അമേരിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല; പ്രതീക്ഷിച്ചത് സംഭവിച്ചു; സവാഹിരി വധവും പെലോസിയുടെ സന്ദര്‍ശനത്തിലും ഒളിഞ്ഞിരിക്കുന്ന രഹസ്യം

സവാഹിരി വധവും പെലോസിയുടെ സന്ദര്‍ശനവും തമ്മില്‍ എന്താണ് ബന്ധം? അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹരിയെ കാബൂളില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിച്ചതും ചൈനയുടെ വിരട്ടല്‍ വകവയ്ക്കാതെ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനിലെത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്ത് സംഭവിച്ച കാര്യങ്ങളാണ്. എന്നാല്‍ ഇത് സ്വാഭാവികമായി നടന്നൊരു കാര്യമല്ലെന്നുള്ളതാണ് വസ്തുത. ഇതിന് പിന്നില്‍ അമേരിക്കയുടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്.
നമുക്കറിയാവുന്നതുപോലെ 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് ലാദനെ വധിക്കാനുള്ള പ്രധാന കാരണം. ഈജിപ്ഷ്യന്‍ പൗരനും ഡോക്ടറുമായ സവാഹിരി നേതൃത്വം ഏറ്റെടുത്തതിന് ശേഷവും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. സവാഹരിക്ക് ശേഷം സെയ്ഫ് അല്‍ അദേല്‍ എന്ന മറ്റൊരു ഭീകരന്‍ സംഘടനയുടെ തലവനാകുമെന്നാണ് വാര്‍ത്തകള്‍. ഭീകര സംഘടനയുടെ നേതാക്കളെ അവരുടെ താവളങ്ങളിലെത്തി വധിക്കുന്നത് രാഷ്ട്രീയമായി അമേരിക്കയില്‍ ബൈഡന്‍ ഭരണകൂടത്തിന് നേട്ടം നല്‍കുമെങ്കിലും ഭീകര ഭീഷണിയില്‍ നിന്ന് ലോകം മുക്തമാകുന്നില്ല. ഭീകരര്‍ക്ക് പ്രവര്‍ത്തിക്കാനും തമ്പടിക്കാനുമുള്ള അനുവാദം നല്‍കുന്ന രാജ്യങ്ങള്‍ സ്വമേധയാ വിചാരിച്ചാല്‍ മാത്രമേ ഇതിന് കുറവ് വരികയുള്ളൂ. ലാദനെ പാകിസ്ഥാനാണ് ഒളിവില്‍ കഴിയാന്‍ സഹായിച്ചത്.
ലാദന്റെ ഒളിത്താവളത്തിന്റെ വിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയതിന് പിന്നിലും പാകിസ്ഥാനാണെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. അമേരിക്കയില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം തേടാന്‍ ലാദന്‍വധം അവര്‍ അവസരമാക്കി മാറ്റുകയും ചെയ്തിരുന്നു. പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സഹകരണമില്ലാതെ അമേരിക്കയ്ക്ക് സവാഹിരിയെ വധിക്കാനാവില്ല എന്നത് ആര്‍ക്കും ഊഹിക്കാനാവുന്നതാണ്. സ്‌ഫോടനങ്ങളിലൂടെയും ബോംബാക്രമണങ്ങളിലൂടെയും മറ്റും ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയിട്ടുള്ള ഭീകരതലവന്മാര്‍ വധിക്കപ്പെടുന്നത് സമാധാനകാംക്ഷികളായ ലോകജനത പൊതുവേ സ്വാഗതം ചെയ്യുമെങ്കിലും ഭീകര ഭീഷണിയുടെ കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുന്നത് കുറയാത്തതില്‍ അവര്‍ ആശങ്കാകുലരാണ്. മുള്ളിനെ മുള്ളുകൊണ്ട് നീക്കം ചെയ്യുമ്പോള്‍ ലോകത്ത് മുള്ളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. അതിനാല്‍ ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുത്ത് സമന്വയത്തിന്റെയും ചര്‍ച്ചയുടെയും സമാധാനപരമായ മാര്‍ഗങ്ങള്‍ കൂടി ഭീകര ഭീഷണി ഒഴിവാക്കാന്‍ എടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്ത്യയ്ക്കും അതില്‍ ഒരു നിര്‍ണായകപങ്ക് വഹിക്കാനാവും. ഇപ്പോള്‍ത്തന്നെ മോശമായിരിക്കുന്ന ചൈന അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്ന ഘട്ടത്തിലേക്ക് നീങ്ങാന്‍ പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം ഇടയാക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. തായ്വാന്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചുറ്റുമുള്ള കടലില്‍ ചൈന യുദ്ധസന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുന്ന സന്ദര്‍ഭത്തിലുള്ള നാന്‍സിയുടെ സന്ദര്‍ശനം ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് സാദ്ധ്യത. തീയുമായി കളിക്കുന്നവര്‍ തീയാല്‍ നശിക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയിരിക്കുന്നത്. യുക്രെയ്ന്‍ റഷ്യ യുദ്ധം ശമിക്കാതെ തുടരുന്നതും ചൈന തയ്വാന്‍ വിരോധം ആളിക്കത്താന്‍ തുടങ്ങുന്നതും ലോകത്തൊട്ടാകെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ചേരിതിരിവിനാണ് ഇടയാക്കുന്നത്. ഇതിന്റെ ഫലം എന്താകുമെന്നത് വരും നാളുകളില്‍ കാത്തിരുന്ന് കാണേണ്ടതാണ്. കൊവിഡാനന്തരം എന്തായാലും ലോകം കൂടുതല്‍ അശാന്തിയിലേക്ക് നീങ്ങുന്നത് ശുഭകരമല്ല.
https://www.facebook.com/Malayalivartha


























