്‍ ചൂണ്ടിക്കാണിക്കുന്നതാകട്ടെ രണ്ടാം ലോകമഹായുദ്ധകാലത്തെ ഫിന്നിഷ് സൈനികരുടെ വീരോചിതമായ പോരാട്ടവും. മാത്രമല്ല, റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യവും ശക്തമായ ചാര സംവിധാനവും ഫിന്‍ലാന്‍ഡിന്റെ കൈമുതലായി കരുതുന്നു.
യുക്രൈനിലെ വിശാലവും തുറസായതുമായ മൈതാനങ്ങളേക്കാള്‍ കഠിനമായ പോരാട്ട ഭൂമിയാണ് ഫിന്‍ലാന്‍ഡിലേത്. കനത്ത വനങ്ങളും തടാകങ്ങളും തെക്കന്‍ ദ്വീപസമൂഹവും അടങ്ങുന്ന ഈ രാജ്യത്ത് പുറത്ത് നിന്നുള്ളവര്‍ക്ക് യുദ്ധം ചെയ്ത് വിജയം നേടുകയെന്നത് ഏറെ കുറെ അപ്രാപ്യമായ ഒന്നാണ്. മാത്രമല്ല, തങ്ങളുടെ സങ്കീര്‍ണ്ണമായ ഭൂപ്രദേശത്ത് യുദ്ധം ചെയ്യാന്‍ ഫിന്നിഷ് സൈനികര്‍ അതി സമര്‍ത്ഥരുമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha