രാപകലില്ലാതെ അധ്വാനിച്ച് ഭര്‍ത്താവ് കൊണ്ട് വരുന്ന പണം കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ; മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നു; രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു!
താന്‍ അധ്വാനിച്ച് കിട്ടുന്ന പണം മുഴുവനും ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നതില്‍ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടതായി റിപ്പോർട്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് ഇത്തരത്തിൽ വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. ജൂണ്‍ 26 -നാണ് പള്ളിയില്‍ തീപിടിത്തമുണ്ടായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
മുപ്പത്താറ് വയസ്സുള്ള യുവാവാണ് രോഷം മൂലം പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തില്‍ സജീവമായി പ്രവർത്തിച്ചുവരുകയാണ്. കിട്ടുന്ന പണം മുഴുവന്‍ പള്ളിക്ക് സംഭാവന ചെയ്യുകയാണ് അവരുടെ പൊതുവെയുള്ള രീതി. അങ്ങനെ ഭർത്താവ് രാപകലില്ലാതെ അധ്വാനിച്ച് കൊണ്ട് വരുന്ന പണം മുഴുവനും കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ പള്ളിയിലേയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നു.
ഇതേതുടർന്ന് പലവട്ടം ഭര്‍ത്താവ് ഈ വിഷയത്തില്‍ ഭാര്യയുമായി വഴക്കിടുകയുണ്ടായി. അനേകം പ്രാവശ്യം അവരെ വിലക്കിയിരുന്നു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല എന്നു കണ്ടതോടെയാണ് കാര്യം കൈവിട്ടുപോയത്. ഒരു ദിവസം ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായി. ഇതേതുടര്‍ന്ന് ദേഷ്യം കൊണ്ട് അന്ധനായ ഇയാള്‍ നേരെ പോയി പള്ളിക്ക് തീയിടുകയാണ് ചെയ്തത്.
പാര്‍ഗോലോവോയിലെ സെന്റ് ബേസില്‍ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാള്‍ തീയിട്ടിരുന്നത്. അന്ന് രാവിലെ തന്നെ വഴക്കിട്ട് വീട് വിട്ടിറങ്ങിയ ഭര്‍ത്താവ് കാറുമെടുത്ത് നേരെ പോയത് പള്ളിയിലേക്കായിരുന്നു. കാറില്‍ അദ്ദേഹം ഒരു പെട്രോള്‍ ക്യാനും കരുതിയിട്ടുണ്ടായിരുന്നു. പള്ളിയിലെത്തിയ അദ്ദേഹം ചുമരിലും തറയിലും ഒക്കെ പെട്രോള്‍ ഒഴിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് അകത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, പള്ളിയ്ക്ക് തീയിട്ടു. പള്ളിയുടെ മേല്‍ക്കൂരയും ഭിത്തികളും തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്.
അതുകൊണ്ട് തന്നെ തീ കെട്ടിടത്തെ ആകമാനം വിഴുങ്ങിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയിൽപ്പെട്ട ഇടവകക്കാര്‍ പെട്ടെന്ന് തന്നെ ഓടിക്കൂടുകയും, തീ അണക്കുകയും ചെയ്യുകയുണ്ടായി. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുന്നതുവരെ കാത്തിരുന്നെങ്കില്‍ പള്ളി മാത്രമല്ല പരിസരത്തെ വീടുകളും മൊത്തം തീറ്റയിൽ അമരുമായിരുന്നു. തീ പിടുത്തത്തില്‍ പള്ളിയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീപിടിത്തത്തില്‍ പള്ളിയുടെ പുറം ഭാഗമാണ് കൂടുതലും നശിച്ചത്, അകത്ത് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.
അതേസമയം പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തങ്ങളുടെ ആരാധനാലയത്തിന്റെ ദുര്‍ഗതി കണ്ട ആളുകള്‍ കണ്ണുനീരൊഴുക്കിയിരിക്കുകയാണ്. ഇലക്ട്രിക്കല്‍ വയറിങ്ങിന്റെ തകരാര്‍ മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് ആദ്യം ആളുകള്‍ കരുതിയിരുന്നത്. ഇതിലും വലിയൊരു പള്ളി പണിയാന്‍ ദൈവം കാട്ടി തന്ന ഒരു സൂചനയായി മറ്റ് ചിലര്‍ അതിനെ കാണുകയുണ്ടായി. എന്നാൽ യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ പൊലീസിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. വൈദ്യുതി തകരാറല്ല, മറിച്ച് കൂട്ടത്തിലുള്ള ഒരാള്‍ തന്നെയായാണ് ഈ അക്രമം ചെയ്തതെന്ന് നാട്ടുകാര്‍ തിരിച്ചറിയുകയുണ്ടായി.
പിടിക്കപെട്ടപ്പോള്‍ തന്നെ ഇയാള്‍ ഒരിക്കലും തന്റെ കുറ്റം നിഷേധിച്ചില്ല. മറിച്ച് പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. തന്നെ ജയിലിലടക്കൂ എന്നദ്ദേഹം പൊലീസിനോട് അപേക്ഷിക്കുകയാണ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ കഥ കേട്ട് മനസ്സലിവ് തോന്നിയ ജഡ്ജി അദ്ദേഹത്തെ വെറുതെ വിട്ടതായി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha