യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തി...ഡോൺബാസ് മേഖലയിൽ ആകാശത്തുനിന്നും കരയിൽ നിന്നും അതിശക്തമായ ആക്രമണമാണ് ഇന്നലെ നടത്തി റഷ്യ!
ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നതിനു പ്രതികാരമെന്നോണം യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തി. ഡോൺബാസ് മേഖലയിൽ ആകാശത്തുനിന്നും കരയിൽ നിന്നും അതിശക്തമായ ആക്രമണമാണ് ഇന്നലെ റഷ്യ നടത്തിയത്.
വ്യാപകമായി ജനവാസകേന്ദ്രങ്ങൾ തകർക്കപ്പെടുകയും പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് ഡോൺബാസ് നരകമായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സീവീറോഡോണെട്സ്കിൽ ഓരോ വീടും നശിപ്പിക്കുന്നവിധം കനത്ത ഷെല്ലാക്രമണമാണ് നടന്നത്. എത്ര പേർ മരിച്ചുവെന്നു പോലും കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല.
റഷ്യൻ അനുകൂലികൾ നിയന്ത്രിക്കുന്ന ലുഹാൻസ്ക് ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് റഷ്യ ഇതിനിടെ അവകാശപ്പെട്ടു. ലുഹാൻസ്കിനെയും മറ്റൊരു വിമത മേഖലയായ ഡൊണെസ്കിനെയും അധിനിവേശം ആരംഭിക്കുന്നതിന് മുന്നേ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യ പ്രഖ്യാപിച്ചിരുന്നു. ലുഹാൻസ്കിൽ യുക്രെയിന്റെ നിയന്ത്രണത്തിലുള്ള ഭാഗത്തെയും വിമോചിപ്പിക്കുമെന്നാണ് റഷ്യ പറയുന്നത്. അതേ സമയം, ലുഹാൻസ്കിലെ സെവെറോഡൊണെസ്ക് പട്ടണത്തിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് മേയർ ആരോപിച്ചു.
ഇന്ന് രാവിലെ മുതൽ ഫിൻലൻഡിലേക്കുള്ള പ്രകൃതിവാതക വിതരണം നിറുത്തുമെന്ന് റഷ്യയുടെ ഗ്യാസ്പ്രോം അറിയിച്ചിട്ടുണ്ട്. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ ഡസൻകണക്കിന് രാജ്യങ്ങൾ പട്ടിണിയുടെ വക്കിലേക്ക് നീങ്ങുകയാണെന്ന് യു.എൻ ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
ഏറ്റവും രൂക്ഷമായ ആക്രമണം നടന്ന മരിയുപോളിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ സൈനികരെ നീക്കി. മറ്റുള്ളവരുടെ സ്ഥിതിയെന്തായെന്ന് വ്യക്തമായിട്ടില്ല. 1700 പേർ കീഴടങ്ങിയെന്നാണ് സൂചന. 2000 പേർ കീഴടങ്ങിയെന്നു റഷ്യ അവകാശപ്പെടുന്നു.
ഇതിനിടെ യുക്രെയ്നിനു കൂടുതൽ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ. 950 കോടി ഡോളറിന്റെ സഹായം കൂടി നൽകാൻ ജി7 രാജ്യങ്ങൾ തീരുമാനിച്ചു. 4000 കോടി ഡോളറിന്റെ സഹായം യുഎസ് അനുവദിച്ചു. യൂറോപ്യൻ യൂണിയൻ 950 കോടി ഡോളറിന്റെ വായ്പ നൽകും. യുക്രെയ്നിലേക്കുള്ള ഭക്ഷ്യസഹായം തടയുന്ന റഷ്യയുടെ പടക്കപ്പലുകൾ തകർക്കുന്നതിനായി മിസൈലുകൾ നൽകാനും യുഎസ് നീക്കം തുടങ്ങി. ജർമനി യുദ്ധടാങ്കുകളും ഹവിറ്റ്സർ തോക്കുകളും നൽകും.
യുക്രെയ്നിൽ നിന്ന് പലായനം ചെയ്ത 60 ലക്ഷം പേരും രാജ്യത്തിനകത്ത് ഭവനരഹിതരാക്കപ്പെട്ട 80 ലക്ഷം പേരും അടക്കം ലോകത്ത് ആകെ അഭയാർഥികളുടെ എണ്ണം 8.4 കോടി കടന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന അഭയാർഥി കമ്മിഷൻ വ്യക്തമാക്കി.
മരിയൂപോൾ തുറമുഖ നഗരം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി മരിയൂപോൾ തകർന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ റഷ്യ മരിയൂപോളിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജീ ലാവ്‌റോവാണ് വിവരങ്ങൾ പുറത്തുവിട്ടത്.
അസോവ്‌സ്റ്റാൾ ഉരുക്കു നിർമ്മാണ ശാല കേന്ദ്രീകരിച്ച് ചെറുത്തു നിൽപ്പിന് ശ്രമിച്ച യുക്രെയ്ൻ സൈന്യമാണ് കീഴടങ്ങിയത്. മുന്നേ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടലിനെ തുടർന്ന് ആയിരത്തോളം പൗരന്മാർക്കൊപ്പം 540 സൈനികരെ യുക്രെയ്ൻ ഒഴുപ്പിച്ചിരുന്നു. പരിക്കേറ്റ സൈനികരെയാണ് റഷ്യ ഒഴിപ്പിക്കാൻ അനുവദിച്ചത്.
എന്നാൽ പീന്നീട് റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആയിരത്തി എഴുന്നൂറോളം വരുന്ന യുക്രെയ്ൻ സൈനികർ കീഴടങ്ങുകയായിരുന്നു.കരിങ്കടൽ മേഖലയിൽ ഏറ്റവും വലിയ തുറമുഖ നഗരമാണ് റഷ്യ പിടിച്ചെടുത്തി രിക്കുന്നത്.മരിയൂപോൾ പിടിച്ചതോടെ യുക്രെയന്റെ പടിഞ്ഞാറൻ മേഖലയെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കാൻ ഇനി റഷ്യയ്‌ക്ക് എളുപ്പമാകും.
https://www.facebook.com/Malayalivartha



























