പാഞ്ഞു കയറി ചൈസീസ് യുദ്ധ വിമാനങ്ങള്‍; തീ തുപ്പി തായ്വാന്‍ പീരങ്കികള്‍ യുഎസ് യുദ്ധകപ്പലും എത്തി

ചൈന നിര്‍ത്തിയ ഇടത്തുനിന്നും തായ്വാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെയും തായ്വാന്‍ അതിര്‍ത്തികളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള മിസൈല്‍ ആക്രമണങ്ങളാണ് അഭ്യാസ പ്രകടനം എന്ന പേരില്‍ ചൈന നടത്തി വന്നിരുന്നത്. തായ്വാന്‍ രക്ഷയ്ക്കായി അമേരിക്കന്‍ വിമാന വാഹിനികളും തായ്വാന്‍ ലക്ഷ്യമാക്കി കുതിച്ചിരുന്നു. ഇപ്പോഴിതാ എങ്ങനെയും തായ്വാനെ തങ്ങളുടെ ഭാഗമാക്കിയേ തീരു എന്ന ചൈനീസ് ലക്ഷ്യത്തിനെതിരെ തിരിച്ചടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തായ്വാന്‍.
ചൈനീസ് യുദ്ധഭീഷണിക്ക് തായ്‌വാന്റെ പീരങ്കികള്‍ കൊണ്ടാണ് മറുപടി നല്‍കിയിരിക്കുന്നത്. തായ്വാന്‍ പീരങ്കികള്‍ അതിര്‍ത്തിയെ പ്രകമ്പനം കൊള്ളിച്ചു തുടങ്ങിയിരിക്കുന്നു. ചൈനയുടെ അതേ തന്ത്രം തന്നെയാണ് തായ്വവാനും തിരിച്ച് പരീക്ഷിച്ചിരിക്കുന്നത്. നിങ്ങള്‍ എന്തുചെയ്താലും അതുപോലെയുള്ള തിരിച്ചടി തന്നെയാകും ഞങ്ങളുടെ ഭാഗത്തുനുന്നും ഉണ്ടാകുക എന്ന കൃത്യമായ സന്ദേശം കൂടിയാണ് തായ്വാന്‍ പുതിയ നീക്കം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. തങ്ങളുടെ അഭ്യാസ പ്രകടനമാണിതെന്നാണ് തായ്വാന്‍ പീരങ്കി ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. സൈനിക അഭ്യാസം എന്ന പേരില്‍ തായ്‌വാന്‍ കടലില്‍ ചൈന നടത്തിയ പ്രകടനങ്ങള്‍ ദ്വീപിനെ ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രിയായ ജോസഫ് വു ആരോപിച്ചതിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ തന്നെ പീരങ്കി അഭ്യാസം നടത്തിയത്. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് തായ്‌വാനെ വളഞ്ഞ് ചൈന വ്യോമ നാവിക അഭ്യാസം നടത്തിയത്. അഭ്യാസത്തിനിടെ ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതിനെതിരെ ജപ്പാനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
പെലോസിയുടെ സന്ദര്‍ശനം ഒരു കാരണമാക്കിയെടുത്ത് തായ്‌വാനില്‍ കടന്നുകയറാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജോസഫ് വു കുറ്റപ്പെടുത്തി. അതേസമയം ഇന്നലെയും ചൈന വ്യോമ, നാവിക അഭ്യാസങ്ങള്‍ തുടര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് തായ്‌പേയിയുടെ തെക്കന്‍ മേഖലയായ പിങ്ടങ്ങില്‍ തായ്‌വാന്‍ സൈന്യം പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തത്. ഒരു മണിക്കൂറാണ് അഭ്യാസം നടത്തിയതെന്ന് തായ്വാനിലെ എട്ടാം ആര്‍മി കോര്‍പ്‌സിന്റെ വക്താവ് ലൂ വോയിജെയ് പറഞ്ഞു. കെന്റിങ് തീരത്തേക്ക് ഒതുക്കിയ ഹോവിറ്റ്‌സറുകളില്‍ നിന്നാണ്. സൈനികര്‍ വെടിയുതിര്‍ത്തത്. അഭ്യാസം വ്യാഴാഴ്ചയും തുടരും. നൂറുകണക്കിന് സൈനികരും നാല്‍പ്പതോളം ഹോവിറ്റ്‌സര്‍മാരും പങ്കെടുത്തതയായി സൈന്യം അറിയിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം നല്‍കിയ പിന്തുണയ്ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് വു നന്ദി പറഞ്ഞു.
ചൈനയെ ഭയക്കുന്നില്ലെന്നും സൈന്യം സജ്ജമാണെന്നും വു പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സാഹസത്തിന് ചൈന മുതിരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിക്ക് മുന്നില്‍ ജനാധിപത്യം വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശവും ഇത് ലോകത്തിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചൈന ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ കരുത്തില്‍ സ്വാതന്ത്ര്യം നേടാമെന്നത് തായ്‌വാന്റെ മിഥ്യാധാരണയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ആത്മാര്‍ത്ഥമായി ചിന്തിക്കാനും തെറ്റുകള്‍ ഉടനടി തിരുത്താനും യുഎസിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം യുദ്ധത്തില്‍ നിന്നു ചൈന പിന്മാറിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തായ്‌വാനുമായി തങ്ങള്‍ സമാധാനപരമായ പുനരൈക്യമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ വിദേശ ശക്തികള്‍ ചൈനീസ് ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും സ്വയം ഭരിക്കുന്ന ദ്വീപില്‍ വേര്‍പിരിയലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇത് അസാധ്യമാക്കുമെന്ന് ചൈന ധവളപത്രത്തിലൂടെ പറഞ്ഞു.
'ഞങ്ങള്‍ ഏറ്റവും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും സമാധാനപരമായ പുനരേകീകരണം കൈവരിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യും. എന്നാല്‍ ബലപ്രയോഗം ഞങ്ങള്‍ ഉപേക്ഷിക്കില്ല, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള ഓപ്ഷന്‍ ഞങ്ങളില്‍ നിക്ഷിപ്തമാണ്, 'ബുധനാഴ്ച പുറത്തിറക്കിയ ചൈനയുടെ പോളിസി ഡോക്യുമെന്റ് പറഞ്ഞു.
'ബാഹ്യ ഇടപെടലുകളില്‍ നിന്നും എല്ലാ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ തായ്‌വാനിലെ ഞങ്ങളുടെ സഹ ചൈനക്കാരെ ലക്ഷ്യമിടുന്നില്ല. മറ്റ് പാര്‍ട്ടികള്‍ തങ്ങളുടെ ചുവപ്പ് വരകള്‍ മറികടക്കുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിച്ചാല്‍ മാത്രമേ അക്രമത്തിലേക്ക് നീങ്ങുകയുള്ളൂ എന്നാണ്'. ബെയ്ജിംഗ് പറയുന്നത്. എന്നാല്‍ ഇതെല്ലാം ലോക രാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചൈനീസ് കുതന്ത്രമാണെന്നാണ് തായ്വാന്‍ ആരോപിക്കുന്നത്
https://www.facebook.com/Malayalivartha


























