റഷ്യയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ യുക്രൈന് കൈമാറി ബ്രിട്ടണ്‍; ഇനി ലോക മഹായുദ്ധം തന്നെ

പുടിനെ വെല്ലുവിളിച്ച് ബ്രിട്ടണ്‍. യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രെയ്‌നിനു നവീന മിസൈല്‍ സംവിധാനം നല്‍കുന്നു. 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് ബ്രിട്ടന്‍ നല്‍കുക. ദീര്‍ഘദൂര പീരങ്കിയാക്രമണം അടക്കം ചെറുക്കാന്‍ ഇതു സഹായിക്കുമെന്ന് യുകെ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.
ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ 'ഹൈമാര്‍സ്' യുക്രെയ്‌നിനു നല്‍കാനുള്ള യുഎസ് തീരുമാനത്തിനു തിരിച്ചടിയുണ്ടാവുമെന്നു കഴിഞ്ഞ ദിവസം റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം, രൂക്ഷ പോരാട്ടം തുടരുന്ന ലുഹാന്‍സ്‌കിലെ സീവിയറോഡോണെറ്റ്‌സ്‌കിനു സമീപമുള്ള ലിസിചാന്‍സ്‌ക്, സോള്‍ദര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച യുക്രെയ്ന്‍ പ്രധാനമന്ത്രി വൊളോഡിമിര്‍ സെലെന്‍സ്‌കി സൈനികരുമായി സംസാരിച്ചു. സീവിയറോഡോണെറ്റ്‌സ്‌കില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണിത്. സെലെന്‍സ്‌കി മടങ്ങിയശേഷമാണു സന്ദര്‍ശനവിവരം പുറത്തുവിട്ടത്.
യുക്രെയ്‌നില്‍നിന്നു കടത്തിയ ഗോതമ്പുശേഖരം ആഗോളവിപണിയില്‍ വിറ്റഴിക്കാനുള്ള റഷ്യയുടെ നീക്കം തടയാന്‍ യുഎസ് രംഗത്തെത്തി. മോഷ്ടിച്ച ധാന്യം വാങ്ങരുതെന്ന് ആഫ്രിക്കയിലേത് അടക്കം 14 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. ഭക്ഷ്യക്ഷാമം മൂലം വന്‍ പ്രതിസന്ധി നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നിര്‍ദേശം കുഴപ്പത്തിലാക്കിയിട്ടുണ്ട്.
5 ലക്ഷം ടണ്‍ ഗോതമ്പ് റഷ്യ കടത്തിയെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയയിലേക്കു ട്രക്കുകളില്‍ എത്തിച്ചശേഷം അവിടെനിന്നു കപ്പലുകളിലാണു ധാന്യശേഖരം റഷ്യയിലേക്കു കൊണ്ടുപോയതെന്നു പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ഭക്ഷ്യക്ഷാമ പ്രശ്‌നത്തില്‍ സഹായം തേടി ആഫ്രിക്കന്‍ യൂണിയന്‍ തലവനും സെനഗല്‍ പ്രസിഡന്റുമായ മക്കി സാല്‍ മോസ്‌കോയില്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























