ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് വനിത, കേസിൽ രണ്ടാം പ്രതിയായിരുന്ന ഫൗസിയ ഹസൻ അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ശ്രീലങ്കയിൽ, മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന ഫൗസിയ നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ശ്രീലങ്കയിലായിരുന്നു അന്ത്യം. 35 വർഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ ഫൗസിയ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം.
ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി. ഐ എസ് ആർ ഒ ഗൂഢാലോചനാക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസൻ.
മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ഫൗസിയ തുറന്നടിച്ചിരുന്നു. ഐ എസ് ആർ ഒ ചാരക്കേസ് തുടങ്ങിയിട്ട് 28 വർഷമെത്തിയ വേളയിലായിരുന്നു സി ബി ഐയ്ക്കെതിരെ കടുത്ത വിമർശനവുമായി ഫൗസിയ ഹസൻ രംഗത്തെത്തിയത്. തന്‍റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പ്രതികരിച്ചരുന്നു
മൊഴിയെടുക്കാൻ ശ്രീലങ്കയിലേക്ക് വരുമെന്ന് സി ബി ഐ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും കേട്ടില്ല. മുൻ ഐ പി എസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സിബിഐ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. ചാരക്കേസിൽ കുറ്റം സമ്മതിക്കാൻ തന്‍റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫൗസിയ ഹസൻ ആവശ്യപ്പെട്ടിരുന്നു
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫീസറായിരുന്നു.
https://www.facebook.com/Malayalivartha



























