രാജ്യത്ത് പെട്രോളില്ല..... ജനങ്ങൾ പമ്പിന് മുന്നിൽ വരി നിൽക്കേണ്ട കാര്യമില്ല! രണ്ട് മാസത്തോളമായി കടൽതീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ നിന്നും പെട്രോൾ വാങ്ങുന്നതിന് നൽകാൻ വിദേശനാണ്യമില്ല; സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ശ്രീലങ്കയിൽ പെട്രോൾ ലഭ്യമല്ലെന്ന് വ്യക്തമാക്കി പുതിയതായി അധികാരത്തിൽ എത്തിയ ഭരണകൂടം
കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുകയാണ് ശ്രീലങ്ക. ഇതേതുടർന്ന് രാജ്യമെമ്പാടും വിവിധതരത്തിലുള്ള പ്രക്ഷോഭങ്ങൾ നടന്നതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രണ്ട് ദിവസമാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. പെട്രോൾ ലഭ്യമല്ലെന്ന് വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പുതിയതായി അധികാരത്തിൽ എത്തിയ ഭരണകൂടം. ആയതിനാൽ തന്നെ ജനങ്ങൾ പമ്പിന് മുന്നിൽ വരി നിൽക്കേണ്ട കാര്യമില്ലെന്നും ശ്രീലങ്കൻ സർക്കാർ പറഞ്ഞു.
ഇത്തരത്തിൽ രണ്ട് മാസത്തോളമായി കടൽതീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ നിന്നും പെട്രോൾ വാങ്ങുന്നതിന് നൽകാൻ വിദേശനാണ്യമില്ലെന്നും ശ്രീലങ്കൻ സർക്കാർ ബുധനാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നിരുന്നാലും, രാജ്യത്തിന് ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ അവശേഷിക്കുന്ന പെട്രോൾ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. മാർച്ച് 28 മുതലാണ് ശ്രീലങ്കൻ തീരത്ത് പെട്രോളുമായി ഒരു കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ശ്രീലങ്കൻ വൈദ്യുതി, ഊർജ മന്ത്രി കാഞ്ചന വിജേശേഖരയാണ് ഈ വിവരങ്ങൾ പാർലമെന്റിനെ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. രാജ്യം പെട്രോൾ ലഭ്യതയുടെ പ്രശ്നം നേരിടുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി ശ്രീലങ്കൻ വാർത്താ പോർട്ടലായ ന്യൂസ്ഫസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതേസമയം ഇന്നല്ലെങ്കിൽ നാളെ കപ്പലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുൻപ് ഇതേ വിതരണക്കാരിൽ നിന്നും 53 ദശലക്ഷം ഡോളറിന്റെ പെട്രോൾ കടം വാങ്ങിയിട്ടുമുണ്ട്. രണ്ട് പേയ്‌മെന്റുകളും തീർപ്പാക്കുന്നതുവരെ കപ്പൽ വിട്ടുനൽകാൻ ഷിപ്പിംഗ് കമ്പനി വിസമ്മതിച്ചതായി മന്ത്രി വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭക്ഷണം മുതൽ പാചക വാതകം വരെയുള്ള എല്ലാത്തിന്റെയും ക്ഷാമം ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമായി എന്നാണ് ഏവരും കണക്കാക്കുന്നത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് നൽകി വരുന്ന 160 മില്യൺ ഡോളറിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുകയാണെന്നും ബുധനാഴ്ച മന്ത്രി പാർലമെന്റിനെ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഇതുകൂടാതെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയ റനിൽ വിക്രമസിംഗെ രാജ്യത്തെ സാമ്പതത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഏറ്റവും മോശമായ സാഹചര്യങ്ങളായിരിക്കും വരുന്ന മാസങ്ങളിലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ തന്നെ ലോകരാഷ്ട്രങ്ങൾ ഏറെ അമ്പരപ്പോടെ ഉറ്റുനോക്കുകയാണ് ശ്രീലങ്കയെ.
https://www.facebook.com/Malayalivartha