പുകവലിക്കാര്‍ക്ക് പണിയാകും... സിഗരറ്റ് കുറ്റിയില്‍ ഇനി മുതൽ മാറ്റം വരും.. ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിര്‍ദേശമെഴുതിയ സിഗരറ്റുകള്‍ പുറത്തിറക്കാനൊരുങ്ങി കാനഡ...

പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നല്‍കുന്ന ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് കൂടാതെയാണ് സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതുന്നത്.
മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷന്‍സ് മിനിസ്ട്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കം. ഏകദേശം 20 വര്‍ഷത്തോളമായി ടുബാക്കോ പാക്കറ്റിന് മുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് അവയുടെ പുതുമ നഷ്ടപ്പെട്ടുവെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതാന്‍ പോകുന്നതെന്ന് മെന്റല്‍ ഹെല്‍ത്ത് മന്ത്രാലയം അറിയിച്ചു.
2023 പകുതിയോടെ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. "പോയിസണ്‍ ഇന്‍ എവരി പഫ്" (ഓരോ തവണ വലിക്കുന്ന പുകയിലും വിഷമിരിക്കുന്നു) എന്ന വാചകമാണ് സിഗരറ്റുകളില്‍ വരാന്‍ സാധ്യതയെന്നാണ് വിവരം.
സിഗരറ്റ് പാക്കിന് പുറത്ത് കൂടുതല്‍ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പുകവലിയുടെ പ്രത്യാഘാതങ്ങളും പുകവലിക്കാരന് വരാന്‍ സാധ്യതയുള്ള കാന്‍സറുകളും പട്ടികയായി രേഖപ്പെടുത്തും.
സിഗരറ്റ് കുറ്റിക്ക് മുകളില്‍ മുന്നറിയിപ്പ് എഴുതുമ്ബോള്‍ അത്രയെളുപ്പത്തില്‍ 'കണ്ടില്ലെന്ന് നടിക്കാന്‍' ഉപയോക്താവിന് കഴിയില്ലെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഓരോ തവണയും പുക വലിക്കുമ്ബോള്‍ ഈ മുന്നറിയിപ്പ് കാണും. ഇത് കണ്ടുകൊണ്ട് മാത്രമേ ഉപയോക്താവിന് ഓരോ സിഗരറ്റ് കുറ്റിയും വലിച്ച് അവസാനിപ്പിക്കാന്‍ കഴിയൂ.
അതേസമയം കാനഡയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുകവലി ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം രാജ്യത്തെ 10 ശതമാനമാളുകളാണ് ദിവസേന പുകവലിക്കുന്നത്. 2035-ഓടെ ഈ നിരക്ക് പകുതിയായി കുറയ്‌ക്കുകയാണ് സര്‍ക്കാരിന്റെ സക്ഷ്യം.
https://www.facebook.com/Malayalivartha



























