കൊവിഡ് കേസുകളിൽ കുറഞ്ഞു, ജീവനക്കാർ മാസ്ക്ക് ധരിക്കണമെന്ന നിർദ്ദേശത്തിൽ മാറ്റം വരുത്താൻ ആപ്പിൾ

കൊവിഡ് കേസുകൾ കുറഞ്ഞതോടെ ജീവനക്കാർ മാസ്ക് ധരിക്കണമെന്ന നിർദ്ദേശത്തിൽ ആപ്പിൾ മാറ്റം വരുത്തുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം മാർച്ചോടെ കോവിഡ് കേസുകളിൽ കുറവ് വന്നപ്പോഴാണ് മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ആപ്പിൾ തയ്യാറായത്. കൂടാതെ തൊഴിലാളികൾ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തണം എന്ന ആവശ്യത്തിൽ കമ്പനി ഇളവ് വരുത്തിയിരുന്നു.
മെയ് മാസത്തിലാണ് ആപ്പിൾ ജീവനക്കാരോട് പൊതുവായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടത്. തങ്ങളുടെ സിലിക്കൺവാലി ഓഫീസുകളിലെങ്കിലും ജീവനക്കാർ മാസ്ക്ക് ധരിച്ചിരിക്കണം എന്നായിരുന്നു കമ്പനിയുടെ നിർദ്ദേശം. ആഴ്ചയിൽ രണ്ട് ദിവസം തൊഴിലാളികൾ ഓഫീസിൽ എത്തണമെന്ന നിബന്ധന ഉണ്ടായിരുന്നു.
മാനദണ്ഡം എടുത്തു കളഞ്ഞുവെങ്കിലും ആവശ്യമുള്ളവർക്ക് മാസ്ക് ധരിക്കാം. ഇക്കാര്യം ജീവനക്കാരുടെ ഇന്റേണൽ മെയിലിൽ അയച്ചിട്ടുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ മാനിക്കുന്നുവെന്നും കമ്പനി മെയിലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 90 ശതമാനത്തിലധികം അണുബാധകൾക്കും കാരണമാകുന്ന ഒമിക്രോൺ വേരിയന്റിന്റെ സബ് വേരിയന്റുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്.മുൻപെടുത്ത വാക്സിനുകൾക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനാകുമോ എന്ന ആശങ്കയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്
നേരത്തെ റിട്ടേൺ ടു വർക്ക് പ്ലാനിനെക്കുറിച്ച് ചില ആപ്പിൾ ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാരുടെ ഉത്പ്പാദനക്ഷമതയെ ഇത് ബാധിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. യാത്ര സമയം കൂടി അവരുടെ ജോലിക്കായി ചെലവഴിക്കേണ്ടി വരുന്നുവെന്നും ചെറിയ കുട്ടികൾക്ക് വാക്‌സിൻ ഇല്ലാത്തത് അവഗണിച്ചാണ് ഓഫീസിൽ മൂന്ന് ദിവസമെങ്കിലും എത്തണം എന്ന മാനദണ്ഡം കൊണ്ടുവന്നതെന്നും ജീവനക്കാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























